വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ നമ്മുടെ ട്രെയിൻ യാത്രകളുടെ രീതി മാറ്റിമറിച്ചിട്ട് രണ്ടുമൂന്നു വർഷങ്ങളായി. രാജ്യത്തിന്‍റെ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് 136 വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ ഭൂരിഭാഗവും വൻ വിജയകരമായാണ് ഓടുന്നത്. ചിലവ് കൂടിയാലും യാത്രയുടെ സൗകര്യവും കുറഞ്‍ഞ സമയവും മികച്ച സൗകര്യങ്ങളും കണക്കിലെടുത്ത് പലരും യാത്രകൾ ഈ അതിവേഗ ട്രെയിൻ സർവീസുകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ ചുരുക്കം ചില ട്രെയിനുകകൾക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കുവാൻ സാധിച്ചിട്ടില്ല.
വിചാരിച്ച രീതിയിൽ ആളുകളെ ആകർഷിക്കുവാൻ കഴിയാത്ത വന്ദേ ഭാരത് സർവീസുകൾക്ക് പല മാറ്റങ്ങളും വരുത്തി യാത്രക്കാരെ കൂടുതൽ കൊണ്ടുവരുവാൻ റെയിൽവേ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഒരു വന്ദേ ഭാരത് ട്രെയിനാണ് മീററ്റിനും ലക്നൗവിനും ഇടയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത്. സർവീസ് ആരംഭിക്കുമ്പോൾ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നുവെങ്കിലും ഇപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് നേരിട്ടിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാനായി സർവീസില്‍ ചില വ്യത്യാസങ്ങൾ വരുത്തുവാൻ പോവുകയാണ് റെയിൽവേ.
ഇന്ത്യയുടെ 54-ാമത് വന്ദേ ഭാരത് സർവീസായി ഓഗസ്റ്റ് 31 നാണ് ലക്നൗ- മീററ്റ് വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്. ആദ്യകാല സർവീസുകളിൽ റെക്കോർഡ് എണ്ണം ആളുകൾ ഇതില്‍ സഞ്ചരിച്ചു. നാളുകളോളം മികച്ച രീതിയിൽ സർവീസ് മുന്നോട്ടു പോയെങ്കിലും പിന്നീട് ആളുകളുടെ എണ്ണത്തിൽ കുറവ് വരികയായിരുന്നു. ലഖ്‌നൗ-മീററ്റ് യാത്രയ്ക്ക് ആളുകളുണ്ടെങ്കിലും തിരികെ മീററ്റ്- ലക്നൗ റൂട്ടില്‍ ആവശ്യത്തിന് യാത്രക്കാരില്ലാതെയാണ് വന്ദേ ഭാരത് മടങ്ങുന്നത്. വരുമാന നഷ്ടം കുറയ്ക്കുവാനും കൂടുതൽ ആളുകളെ എത്തിക്കാനുമായി സർവീസ് ദീർഘിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ പദ്ധതി.
കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ എണ്ണം കൂട്ടുന്നതിനുമായി മീററ്റ്-ലക്‌നൗ വന്ദേ ഭാരത് എക്‌സ്പ്രസ് ഉടൻ വാരണാസിയിലേക്ക് റൂട്ട് നീട്ടി സർവീസ് തുടരുവാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉത്തര റെയിൽവേയുടെ ലഖ്‌നൗ ഡിവിഷനോട് സർവേ നടത്തി സാധ്യതാ റിപ്പോർട്ട് തയ്യാറാക്കാൻ റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. വാരണാസിയിലേക്ക് സർവീസ് നീട്ടിയാൽ തീർത്ഥാടകരും വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ള ആളുകളെ ആകർഷിക്കുന്നതിനും വരുമാനം നേടുന്നതിനും സഹായകമാകും.
