ശിവരാത്രി 2025: ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നായ ശിവരാത്രി ഇതാ ഇങ്ങെത്താനായി. രാത്രി മുഴുവൻ ഉറമൊഴിഞ്ഞുള്ള പ്രാർത്ഥനകളും പൂജകളും ക്ഷേത്രദർശനങ്ങളും ഒക്കെയായി പാവനതയോടെ കാണുന്ന ദിവസങ്ങളിലൊന്നാണിത്. ഈ ദിവസത്തെ ക്ഷേത്രദർശനം വളരെ പ്രധാനപ്പെട്ടതായതിനാൽ ആരും അതൊഴിവാക്കാറില്ല. ഫെബ്രുവരി 26 ബുധനാഴ്ചയാണ് ഈ വർഷത്തെ ശിവരാത്രി.
ഈ മഹാശിവരാത്രി ആഘോഷങ്ങൾക്ക് ഒരുക്കമായി നമുക്കും ഒരു യാത്ര പോയാലോ. കേരളത്തിലെ ഏറ്റവും പ്രധാന ശിവക്ഷേത്രങ്ങളിലൂടെ പ്രാർത്ഥന നിറഞ്ഞ തീർത്ഥാടനം. ഒരുക്കുന്നത് മറ്റാരുമല്ല, നമ്മുടെ സ്വന്തം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങൾ സന്ദർശിക്കുന്ന പാക്കേജ് കൊല്ലം ബജറ്റ് ടൂറിസം സെൽ ആണ് നടത്തുന്നത്.

ശിവരാത്രിക്ക് മുന്നോടിയായി ഫെബ്രുവരി 22 ശനിയാഴ്ചയാണ് കൊല്ലം ഡിപ്പോയുടെ മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങൾ യാത്രാ പാക്കേജ് പോകുന്നത്. രാവിലെ 5.00 മണിക്ക് ആരംഭിക്കുന്ന യാത്രയിൽ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ ശിവ ക്ഷേത്രം, കടുത്തുരുത്തി തളി ക്ഷേത്രം തുടങ്ങിയ ഉൾപ്പെടെ പ്രസിദ്ധമായ ഏഴോളം ശിവ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
ശിവനെയും പാർവ്വതിയെയും ആരാധിക്കുന്ന ക്ഷേത്രമാണെങ്കിലും ഉപപ്രതിഷ്ഠയായ ഗണപതിയുടെ പേരിൽ അറിയപ്പെടുന്ന
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം ആണ് ആദ്യം സന്ദർശിക്കുന്നത്. കുംഭമാസത്തിലെ ശിവരാത്രി ഇവിടുത്തെ പ്രധാന ആഘോഷമാണ്.
ഇവിടെ കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതീദേവിയും രണ്ടിനുമിടയിൽ തെക്കോട്ട് ദർശനമായി ഗണപതിഭഗവാനും കുടികൊള്ളുന്നു.
ശിവക്ഷേത്ര ത്രയങ്ങൾ
കൈലാസ ദർശനത്തിന്‍റെ പുണ്യം നേടാൻ ഒരേ ദിവസം ദർശനം നടത്തേണ്ട മൂന്നു ശിവക്ഷേത്രങ്ങളാണ് വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ ശിവ ക്ഷേത്രം, കടുത്തുരുത്തി തളി ക്ഷേത്രം എന്നിവ. പരശുരമാൻ സ്ഥാപിച്ച ഈ ക്ഷേത്രങ്ങൾ തുല്യ അകലത്തിലാണ് സ്ഥിതി ചെയ്യുന്നതും. ഈ മൂന്നു ക്ഷേത്രങ്ങളിലും ഉച്ചപ്പൂജയ്ക്ക് മുമ്പ് ദർശനം നടത്തുന്നത് പുണ്യമാണ്. ഇങ്ങനെ ദർശനം നടത്താൻ കഴിയുന്ന വിധത്തിലാണ് യാത്ര.
തുടർന്ന് ഉച്ചഭക്ഷണം കഴിച്ച് ആലുവയിലേക്ക് പോകും. ആലുവാ മണപ്പുറത്ത് പോയി അവിടെ ചെലവഴിക്കാനും വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തുറന്ന് ദർശനം നടത്തി മടങ്ങുകയും ചെയ്യും. അവിടുന്ന് നേരെ കോട്ടയത്തിന് മടങ്ങി വരും, പുരാതന ക്ഷേത്രമായ തിരുനക്കര മഹാദേവക്ഷേത്രം സന്ദർശിക്കും. തൃശൂർ വടക്കുംനാഥക്ഷേത്രത്തിലെഭഗവാൻ തന്നെയാണ് ഇവിടെയും വാഴുന്നത് എന്നാണ് വിശ്വാസം. 108 ശിവാലയങ്ങളിൽ ഉൾപ്പെടുന്നതാണ് ഈ ക്ഷേത്രവും.
തുടര്‍ന്ന് മടങ്ങുംവഴി സമയം കിട്ടിയാൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രവും സന്ദർശിക്കും,
ശിവ പാർവ്വതിമാർക്ക് തുല്യപ്രാധാന്യം നൽകുന്ന ക്ഷേത്രമാണെങ്കിലും അറിയപ്പെടുന്നത് പാർവ്വതി ദേവിയുടെ പേരിലാണ്. ചെങ്ങന്നൂരമ്മ രജസ്വലയാകുന്ന സങ്കൽപ്പത്തിലുള്ള ഹരിദ്ര പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ദര്‍ശനം കഴിഞ്ഞ് രാത്രി 9.00 മണിയോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര.
ശിവരാത്രി പുണ്യത്തിനായി ക്ഷേത്രദർശനം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണിത്.
ഫാസ്റ്റ് പാസഞ്ചർ ബസിന് 660 രൂപ,
സൂപ്പർ ഡീലക്ല് ബസിന് 820 രൂപ, രൂപ, എസി ബസിന് 1060 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഇത് യാത്രയുടെ മാത്രം ചെലവാണ്. യാത്രയിലെ ഭക്ഷണത്തിനുള്ള തുക യാത്രക്കാർ വഹിക്കണം.ഈ നിരക്കിൽ ഇതുൾപ്പെടുന്നതല്ല.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- 9747969768, 9995554409
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













