Karkidaka Vavu Bali 2024: പിതൃക്കളുടെ മോക്ഷത്തിനായും ആത്മശാന്തിക്കായും ജീവിച്ചിരിക്കുന്നവർ സമർപ്പിക്കുന്ന ബലി തർപ്പണത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. കർക്കിടകത്തിലെ കറുത്തവാവ് ദിവസം നടത്തുന്ന ബലിതർപ്പണത്തിൽ മരിച്ചുപോയ പൂർവ്വികരെ ഓര്‍മ്മിക്കുകയും അവരോടുള്ള കർത്തവ്യമെന്നു വിളിക്കുന്ന പിതൃയജ്ഞം പൂർത്തിയാക്കുകയും ചെയ്യുകയാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം.
പിതൃക്കളുടെ തിഥിയായ അമാവാസിയിൽ നടത്തുന്ന ബലിതർപ്പണം മോക്ഷഭാഗ്യം നല്കുന്നുവെന്നാണ് വിശ്വാസം. എല്ലാ അമാവാസികളും ബലിതര്‍പ്പണത്തിനു യോജിച്ചതാണെങ്കിലും കർക്കിടകത്തിലെ അമാവാസിയിൽ ഫലം ഏറും. പിതൃക്കൾക്കായി മാറ്റിവെച്ചിരിക്കുന്ന ദക്ഷിണായന കാലത്തിലെ ആദ്യ ബലിതർപ്പണം കൂടിയാണ് കർക്കിടകത്തിലെ കറുത്തവാവ് ദിനം ചെയ്യുന്നത്. ജീവിച്ചിരിക്കുന്നവരുടെ കടമയാണ് കർക്കിടകത്തിലെ ബലിതർപ്പണം. ഓഗസ്റ്റ് 3 ശനിയാഴ്ചയാണ് ഈ വർഷത്തെ കർക്കടക വാവ്.

ഇല്ലം, വല്ലം, നെല്ലി
വളരെ പണ്ടുകാലം മുതൽതന്നെ 'ഇല്ലം, വല്ലം നെല്ലി' എന്നതായിരുന്നു ബലിയിടുന്നതിന്‍റെ പ്രമാണം. യാത്രകളും ക്ഷേത്രങ്ങളും ഇത്രയും പ്രചാരത്തിലില്ലാതിരുന്ന സമയത്ത് വീടുകളിൽ ആയിരുന്നു ഭൂരിഭാഗം പേരും ബലിയിട്ടിരുന്നത്. ആ സമയങ്ങളിൽ പരിഹാര ക്രിയകൾക്ക് മാത്രമേ ക്ഷേത്രത്തിൽ പോയിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ബലിതർപ്പണം പൂർണ്ണമായും ക്ഷേത്രങ്ങളിലേക്ക് മാറിക്കഴിഞ്ഞു. എന്നിരുന്നാലും 'ഇല്ലം, വല്ലം നെല്ലി' രീതിക്ക് മാറ്റമൊന്നും വന്നിട്ടില്ല. കൊവിഡ് കാലത്ത് വീടുകളിൽ ആയിരുന്നു ബലിതർപ്പണം നടത്തിയത്.
കർക്കിടക ബലിതർപ്പണത്തിന് പ്രാധാന്യമുള്ള ക്ഷേത്രങ്ങളെ കുറിക്കുന്നതാണ് വല്ലം, നെല്ലി എന്നിവ. തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവയെയാണ് ഈ വാക്കുകളിൽ ഉദ്ദേശിക്കുന്നത്. ബലിതർപ്പണത്തിനും പിതൃപൂജകൾക്കും കേരളത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണിത്. ഓരോ വർഷവും പതിനായിരക്കണക്കിനാളുകളാണ് കര്‍ക്കിടകത്തിലെ അമാവാസിയിൽ ഇവിടെ എത്തുന്നത്.