കാലിയായി കിടക്കുന്ന സീറ്റുകൾ
പല ദിവസങ്ങളിലും വളരെ കുറച്ച് ആളുകൾ മാത്രമാണ് മീററ്റ്- ലഖ്‌നൗ റൂട്ടിലെ വന്ദേ ഭാരതിലുള്ളത്. ഡിസംബർ 14 മുതൽ 19 വരെ വാരാന്ത്യം ഉൾപ്പെടെ അഞ്ച് ദിവസമെടുത്താൽ പല ദിവസങ്ങളിലും ഇരുന്നൂറും മൂന്നുറും അതിലധികവും സീറ്റുകൾ കാലിയായി കാണാം.
മീററ്റിൽ നിന്ന് ചൊവ്വ ഒഴികെ എല്ലാ ദിവും രാവിലെ 6.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22490 വന്ദേ ഭാരത് ഉച്ചയ്ക്ക് 1.45 ന് ലക്നൗവിൽ എത്തും. ഈ റൂട്ടിൽ എസി ചെയർ കാറിന് 1355 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2415 രൂപയുമാണ് നിരക്ക്. ബുക്കിങ്ങിന് ബാക്കിയുള്ള സീറ്റുകൾ
ഡിസംബർ 14 ശനി എസി ചെയർ കാർ- 288, എക്സിക്യൂട്ടീവ് ചെയർ കാർ 15
ഡിസംബർ 15 ഞായർ എസി ചെയർ കാർ- 275, എക്സിക്യൂട്ടീവ് ചെയർ കാർ വെയിറ്റിങ് ലിസ്റ്റ് 2
ഡിസംബർ 16 തിങ്കൾ എസി ചെയർ കാർ- 359, എക്സിക്യൂട്ടീവ് ചെയർ കാർ 31
ഡിസംബർ 18 ബുധൻ എസി ചെയർ കാർ- 377, എക്സിക്യൂട്ടീവ് ചെയർ കാർ 36
ഡിസംബർ 19 വ്യാഴം എസി ചെയർ കാർ- 386, എക്സിക്യൂട്ടീവ് ചെയർ കാർ 32 എന്നിങ്ങനെയാണ്.
അതേസമയം ലക്നൗവിൽ നിന്ന് മീററ്റിലേക്കുള്ള യാത്ര നോക്കിയാൽ ചൊവ്വാഴ്ച ഒഴികെ എല്ലാ ദിസവും ഉച്ചകഴിഞ്ഞ് 2.45 ന് ലക്നാനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22489 വന്ദേ ഭാരത് രാത്രി 10 മണിക്ക് മീററ്റ് സിറ്റിയിലെത്തും. ഈ റൂട്ടിൽ എസി ചെയർ കാറിന് 1300 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2365 രൂപയുമാണ് നിരക്ക്.
ഡിസംബർ 14 ശനി എസി ചെയർ കാർ- 210, എക്സിക്യൂട്ടീവ് ചെയർ കാർ 09
ഡിസംബർ 15 ഞായർ എസി ചെയർ കാർ- 248, എക്സിക്യൂട്ടീവ് ചെയർ കാർ 19
ഡിസംബർ 16 തിങ്കൾ എസി ചെയർ കാർ- 286, എക്സിക്യൂട്ടീവ് ചെയർ കാർ 20
ഡിസംബർ 18 ബുധൻ എസി ചെയർ കാർ- 377, എക്സിക്യൂട്ടീവ് ചെയർ കാർ 17
ഡിസംബർ 19 വ്യാഴം എസി ചെയർ കാർ- 379, എക്സിക്യൂട്ടീവ് ചെയർ കാർ 28 എന്നിങ്ങനെയാണ്.
ലഖ്‌നൗ വന്ദേ ഭാരത് എക്‌സ്പ്രസ് വാരാണസി വരെ സർവീസ് ദീർഘിപ്പിച്ചാൽ . യാത്രക്കാരുടെ എണ്ണം വർധിക്കുകയും സാമ്പത്തിക ലാഭം നേടുകയും ചെയ്യാം എന്നതാണ് റെയിൽവേയുടെ പ്രതീക്ഷ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















