വിശ്വാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കമായി. വ്യത്യസ്തങ്ങളായ ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്ന ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുവാൻ സാധിക്കുന്നത് വളരെ വിശുദ്ധമായാണ് വിശ്വാസികൾ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഉത്സവകാലത്ത് കൊട്ടിയൂരിലേക്ക് വരുന്നു.
കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊട്ടിയൂരിലേക്ക് ഉത്സവകാലയളവിൽ പ്രത്യേക ബസ് സർവീസുകൾ നടത്താറുണ്ട്. ഇതോടൊപ്പം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസത്തിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നും കൊട്ടിയൂരും കണ്ണൂരിലെ മറ്റു പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും ബന്ധിപ്പിച്ച് പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട് ഇപ്പോഴിതാ, കണ്ണൂർ ജില്ലാ കെ എസ് ആർ ടി സി കൊട്ടിയൂരിലേക്ക് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കാനൊരുങ്ങുകയാണ്.

കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് ദിവസേനയുള്ള തീർത്ഥയാത്രയാണ് നടത്തുന്നത്. ജൂൺ 4 ഞായറാഴ്ച മുതൽ കൊട്ടിയൂർ വൈശാഖോത്സവം തീരുന്ന ജൂൺ 28 വരെ എല്ലാ ദിവസവും രാവിലെ കണ്ണൂരിൽ നിന്ന് പുറപ്പെട്ട് കൊട്ടിയൂരും മറ്റു ക്ഷേത്രങ്ങളും സന്ദർശിച്ച് വൈകിട്ടോടെ തിരികെ കണ്ണൂരിലെത്തുന്ന വിധത്തിലാണ് യാത്ര.
രാവിലെ 6.00 മണിക്ക് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങി വൈകിട്ട് 7.30ന് തിരിച്ചെത്തുന്ന തീർത്ഥാടനത്തിൽ കൊട്ടിയൂര്‍ ക്ഷേത്രം കൂടാതെ പെരളശ്ശേരി സുബ്രഹ്‌മണ്യ ക്ഷേത്രം, മൃദംഗ ശൈലേശ്വരി ക്ഷേത്രം, മാമാനത്തമ്പലം, പറശ്ശിനിക്കടവ് ക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളും യാത്രയിൽ സന്ദർശിക്കും. സൂപ്പര്‍ എക്സ്പ്രസ് സെമി സ്ലീപ്പര്‍ ബസിൽ പോകുന്ന യാത്രയ്ക്ക് ഒരാൾക്ക് 630 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും 9496131288, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കൊട്ടിയൂർ ക്ഷേത്രം ചരിത്രം
ദക്ഷയാഗം നടന്ന ഭൂമിയിലാണ് കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. പിതാവ് നടത്തിയ യാഗത്തിൽ ഭർത്താവിനെ ക്ഷണിച്ചില്ലെങ്കിലും പോയ സതീദേവിയെ പിതാവ് ദക്ഷൻ അപമാനിക്കുകയും അതിൽ ദു:ഖിതയായ ദേവി അപമാനത്താൽ ജീവനൊടുക്കുകയും ചെയ്തുവത്രെ. ഇതറിഞ്ഞ ശിവൻ യാഗം മുടക്കിയെന്നും ശിവന്റെ ജഡയിൽ നിന്നും രൂപംകൊണ്ട വീരഭദ്രൻ ദക്ഷന്റെ ശിരസ്സ് അറുത്തെടുത്തുവെന്നുമാണ് വിശ്വാസം.
പിന്നീട് കോപമടങ്ങിയ ശിവൻ ദേവന്മാരുടെ ആവശ്യപ്രകാരം ദക്ഷന്റെ ചിതറിപ്പോയ തലയ്ക്കു പകരം ആടിന്‍റെ തല ചേർത്തുവെച്ച് ജീവൻ നല്കിയെന്നും പിന്നീട് യാഗഭൂമിയിൽ സ്വയംഭൂലിംഗമായി വന്നുവെന്നുമാണ് വിശ്വാസം. അക്കരെ കൊട്ടിയൂരിലാണ് ഈ ശിവലിംഗമുള്ളത്. ശങ്കരാചാര്യരാണ് ഇവിടുത്തെ പൂജകളും വിധികളും ചിട്ടപ്പെടുത്തിയതെന്നും വിശ്വസിക്കപ്പെടുന്നു.
അക്കരെ കൊട്ടിയൂരിൽ വൈശാഖോത്സവം നടക്കുന്ന സമയത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിൽ പൂജകളും ആരാധനകളും ഉണ്ടാനില്ല. ഇടവ മാസത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെ 28 ദിവസമാണ് കൊട്ടിയൂർ വൈശാഖോത്സവം നീണ്ടുനിൽക്കുന്നത്.

വൈശാഖ മഹോത്സവം 2023- പ്രധാന തിയതികൾ
*2023 മെയ് 27 ശനി (1198 എടവം 13) നീരെഴുന്നള്ളത്ത്
*2023 ജൂൺ 1 വ്യാഴം (1198 എടവം 18) നെയ്യാട്ടം
*2023 ജൂൺ 2 വെള്ളി (1198 എടവം 19) ഭണ്ഡാരം എഴുന്നള്ളത്ത്
*2023 ജൂൺ 8 വ്യാഴം (1198 എടവം 25) തിരുവോണം ആരാധന
*2023 ജൂൺ 9 വെള്ളി (1198 എടവം 26) ഇളനീർ വെയ്പ്പ്
*2023 ജൂൺ 10 ശനി (1198 എടവം 27) ഇളനീരാട്ടം അഷ്ടമി ആരാധന
*2023 ജൂൺ 13 ചൊവ്വ (1198 എടവം 30) രേവതി ആരാധന
*2023 ജൂൺ 17 ശനി (1198 മിഥുനം 2) രോഹിണി ആരാധന
*2023 ജൂൺ 19 തിങ്കൾ (1198 മിഥുനം 4) തിരുവാതിര ചതുശതം
*2023 ജൂൺ 20 ചൊവ്വ (1198 മിഥുനം 5) പുണർതം ചതുശ്ശതം
*2023 ജൂൺ 22 വ്യാഴം (1198 മിഥുനം 7) ആയില്യം ചതുശ്ശതം
*2023 ജൂൺ 24 ശനി (1198 മിഥുനം 9) മകം കലം വരവ്
*2023 ജൂൺ 27 ചൊവ്വ (1198 മിഥുനം 12) അത്തം ചതുശ്ശതം വാളാട്ടം കലശപൂജ *2023 ജൂൺ 28 ബുധൻ (1198 മിഥുനം 13) തൃക്കലശാട്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











