ഓണത്തിന്‍റെ ആഘോഷങ്ങളും സദ്യയും നാട്ടിലെയും വീട്ടിലെയും കലാ പരിപാടികളും തീർന്നാൽ പിന്നെയെന്താണ് അടുത്ത പദ്ധതിയെന്ന്ആലോചിച്ചോ? എന്താ ഇത്ര ചോദിക്കാന്‍, അത് യാത്ര തന്നെ എന്നല്ലേ. ഓണത്തിന്‍റെ അവസാനത്തെ അവധിദിവസങ്ങൾ ഏറ്റവും രസകരമായി, കുറേ നല്ല കാഴ്ചകൾ കണ്ട് ചെലവഴിച്ചാൽ കൊള്ളാമെന്ന് തോന്നുന്നില്ലേ.. ഇനി ഒരു യാത്ര പ്ലാൻ ചെയ്യാൻ സമയമുണ്ടോ, താമസം ശരിയാകുമോ എന്നൊക്കെയോർത്ത് സമയം കളയാതെ ചെയ്യേണ്ടത് പാറശ്ശാല കെഎസ്ആർടിസിയെ വിളിച്ചാൽ മതി.
പാറശ്ശാല കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ ഓണം ആഘോഷങ്ങൾക്ക് കലാശക്കൊട്ടായി വമ്പൻ മൂന്നാർ യാത്രയാണ് ഒരുക്കിയിരിക്കുന്നത്. അതും രണ്ടു ദിവസം ചെലവഴിച്ച് മാമലക്കണ്ടവും കുട്ടൻപുഴയിലെയും മാങ്കുളത്തെയും മൂന്നാറിലെ കാഴ്ചകളത്രയും കണ്ടുതീർത്ത് കാട്ടിലെ കിടിലന് റോഡിലൂടെ ഒരു ജംഗിൾ സഫാരിയും നല്കുന്ന യാത്ര സഞ്ചാരികൾ ഏറ്റെടുത്തു കഴിഞ്ഞു.

മാമലക്കണ്ടവും മൂന്നാറും ചതുരംഗപ്പാറയും കണ്ട് മൂന്നാറിലെ കുളിരിൽ ഒരു രാത്രി ചെലവഴിച്ച് മടങ്ങി വരാൻ സാധിക്കുന്ന മൂന്നാർ യാത്രാ പാക്കേജാണിത്. ഓണത്തിനു ശേഷം പോകുന്നതുകൊണ്ടു തന്നെ നാട്ടിലെയും വീട്ടിലെയും ഓണാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യാം. ഇതാ യാത്രയുടെ വിശദാംശങ്ങൾ നോക്കാം.
ഓഗസ്റ്റ് 31, സെപ്റ്റംബർ 1- വ്യാഴം, വെള്ളി ദിവസങ്ങളിലായി നടത്തുന്ന രണ്ടുദിവസ മൂന്നാർ പാക്കേജ് തിരുവനന്തപുരത്തു നിന്നും ഏറ്റവും കുറഞ്ഞ ചെലവിൽ പോകുവാൻ പറ്റിയ യാത്രകളിലൊന്നാണ്. യാത്ര ഓഗസ്റ്റ് 30 ബുധനാഴ്ച വൈകിട്ട് പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെയോടെ കോതമംഗലത്ത് എത്തിച്ചേരും. അവിടുന്ന ഫ്രഷ് ആയി യാത്രകൾ ആരംഭിക്കും.
ആദ്യം എത്തിച്ചേരുന്നത് തട്ടേക്കാട് ആണ്. തട്ടേക്കാട്ടിലെ പ്രധാന കാഴ്ചകൾ കണ്ട് കെഎസ്ആർടിസിയുടെ ഹിറ്റ് റൂട്ടുകളിലൊന്നായ കുട്ടമ്പുഴയിലേക്ക് കയറും.

കാടിനുള്ളിലൂടെ കെഎസ്ആർടിസി ബസിൽ ഓഫ് റോഡ് യാത്രയാണ് കുട്ടമ്പുഴ-മാമലക്കണ്ടം-കൊരങ്ങാടി-മാങ്കുളം റൂട്ട് നല്കുന്നത്. അതിമനോഹരങ്ങളായ കാഴ്ചകളും ഓഫ്റോഡ് യാത്രാനുഭവങ്ങളും ഇവിടെ സ്വന്തമാക്കാം. ഉച്ചഭക്ഷവും ആദ്യ ദിവസം ഒരുക്കിയിട്ടുണ്ട്. യാത്രയിൽ വൈകിട്ടൊരു ചായയും കുടിച്ച് ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലേക്ക് പോകും.
തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വഴിയിലൂടെ വെള്ളച്ചാട്ടങ്ങളും അതിമനോഹരമായ ആകാശവും പ്രകൃതിയുടെ സൗന്ദര്യവും ആസ്വദിച്ചുള്ള യാത്രയാണ് ലക്ഷ്മി എസ്റ്റേറ്റ് യാത്ര നല്കുന്നത്. ശാന്തമനോഹരമായ പാതയും ബഹളങ്ങളില്ലാത്ത റൂട്ടും മൂന്നാറിലെ തിരക്കുകളിലേക്ക് എത്തുന്നതിനു മുൻപ് നല്കുന്ന ആശ്വാസം ചെറുതല്ല. അന്ന് രാത്രി മൂന്നാർ കെഎസ്ആർടിസി ബസ്റ്റാന്ഡിലെ സ്ലീപ്പർ ബസിൽ താമസിക്കും, മൂന്നാറിൽ താമസിക്കും.
രണ്ടാം ദിവസം വെള്ളിയാഴ്ച മൂന്നാറിലെ കാഴ്ചകൾ കാണാനിറങ്ങാം. രാവിലെ ഭക്ഷണത്തിനു ശേഷം സിഗ്നല്‍ പോയിന്‍റിലേക്കാണ് പോകുന്നത്. അവിടുന്ന് ഗ്യാപ് റോഡിന്‍റെ സൗന്ദര്യം ആസ്വദിക്കാനായി വ്യൂ പോയിന്‍റ്, മലയിൽ കള്ളൻ ഗുഹ, ചിന്നക്കനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം എന്നിവിടങ്ങൾ കാണും.

തുടർന്ന് യാത്രയിലെ അവസാന ലക്ഷ്യസ്ഥാനമായ ചതുരംഗപ്പാറയിലേക്ക് പോകും. പശ്ചിമഘട്ടത്തിന്‍റെയും തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെയും കണ്ണെടുക്കാൻ തോന്നിക്കാത്ത മനോഹര കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. സമുദ്രനിരപ്പിൽ നിന്നും 3605.64 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കാറ്റ് നിർത്തതെ വീശും. അതുകൊണ്ടു തന്നെ എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന കാറ്റാടി യന്ത്രങ്ങളെയും ഇവിടെ കാണാം. പാറക്കൂട്ടങ്ങളും അവിടുത്തെ വ്യൂ പോയിന്‍റും ഫോട്ടോഷൂട്ടിനായി സഞ്ചാരികളെ ആകർഷിക്കുന്നു.
പാറശ്ശാല കെഎസ്ആർടിസിയുടെ ഓണം സ്പെഷ്യൽ രണ്ട് ദിവസ മാമലക്കണ്ടം, മൂന്നാർ, ചതുരംഗപ്പാറ യാത്രയ്ക്ക് 2580 രൂപയാണ് നിരക്ക്. 50 പേര്‍ക്കാണ് ഈ ഓണം സ്പെഷ്യൽ യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുക. ബുക്കിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനുമായി 9633115545, 9446450725, 9048666473, 9946413071 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












