ജെലെപാലാ പാസിനും നാഥുലാപാസിനും ഇടയിലാണ് കൗതുകമുള്ള ചരിത്രം പേറുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 35 വര്‍ഷം മുമ്പ് അതിര്‍ത്തി സേവനത്തിനിടെ കാണാതാവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത പഞ്ചാബ് സ്വദേശിയാണ് ബാബാ ഹര്‍ഭജന്‍ സിംഗ്.
മൃതദേഹം കണ്ടെടുത്ത് കുറച്ച് ദിവസങ്ങള്‍ക്കകം സഹപ്രവര്‍ത്തകന്‍െറ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ബാബ തന്‍െറ പേരില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ആവശ്യപ്പെടുകയായിരുന്നത്രേ.
പട്ടാളക്കാരും പ്രദേശവാസികളും ആദരപൂര്‍വം കാണുന്ന ക്ഷേത്രത്തില്‍ ഇതുവഴി പോകുന്ന സഞ്ചാരികളും സന്ദര്‍ശിക്കാറുണ്ട്. ഒരു കുപ്പി വെള്ളം ഇവിടെവെച്ച് പോയ ശേഷം മടക്കയാത്രയില്‍ അത് തിരികെയെടുത്താല്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുമെന്നാണ് വിശ്വാസം. സമാധിയടക്കമുള്ള ക്ഷേത്രത്തില്‍ ദിവസവും രാത്രി ബാബ സന്ദര്‍ശിക്കാറുണ്ടെന്നും അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരുടെ ജീവന്‍ കാക്കാന്‍ ബാബാ സദാ സേവന സജ്ജനാണെന്നാണ് സഹപ്രവര്‍ത്തകരുടെ വിശ്വാസം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14ന് ബാബ വാര്‍ഷിക അവധിക്ക് പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള വീട്ടില്‍ പോവുകയും ചെയ്യും. അന്നേ ദിവസം ബാബയുടെ യൂനിഫോമടക്കം സാധനങ്ങളുമായി മിലിട്ടറി ജീപ്പില്‍ രണ്ട് ജവാന്‍മാര്‍ കൊണ്ടുപോകും. ന്യൂ ജയ്പാല്‍ഗുരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പഞ്ചാബിലേക്ക് ഇവര്‍ ട്രെയിന്‍ കയറുക. ഒരു ബെര്‍ത്ത് ബാബക്കായി ഇവര്‍ ഒഴിച്ചിടുകയും ചെയ്യും. എല്ലാ മാസവും ഈ പട്ടാളക്കാരന്‍െറ മാതാവിന് ഒരു ചെറിയ തുക നല്‍കി വരുന്നുമുണ്ട്.