മൂന്നാർ യാത്ര എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കോടമഞ്ഞും മലനിരകളും പിന്നെ അണക്കെട്ടുകളും ആയിരിക്കും. പുലരിയിൽ പുകപോല മഞ്ഞുനിറഞ്ഞു നിൽക്കുന്ന മലകൾക്കു നടവിലൂടെ സൂര്യനുദിച്ച് വരുന്നത് എന്തായാലും ഒഴിവാക്കുവാൻ സാധിക്കില്ല. പിന്നെ എസ്റ്റേറ്റും ഓഫ്റോഡും ഒക്കെയാകുമ്പോൾ യാത്ര അടിപൊളി തന്നെ.
ഇങ്ങനെ ഒരൊറ്റ യാത്രയിൽ ഏതെല്ലാം തരത്തിലുള്ള അനുഭവങ്ങളാണല്ലേ നമുക്ക് കിട്ടുന്നത്..
ഇതുമാത്രമല്ല മൂന്നാർ നമുക്കായി ഒരുക്കി വെച്ചിരിക്കുന്നത്. പോകുന്ന റൂട്ട് ഏതാണോ അതിനനുസരിച്ചാവും മൂന്നാർ യാത്രയുടെ സന്തോഷം എന്നത് സഞ്ചാരികൾക്ക് പറയാതെ അറിയാം. പിന്നെ ഏത് റൂട്ട് ആയാലും യാത്ര ആനവണ്ടിയിലാണെങ്കിൽ ഒന്നും പറയേണ്ട. എന്തായാലും മൂന്നാറിലേക്ക് കിടിലന് വൈബിൽ ഒത്തിരി കാഴ്ചകളും ഒരുപാട് സഹയാത്രികരും ഒക്കെയായി ഒരു ട്രിപ്പ് പ്ലാൻ ചെയ്താലോ...

കൊല്ലം ചടയമംഗലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ് മൂന്നാറിലേക്ക് അടിപൊളി യാത്ര ഒരുക്കിയിരിക്കുന്നത്. മേയ് മാസത്തിൽ, അവധി തീരുന്നതിനു മുന്‍പ്, മഴയും കുളിരുമുള്ള മൂന്നാർ കണ്ടു വരാൻ പറ്റിയ ഈ പാക്കേജിന് വേറെ !രു പ്രത്യേകത കൂടിയുണ്ട്. പോക്കറ്റ് കാലിയാക്കാതെ മൂന്നാർ കണ്ടു വരാം. ഏറ്റവും കുറഞ്ഞ ചെലവിൽ മൂന്നാറും ഒപ്പം ഒരുപാട് ഇടങ്ങളും കണ്ടുവരുന്ന പാക്കേജ് ഇതാ.
മേയ് 24 വെള്ളിയാഴ്ച പുലർച്ചെ 4.00 മണിക്ക് ചടയമംഗലം ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാമലക്കണ്ടം, മാങ്കുളം, ആനക്കുളം, ലക്ഷ്മി എസ്റ്റേറ്റ്, മൂന്നാര്‍, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്.
മാമലക്കണ്ടം എന്ന കാടിനു നടുവിലെ അതിമനോഹരമായ ഗ്രാമം ആണ് യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം. നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം അതിന്റെ ശാന്തതയുടെയും പ്രകൃതിഭംഗിയുടെയും പേരിലാണ് പ്രസിദ്ധമായിരിക്കുന്നത്. ഇടുക്കി-എറണാകുളം ജില്ലകളുടെ അതിര്‍ത്തിയായ ഇവിടം കേരളത്തിൽ തന്നെ തീർച്ചയായും കാണേണ്ട സ്ഥലമാണ്. തുടർന്ന് മാങ്കുളവും ആനക്കുളവുമാണ് സന്ദർശിക്കുന്നത്.
ഇടുക്കിയിലെ സ്വയം പര്യാപ്തതമായ ഗ്രാമങ്ങളിലൊന്നാണ് മാങ്കുളം. ഭൂപ്രകൃതിയിൽ മൂന്നാർ പോലെയാണെങ്കിലും തിക്കിലും തിരക്കിലും കെട്ടിടങ്ങളുടെ എണ്ണത്തിലുമെല്ലാം വളരെ കുറവുണ്ട്. അവിടുന്ന് നേരെ ആനക്കുളത്തിലേക്കാണ് പോകുന്നത്. കാടിറങ്ങി വരുന്ന ആനക്കൂട്ടങ്ങൾ വെള്ളം കുടിക്കുവാനും കുളിക്കുവാനുമായി എത്തുന്ന ഇടമാണ് ആനക്കുളം. ആനക്കുളി കാണാൻ ഇവിടെ എത്തുന്നവർ ഒരുപാടുണ്ട്. ഇവിടുന്ന് നേരെ ലച്ച്മി എസ്റ്റേറ്റ് വഴിയാണ് മൂന്നാറിലേക്ക് കയറുന്നത്.
ചന്ദനക്കാടുകളുടെ മറയൂരും മുനിയറകളും കേരളത്തിന്‍റെ കാശ്മീരായ കാന്തല്ലൂരിലെ ആപ്പിൾതോട്ടങ്ങളും കൃഷികളും ടീ ഫാക്ടറിയും മാട്ടുപ്പെട്ടി അണക്കെട്ടും കുണ്ടള ഡാമും എക്കോ പോയിന്‍റും ഹിൽ ടോപ്പും പിന്നെ ബോട്ടിങ്ങും ഒക്കെയായി ഈ യാത്ര മൊത്തത്തിൽ ആസ്വദിക്കാം
യാത്ര മേയ് 25 ശനിയാഴ്ച രാത്രിയോടെ തിരികെ ചടയമംഗലം ഡിപ്പോയിൽ എത്തും. യാത്രാ നിരക്ക്, യാത്രയിലെ താമസം, ബോട്ടിങ്, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ ഒരാൾക്ക് 1760 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9961530083, 9745359594, 9656310920, 8907037802 എന്നീ നമ്പറുകളിൽ വിളിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













