നാടൊട്ടുക്കും കനത്ത മഴയാണ്. ജൂലൈയിൽ പിന്നെ മഴയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടല്ലോ. മഴ പെയ്യുന്നതു കൊണ്ട് തന്നെ യാത്രകൾ പോകാനും പ്ലാൻ ചെയ്യാനും കുറച്ചു പേർക്ക് തിടുക്കം കൂടുതലായിരിക്കും. എന്നാല്‍ മറ്റു ചിലർക്കാവട്ടെ, മഴയെന്നു കേട്ടാൽതന്നെ വീടിനു വെളിയിലിറങ്ങാൻ തോന്നില്ല. എന്തായാലും മഴ യാത്രകൾ ആസ്വദിക്കുന്നവർക്ക് ഇഷ്ടംപോലെ സാധ്യതകളാണ് ഈ മാസമുള്ളത്. ഒപ്പം കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പാക്കേജ് കൂടിയുള്ളതുകൊണ്ട് ഏത് തിരഞ്ഞെടുക്കണം എന്നതാണ് കൺഫ്യൂഷൻ.
മഴയാത്രകൾ ആസ്വദിക്കാൻ കാത്തിരിക്കുന്നവർക്ക് വ്യത്യസ്‌ത ടൂർ പാക്കേജുകളുമായി പത്തനംതിട്ട കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ വന്നിട്ടുണ്ട്. കൊതിതീരുവോളം മഴ നനയുവാനും കോടമഞ്ഞ് കൊള്ളാനും വനത്തിനുള്ളിലൂടെ മഴ നനഞ്ഞ് ആനവണ്ടിയിൽ പോകാനും ഒക്കെ സാധിക്കുന്ന ഒന്നിനൊന്ന് പ്രത്യേകതയുള്ള നിരവധി യാത്രകൾ ഉണ്ട്. മഴയില് പ്രകൃതി ഒരുക്കുന്ന വിസ്മയ കാഴ്ചകൾ കണ്ടറിയാൻ പറ്റുന്ന പാക്കേജുകൾ ഏതൊക്കെയെന്ന് നോക്കാം.
പത്തനംതിട്ട ഡിപ്പോയിൽ നിന്ന് വേറിട്ടതും നവ്യാനുഭവം സമ്മാനിക്കുന്നതുമായ നിരവധി യാത്രകളാണ് ഒരുക്കുന്നത്. ഏറെ ജനപ്രിയമായ ഗവി ജംഗിൾ സവാരിയും ആഡംബര ക്രൂയിസ് യാത്രയും നാലമ്പല യാത്രയും ഉൾപ്പെടെയുള്ള യാത്രകളാണ് ഈ മാസത്തിൽ യാത്രാ പ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്.കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര ലക്ഷ്യമിടുന്നവർക്ക് അതിനുള്ള അവസരം സമ്മാനിച്ച് മുന്നേറുകയാണ് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ. ജൂലൈ മാസത്തിൽ ഏകദിന യാത്രകൾ മാത്രമാണ് ഒരുക്കിയിട്ടുള്ളത്.
ചതുരംഗപ്പാറ യാത്ര
നിർത്താതെ വീശുന്ന കാറ്റും കാറ്റാടിപ്പാടങ്ങളുമാണ് ചതുരംഗപ്പാറയുടെ പ്രത്യേകത. മഴയും കാറ്റും പിന്നെ കോടമഞ്ഞും തണുപ്പും ഉണ്ടെങ്കിൽ അധികം പറയേണ്ടല്ലോ. കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ ഉടുമ്പൻചോലയിൽ നിന്നും 10 കിലോമീറ്റർ അകലെയായാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. പാറക്കൂട്ടങ്ങളും തമിഴ്നാട്ടിലെ കൃഷിയിടങ്ങളും പട്ടണങ്ങളും ഒക്കെ ഇവിടെ നിന്നാൽ കാണാം.
ജൂലൈ 13 നാണ് പത്തനംതിട്ടയിൽ നിന്നുള്ള യാത്ര. 870 രൂപയാണ് ടിക്കറ്റ് നിരക്ക്.
