ഓരോ നാടിനും ഓരോ തരത്തിലുള്ള ആഘോഷങ്ങളാണ്. ദേശവും സമയവും മാറുന്നതനുസരിച്ച് രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിലൊന്നാണ് ജപ്പാനിലെ 'ഹഡക മത്സൂരി' ഉത്സവം. ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിലെ ഇനാസാവയിലുള്ള കൊനോമിയ ദേവാലയത്തില്‍ നടക്കുന്ന ഉത്സവത്തിന് പലതരത്തിലുള്ള പ്രത്യേകതകളുണ്ട്. 1250 വർഷത്തിന്‍റെ ചരിത്രമുള്ള ഹഡക മത്സൂരി പേരുകേട്ടിരിക്കുന്നത് അതിന്‍റെ നവോയിസാസ എന്ന ആചാരത്തിനാണ്.
പുരുഷന്മാർ നഗ്നരായി പങ്കെടുക്കുന്ന ഈ ഉത്സവം വിളവെടുപ്പ്, സമൃദ്ധി, ഫലഭൂയിഷ്ഠത തുടങ്ങിയവ ആഘോഷിക്കുന്ന ഉത്സവമാണ്. എന്നാല്‍ ഈ വർഷത്തെ ഉത്സവത്തിന് ഇവിടുത്തുകാരെ സംബന്ധിച്ചെടുത്തോളം ഇരട്ടിയാണ് ആഘോഷം. മറ്റൊന്നുമല്ല, കഴിഞ്ഞ 1250 വർഷമായി പുരുഷന്മാർ മാത്രം പങ്കെടുത്തിരുന്ന ഈ ഉത്സവത്തിൽ ഇത്തവണ സ്ത്രീകളും പങ്കെടുക്കുകയാണ്. ആയിരക്കണക്കിന് പുരുഷന്മാർ പങ്കെടുക്കുന്ന ചടങ്ങിൽ ആദ്യ തവണ നാല്പത് സ്ത്രീകളായിരിക്കും പങ്കെടുക്കുകയെന്നാണ് വിവരം.

ജപ്പാനിലെ പ്രാദേശിക ആഘോഷങ്ങളിൽ ഈ ഉത്സവങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. നഗ്ന ഉത്സവം എന്നു പറയുമെങ്കിലും പൂർണ്ണമായി നഗ്നരായല്ല ഈ ഉത്സവത്തിൽ പങ്കെടുക്കുന്നവർ എത്തുന്നത്. ഇതിനായി ഫുന്‍ഡോഷി' എന്ന പേരിലുള്ള ജാപ്പനീസ് കോണകവും ടാബി എന്ന സോക്സും പുരുഷന്മാർ ധരിക്കും. പങ്കെടുക്കുന്ന പുരുഷന്മാരിൽ നിന്ന് ദൈവത്തിന്‍റെ പ്രതിരൂപമായി ഷിന്‍ ഓട്ടോക്കോ എന്നൊരാളെ തിരഞ്ഞെടുക്കുന്നു. ഇദ്ദേഹത്തെ ഒരു വട്ടമെങ്കിലും സ്പർശിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇവരെത്തുന്നത്.
ഇങ്ങനെ ചെയ്യുക വഴി കഴിഞ്ഞുപോയ വർഷത്തെ മുഴുവൻ മോശം അനുഭവങ്ങളും ദൈവത്തിന് നല്കി പുതിയ വർഷത്തേയ്ക്ക് അടുത്ത വർഷത്തെ സൗഭാഗ്യം മേടിക്കുക എന്നതാണ് ലക്ഷ്യം. അതിനു ശേഷം രാത്രിയിലെ മറ്റൊരു ചടങ്ങിൽ ദൗർഭാഗ്യങ്ങളും മോശം അനുഭവങ്ങളും ഒരു പ്രതിമയിലേക്ക് ആവാഹിച്ച് അത് അടുത്തുള്ള കാട്ടിൽ കുഴിച്ചുമൂടുന്നു.
ജപ്പാനിലെ ഒകയാമയിൽ നടക്കുന്ന 'സൈദായി ജി ഇയോ ഹഡക മത്സൂരിയിലും മേൽപ്പറഞ്ഞ പോലെ തന്നെയുള്ള ചടങ്ങുകളാണ് ഉള്ളത്. എല്ലാ വര്‍ഷവും ഈ നഗ്ന പുരുഷന്മാരുടെ ഉത്സവത്തിൽ പതിനായിരത്തിൽ താഴെ പുരുഷന്മാർ പങ്കെടുക്കുന്നു.
ഫെബ്രുവരി 22ന് നടക്കുന്ന ഹഡക മത്സൂരിയിൽ പങ്കെടുക്കുന്ന സ്ത്രീകൾ തുണിയില്‍ പൊതിഞ്ഞ മുളം പുല്ല് വഴിപാടായി ദേവാലയത്തിൽ സമർപ്പിക്കും. ആഘോഷങ്ങളിലെ ലിംഗസമത്വം എന്ന ആശയത്തിനൊപ്പം സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നല്കുന്നതിനെ മറ്റു പല തരത്തിലും കണക്കാക്കുന്നുമുണ്ട്. യുവാക്കൾ ജോലി സാധ്യതളും മികച്ച ജീവിതവും തേടി കൂട്ടത്തോടെ നാടുവിടുമ്പോൾ ഇവിടുത്തെ ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും ബാക്കിയാകുന്നത് പ്രായമായവരാണ്. സ്ത്രീകളെക്കൂടി ആഘോഷങ്ങളിൽ ഉൾപ്പെടുത്തുക വഴി സാംസ്കാരിക ആചാരങ്ങളുടെ തുടർച്ച ഉറപ്പാക്കുകയാണ് ലക്ഷ്യം.
പുരുഷന്മാർ നഗ്നരായാണ് പങ്കെടുക്കുകയെങ്കിലും പങ്കെടുക്കുന്ന സ്ത്രീകൾ പൂർണ്ണമായും വസ്ത്രം ധരിക്കും. ഇത്തവണത്തെ ആഘോഷം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും വരും വർഷങ്ങളിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം വേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












