ഗുരുവായൂർ ക്ഷേത്ര ദർശനം ആഗ്രഹിക്കാത്ത വിശ്വാസികളില്ല. ഒരിക്കലെങ്കിലും ഗുരുവായൂരപ്പന്‍റെ സന്നിധിയിൽ പോയി പ്രാർത്ഥിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന ആളുകൾ ഒരുപാടുണ്ട്. പലർക്കും ഗുരുവായൂർ ദർശനത്തിന് തടസ്സമായി നിൽക്കുന്നത് ഇവിടേക്കുള്ള യാത്ര തന്നെയാണ്. ബസുകള്‍ മാറിക്കയറിയുള്ള പോക്ക് ബുദ്ധിമുട്ടാണല്ലോ എന്നോർത്ത് വിഷമിക്കേണ്ട. കെഎസ്ആർടിസി മികച്ച ഒരു യാത്രാ പാക്കേജ് ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലേക്ക് ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം വെഞ്ഞാറമൂട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍ ആണ് ഗുരുവായൂരിലേക്കും തൃശൂർ ജില്ലയിലെ മറ്റു പ്രധാന ക്ഷേത്രങ്ങളിലേക്കും യാത്ര സംഘടിപ്പിക്കുന്നത്. ഒക്ടോബർ മാസം അവസാനത്തോടെ യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവർക്കും ഗുരുവായൂർ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്കും പറ്റിയ ഈ പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം.

ഗുരുവായൂർ തീർത്ഥയാത്ര
പുലർച്ചെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബർ 29 ഞായറാഴ്ച രാത്രി എട്ടു മണിക്ക് വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന യാത്ര പുലർച്ചെയോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും. ഗുരുവായൂർ ക്ഷേത്രം,ആനക്കോട്ട , മമ്മിയൂർ, വടക്കുംനാഥക്ഷേത്രം എന്നീ നാല് ഇടങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.
ഗുരുവായൂർ ക്ഷേത്രം
കേരളത്തിലെ ഏറ്റവും ആളുകളെത്തുന്ന ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രം ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നും കൂടിയാണ്. മഹാവിഷ്ണുവിനെ ഗുരുവായൂരപ്പൻ ആയാണ് ഇവിടെ ആരാധിക്കുന്നത്. 34 ഭാവങ്ങൾ ഇവിടുത്തെ പ്രതിഷ്ഠയ്ക്ക് ഉണ്ടെന്നാണ് വിശ്വാസം. അയ്യായിരത്തിലധികം വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വാസം. തൃശൂരിൽ നിന്നും 26 കിമീ അകലെയാണ് ഈ ക്ഷേത്രമുള്ളത്.
മമ്മിയൂർ ക്ഷേത്രം
ഗുരുവായൂര്‍ ദർശനം പൂർത്തിയാക്കണമെങ്കിൽ പോയിരിക്കണം എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് മമ്മിയൂർ മഹാദേവ ക്ഷേത്രം, മമ്മിയൂരപ്പൻ എന്ന പേരിലാണ് മഹാദേവനെ ഇവിടെ ആരാധിക്കുന്നത്. ഗുരുവായൂരിൽ പോകുന്നവർ ഇവിടെ നിർബന്ധമായും പോകണം എന്നാണ് വിശ്വാസം. ഗുരുവായൂർ ക്ഷേത്രസ്ഥാപന സമയത്ത് അവിടെയുണ്ടായിരുന്ന പാർവ്വതീപരമേശ്വരന്മാർ ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചുവെന്നാമ് വിശ്വാസം.
വടക്കുംനാഥ ക്ഷേത്രം
തൃശൂരിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് വടക്കുംനാഥ ക്ഷേത്രം. ദക്ഷിണ കൈലാസം എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്രം തൃശൂരുകാരുടെ അഭിമാനമാണ്. 108 ശിവാലയങ്ങളിൽ ഒന്നാമതുള്ള ഈ ക്ഷേത്രം 20 ഏക്കർ മതിൽക്കെട്ടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. 1300 വർഷത്തോളം പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ ആനക്കോട്ട കൂടി ഈ യാത്രയിൽ സന്ദർശിക്കും
29ന് രാത്രി ആരംഭിക്കുന്ന യാത്ര 30-ാം തിയതി കാഴ്ചകൾ കണ്ട്, ക്ഷേത്രദർശനം നടത്തിയ ശേഷം അന്ന് രാത്രിയോടു കൂടി വെഞ്ഞാറമൂട് മടങ്ങിയെത്തും. ഉച്ചഭക്ഷണം ഉൾപ്പെടെ 1480 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾകും ബുക്കിങ്ങിനും ഡിപ്പോ കോർഡിനേറ്റർ ഫോൺ: 9447324718, വെഞ്ഞാറമൂട് ഡിപ്പോ- 0472- 2874141 എന്നീ നമ്പറുകളിൽ ബുക്കിങ് നടത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