തിരുവല്ലം പരശുരാമ ക്ഷേത്രം
കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമെന്നാണ് തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവൻ ബലിതര്‍പ്പണം നടത്തുവാൻ കഴിയുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. മാതാവിലെ വധിച്ച പാപം തീർക്കാൻ പരശുരാമൻ ബലിതർപ്പണം നടത്തുകയും അമ്മക്ക് പുനർജ്ജന്മം കൊടുക്കുകയും ചെയ്തുവെന്ന് വിശ്വസിക്കുന്ന ഇവിടെ വരാൻ കഴിയുന്നതു തന്നെ വിശ്വാസികൾക്ക് പുണ്യമാണ്.
മാത്രമല്ല, കർക്കിടക വാവിന് തിരുവല്ലം ക്ഷേത്രത്തിൽ ബലിയർപ്പിച്ചാൽ വർഷം മുഴുവനും നീണ്ടുനിൽക്കുന്ന ഫലം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനുള്ളിലാണ് ഇവിടെ സാധാരണമായി പിതൃതർപ്പണം നടത്തുന്നത്. ക്ഷേത്രത്തിലെ നാലമ്പലത്തിന് ഉള്ളിലുള്ള ബലിമണ്ഡപങ്ങളിലാണ് ബലിതർപ്പണ കർമ്മങ്ങൾ നടക്കുന്നത്. പരശുരാമനെ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തിരുവനന്തപുരം പത്മനാഭ സ്വാമിയുടെ തലഭാഗമാണ് തിരുവല്ലം ക്ഷേത്രം എന്നും വിശ്വാസിക്കപ്പെടുന്നു.

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം
വടക്കൻ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. ദക്ഷിണ കാശി, സഹ്യമല ക്ഷേത്രം എന്നുമെല്ലാം ഇതറിയപ്പെടുന്നു. വർഷം മുഴുവനും ബലി തർപ്പണം നടത്താനുള്ള സൗകര്യം ഇവിടെയുണ്ട് .പിതൃബലി, തിലഹവനം, പിതൃപൂജ എന്നിവ ഇവിടെ ചെയ്യാം. പരശുരാമൻ തന്‍റെ മാതാവിന്റെ ആത്മശാന്തിക്കായി ഇവിടെ ബലിതർപ്പണം നടത്തിയിട്ടുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ബലിതർപ്പണത്തിനെത്തുന്നവർ ഇവിടുത്തെ പാപനാശിനി നദിയിൽ മുങ്ങിനിവർന്നാൽ പാപങ്ങൾ മോചിക്കപ്പെടും എന്നും പറയപ്പെടുന്നു.
കർക്കിടകത്തിലെ കറുത്തവാവ് മാത്രമല്ല, തുലാം, കുംഭം മാസങ്ങളിലെ കറുത്തവാവ്, നവരാത്രി, ശിവരാത്രി, പുത്തരി, ചുറ്റുവിളക്ക് തുടങ്ങിയവയും ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളാണ്.
ശ്രാദ്ധമൂട്ടിയില്ലെങ്കിൽ
ഹൈന്ദവ വിശ്വാസമനുസരിച്ച് പിതൃക്കളെ ശ്രാദ്ധമൂട്ടുന്നതിന് ഏറെ പ്രധാന്യമുണ്ട്. മറ്റെന്തെല്ലാം നല്ല കാര്യങ്ങളും ദാനധർമ്മങ്ങളും നടത്തിയാലും യഥാവിധി പിതൃതർപ്പണം നടത്തിയില്ലെങ്കിൽ അതിനൊന്നും പൂർണ്ണത കാണില്ലത്രെ. പൂർവ്വികർക്ക് മോക്ഷം മാത്രമല്ല, പതൃബലി ഭക്തിപുരസ്സരം നടത്തുന്നവർക്ക് ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. തങ്ങളുടെ മോക്ഷയാത്രയ്ക്കാവശ്യമായ വാവുബലി ആചരിച്ചില്ലെങ്കിൽ പിതൃകോപം ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













