കാട് കണ്ട്, ആനകൾ വിഹരിക്കുന്ന ആനക്കാട്ടിലൂടെ അണക്കെട്ടും തൂക്കുപാലവും വെള്ളച്ചാട്ടങ്ങളും കണ്ട് ഒരു യാത്ര. പോക്കറ്റ് കാലിയാക്കാതെ, കേരളത്തിലെ ഏറ്റവും മികച്ച ഫോറസ്റ്റ് റൂട്ടുകളിലൊന്നിലൂടെ ഒരു യാത്ര. വെറും ഒരുപകൽ മാറ്റിവയ്ക്കുവാൻ നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ പാലാ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത് നിങ്ങള് ഇതുവരെ പോയതിൽ വെച്ചേറ്റവും മനോഹരമായ ഒരു ട്രിപ്പായിരിക്കും.
ആനക്കാട്ടിലൂടെ ആനവണ്ടിയിൽ കാനനവിനോദ യാത്ര ഏകദിന യാത്രകൾക്ക് കാത്തിരിക്കുന്നവർക്ക് പറ്റിയ പാക്കേജുകളിലൊന്നാണ്. രാവിലെ പാലാ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്തുന്ന ജംഗിൾ സഫാരി ഇടുക്കിയിലെയും എറണാകുളത്തെയും ഏറ്റവും മികച്ച ഓഫ്റൂട്ട് കാഴ്ചകളാണ് യാത്രക്കാർക്ക് പരിചയപ്പെടുത്തുന്നത്. കുറഞ്ഞ ചെലവിലുള്ള കാനനയാത്ര പാലാക്കാരുടെ അവധിക്കാല യാത്രാലിസ്റ്റിൽ കുറച്ചുനാളായി ഇടം നേടിയിട്ട്.

ഇഞ്ചത്തൊട്ടി തൂക്കുപാലം കയറി
പാലായിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ ആദ്യം പോകുന്ന ഇടങ്ങളിലൊന്ന് ഇഞ്ചത്തൊട്ടി തൂക്കുപാലം ആണ്. കേരളത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നായ ഇത് എറണാകുളത്ത് കോതമംഗലത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പെരിയാറിന് കുറുകെ, നീണ്ടു കിടക്കുന്ന പാലം ചാരുപ്പാറയില്‍ നിന്നും കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയെ ആണ് ബന്ധിപ്പിക്കുന്നത്. 185 മീറ്റര്‍ നീളവും 4 അടി വീതിയുമുള്ള ഈ പാലം സഞ്ചാരികൾക്ക് കൗതുകക്കാഴ്ച സമ്മാനിക്കുന്നു.
ഭൂതത്താൻക്കെട്ട് കാണാം
വിശ്വാസങ്ങളും ചരിത്രവും ഒത്തിരിയുള്ള കോതമംഗലം ഭൂതത്താൻ അണക്കെട്ടും ഈ യാത്രയിൽ സന്ദർശിക്കുന്നു. ഭൂതങ്ങൾ നിർമ്മിച്ചു എന്ന് വിശ്വസത്തിൽ നിന്നുമാണ് കോതമംഗലത്തിന് സമീപം സ്ഥിതി ചെയ്യുന്ന അണക്കെട്ടിന് ഈ പേര് ലഭിച്ചത്. ഇവിടെ പെരിയാറിലൂടെ ബോട്ടിങ്ങ് ആണ് യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
മാമലക്കണ്ടം കാട്ടിലൂടെ
ഭൂതത്താൻകെട്ടില്‍ നിന്ന് മാമലക്കണ്ടത്തേയ്ക്കാണ് യാത്ര. കേരളത്തിലെ സഞ്ചാരികൾക്ക് പ്രത്യേകിച്ച് ഒരാമുഖം ആവശ്യമില്ലാത്ത ഇടമാണ് മാമലക്കണ്ടം. നാല് ഭാഗവും കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മാമലക്കണ്ടം എറണാകുള ജില്ലയുടെ ഭാഗമാണ് എന്നത് പലർക്കും പുതിയ അറിവ് ആയിരിക്കും. വെള്ളച്ചാട്ടം, പുഴകൾ, കാട് എന്നിങ്ങനെ ഒത്തിരി കാഴ്ചകള്‍ ഇവിടെയുണ്ട്. കോതമംഗലത്തുനിന്നും തട്ടേക്കാട്, കുട്ടമ്പുഴ, ഉരുളന്തണ്ണി വഴി മാമലക്കണ്ടത്തെത്താം. കാടിനു നടുവിലുള്ള ഈ ഗ്രാമത്തിൽ ആനകളെ ഒക്ക കാണുന്നത് പുതിയ സംഭവമേയല്ല.