സീ അഷ്‌ടമുടി
കായൽക്കാഴ്ചകളും സാമ്പ്രാണിക്കൊടിയും മൺറോ തുരുത്തും ഉൾപ്പെടെയുള്ള കാഴ്ചകൾ കണ്ട് വരാൻ പറ്റുന്ന അടിപൊളി യാത്രയാണ് ജലഗതാഗത വകുപ്പ് നടക്കുന്ന സീ അഷ്‌ടമുടി ബോട്ട് യാത്ര. 11.30-ന് കൊല്ലം ബോട്ട് ജെട്ടിയില്‍നിന്നു പുറപ്പെടുന്ന സര്‍വീസ് അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്ര ബോട്ട് ജെട്ടിവഴി കല്ലടയാറ്റിലൂടെ കണ്ണങ്കാട്ടുകടവ് (മണ്‍റോത്തുരുത്ത്), പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമണ്‍ പാലം, കാക്ക തുരുത്തുവഴി പ്രാക്കുളം സാമ്പ്രാണിക്കോടിയിലെത്തും. തുടർന്ന് തിരികെ കറങ്ങി വൈകിട്ട് 4.30ന് കൊല്ലത്ത് തിരിച്ചെത്തും. അഞ്ച് മണിക്കൂർ ഇങ്ങനെ കാഴ്ചകൾ കണ്ടുള്ള യാത്രയാണിത്.
ജൂലൈ 14 നാണ് സീ അഷ്ടമുടി പാക്കേജ്. 990 രൂപയാണ് ടിക്കറ്റ് നിരക്ക്.
നാലമ്പല ദർശനം കോട്ടയം
പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള ജൂലൈയിലെ ഏറ്റവും ചെലവ് കുറഞ്ഞ യാത്രയാണ് കോട്ടയം രാമപുരം നാലമ്പല ദർശന യാത്ര. രാമപുരം രാമസ്വാമി ക്ഷേത്രം, കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രം, അമനകര ഭരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ നാലമ്പലങ്ങൾ.
ജൂലൈ 16, 21,28, എന്നീ തിയയികളിലാണ് ഈ യാത്ര. 440 രൂപയാണ് ടിക്കറ്റ് നിരക്ക്.
നാലമ്പല ദർശനം തൃശൂർ
തൃശൂർ ജില്ലയിലെ നാലമ്പലങ്ങളിലേക്കും ഈ മാസം യാത്രയുണ്ട്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, മൂഴിക്കുളം ലക്ഷ്മണപെരുമാര്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ നാലമ്പലങ്ങൾ.
ജൂലൈ 25 നാണ് ഈ തൃശൂർ നാലമ്പല യാത്ര പോകുന്നത്. 1000 രൂപയാണ് നിരക്ക്.
ആഡംബര ക്രൂയിസ്
സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായ നെഫിർറ്റിറ്റി ആഡംബര ക്രൂയിസ് യാത്രയും ഉണ്ട്. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫെർറ്റിറ്റിയിൽ കൊച്ചി കടലിലെ സൂര്യാസ്തമയവും യാാത്രയും മാത്രമല്ല, ഒരു ആഢംബര കപ്പലിനെ അടുത്തു പരിചയപ്പെടാനുള്ള അവസരവുമാണ് നല്കുന്നത്.
അഞ്ച് മണിക്കൂർ കപ്പലിൽ ചെലവഴിച്ച് ഡാൻസും പാട്ടും ഡിജെയും ഭക്ഷണവും ഒക്കെയായി ആസ്വദിക്കാം. പത്തനംതിട്ടയിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കായ വെറും 2900 രൂപയ്ക്കാണ് ഈ പാക്കേജുള്ളത്. യഥാർത്ഥത്തിൽ 3900 രൂപയാണ് നിരക്ക്. ജൂലൈ 28 നാണ് ഈ യാത്ര. നിരക്കിളവ് ഈ മാസം മാത്രമാണ് ലഭ്യമാവുക.
ഇത് കൂടാതെ ജൂലൈ 16 ന് സൂര്യാംശു യാത്ര (1590 രൂപ),
21 ന് രാമക്കൽമോട്, കാൽവരിമൗണ്ട് (1030 രൂപ),
16, 25, 31,തിയതികളിൽ ഗവി യാത്ര (1800 രൂപ),
28 ന് ഇടുക്കി യാത്ര (880രൂപ) എന്നിവയും ഉണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9495752710, 9995332599, 6238309941, 9605057444 ഈ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