മാങ്കുളം വഴി
മാമലക്കണ്ടത്തു നിന്നും മുന്നോട്ടുള്ള വഴി മാങ്കുളത്തിനാണ്. വെള്ളച്ചാട്ടങ്ങളും മഞ്ഞും പാറക്കെട്ടുകളും ഒക്കെയുള്ള കാഴ്ചകളാണ് ഇവിടെയുള്ളത്. ഒപ്പം കൃഷിയിടങ്ങളും കൂടിയാകുമ്പോൾ കാഴ്ച ഗംഭീരം. മൂന്നാറിനോട് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയും ഒക്കെയാണ് ഇവിടെയെങ്കിലും മൂന്നാറിനോളം പേര് മാങ്കുളത്തിനില്ല. പൊതുവേ തിരക്ക് കുറഞ്ഞ പ്രദേശമാണിത്.
ആനക്കുളം കാണാം
ആനകൾ നീരാടാനും ദാഹം തീർക്കാനും എത്തുന്ന ആനക്കുളമാണ് യാത്രയിലെ മറ്റൊരാകർഷണം. മാങ്കുളത്തിന് സമീപമാണ് ആനക്കുളം ഉള്ളത്. മാങ്കുളം ഫോറസ്റ്റ് ഡിവിഷന്‍റെയും മലയാറ്റൂർ വനമേഖലയുടെയും അതിർത്തിയിലുള്ള ഇടമാണിത്. അതുകൊണ്ടുതന്നെ മാങ്കുളത്ത് വന്നാൽ ഇത് കാണാതെ മടങ്ങാൻ പാടില്ല. മിക്കപ്പോഴം ഉച്ചകഴിഞ്ഞാണ് ആനകൾ വെള്ളംകുടിക്കാനായി ഇവിടേക്ക് എത്തുന്നത്. വേനൽക്കാലത്താണ് ഇവർ കൂടുതലും വരുന്നത്.
ലച്ച്മി എസ്റ്റേറ്റ് വഴി
മാങ്കുളത്ത് നിന്ന് നേരെ ലച്മി എസ്റ്റേറ്റ് വഴിയാണ് ഇനി യാത്ര തുടരുന്നത്. തേയിലത്തോട്ടങ്ങൾ കണ്ട്, ഓഫ്റോഡ് സാഹസികാനുഭവം നല്കുന്ന റൂട്ടും അതിലെ കാഴ്ചകളും ഒക്കെ ചേർന്ന് ആവേശത്തിലാക്കുന്ന യാത്രയാണിത്. വെള്ളച്ചാട്ടങ്ങൾ, വിദൂരമായ പ്രകൃതി ദൃശ്യങ്ങൾ, മനോഹരമായ ആകാശ, തോട്ടങ്ങൾ, ആളുകൾ എന്നിങ്ങനെ പകര്‍ത്താൻ ഒരുപാട് കാഴ്ചകൾ ഇവിടെയുമുണ്ട്. ഇവിടുന്ന് തിരികെ പാലായിലേക്ക് രാത്രിയോടെ മടങ്ങിയെത്തും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8921531106, 04822 212250
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











