യാത്രകളിൽ ഇപ്പോൾ മേട്ടുക്കുറിഞ്ഞിയാണ് താരം. മലനിരകളെ ഒരു നീലക്കടലാക്കി മാറ്റുന്ന കുറിഞ്ഞിക്കാലം അങ്ങനെ എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. ഇടുക്കിയിലെ പരുന്തുംപാറയിലാണ് ഏഴുവർഷം കൂടുമ്പോൾ പൂക്കുന്ന മേട്ടുക്കുറിഞ്ഞി പൂത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ അവസരം നഷ്ടപ്പെടുത്താതെ കുറിഞ്ഞിക്കാലം കാണാൻ ഒരു യാത്ര പോയാലോ.. കുറിഞ്ഞി മാത്രമല്ല, ഈ യാത്രയിൽ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഗവിയിലൂടെ ബസിൽ ഉള്ള വനയാത്രയും കൂടിയുണ്ട്.
ആനവണ്ടിയിൽ കുറിഞ്ഞിയും ഗവിയും ഒപ്പം പത്തനംതിട്ടയിലെ തന്നെ അടവിയിൽ കുട്ടവഞ്ചി സവാരിയും ഉൾപ്പെടുത്തിയുള്ള പാക്കേജ് ഈ ഓഗസ്റ്റ് മാസത്തിൽ നിങ്ങൾക്ക് പോകാൻ സാധിക്കുന്ന ഏറ്റവും മികച്ച യാത്രകളിലൊന്നായിരിക്കും. മറ്റു പാക്കേജുകൾ പോലെ പോക്കറ്റ് കാലിയാക്കാതെ, പത്തനംതിട്ട കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ആണ് ഗവി-അടവി- പരുന്തുംപാറ മേട്ടുക്കുറിഞ്ഞി യാത്ര സംഘടിപ്പിക്കുന്നത്.

രാവിലെ 6.30ന് പത്തനംതിട്ട ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര ആദ്യം പോകുന്നത് അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കാണ്. കോന്നിയിൽ കല്ലാർ നദിയുടെ സ്ഥിതി ചെയ്യുന്ന അടവിയിൽ കുട്ടവഞ്ചി സവാരിയാണ് ഒരുക്കിയിരിക്കുന്നത്. കല്ലാർ നദിയുടെ ഭംഗി ആസ്വദിച്ച്, ഇരുവശവും നിറഞ്ഞു നിൽക്കുന്ന പച്ചപ്പ് കണ്ട്, സാഹസികതയും ആഹ്ലാദവും ഒരുപോലെ നല്കുന്ന കുട്ടവഞ്ചി സവാരിയിൽ കാടിന്‍റെ സൗന്ദര്യം നിശബ്ദമായി ആസ്വദിക്കാം.
അടവിയിൽ നിന്ന് നേരെ കോന്നി- തണ്ണിത്തോട് - ചിറ്റാർ- സീതത്തോട് വഴി ആങ്ങമൂഴി, മൂഴിയാർ, കക്കി ഡാം വഴി ഗവിയിലെത്തും. ഗവി യാത്രയുടെ രസങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കേണ്ടല്ലോ അല്ലേ. കാടിനുള്ളിലൂടെ മഴയും മഞ്ഞും കൊണ്ട് മനോഹരമായ പ്രകൃതി ആസ്വദിച്ച് അണക്കെട്ടുകൾ കണ്ടുള്ള യാത്രയാണ് ഇത്. വനത്തിനുള്ളിലൂടെ എഴുപതിലധികം കിലോമീറ്റർ താണ്ടിയുള്ള യാത്ര ഒരു ഓഫ്റോഡ് അനുഭവവും നല്കും. ഗവി പാക്കേജിൽ സ്ഥിരം ഉണ്ടാകാറുള്ള ബോട്ടിങ് ഒഴിവാക്കി പകരം അടവിയിലെ ബോട്ടിങ് ആണ് ഉള്ളതെന്ന് കാര്യം ശ്രദ്ധിക്കുക.
ഗവിയില്‍ നിന്ന് യാത്ര തുടരുന്നത് പരുന്തുംപാറയിലേക്കാണ്. ഈ പാക്കേജിന്‍റെ ഏറ്റവും വലിയ ആകർഷണം പരുന്തുംപാറയിലെ മേട്ടുക്കുറിഞ്ഞ് ആണല്ലോ. . ഇടുക്കി ജലാശയത്തിന്റെ പശ്ചാത്തലത്തില്‍ പൂത്തുലഞ്ഞു നിൽക്കുന്ന കുറിഞ്ഞി പൂക്കളുടെ കാഴ്ച അതീവഭംഗിയാർന്നതാണ്. സ്‌ട്രോബൈലാന്തസ് വൈറ്റിയാനസ് എന്നാണ് മേട്ടുക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം. ഏകദേശം രണ്ട് മാസം വരെ ഇത് പൂത്തു നിൽക്കും. പരുന്തുംപാറക്കൊപ്പം അഷ്ലിയിലെ മലനിരകളിൽ കൂടാതെ കട്ടപ്പന കല്യാണത്തണ്ടിലും മേട്ടുക്കുറിഞ്ഞി ഇത്തവണ പൂത്തിട്ടുണ്ട്. പരുന്തുംപാറയിലെ വ്യൂ പോയിന്റിന് നേരെ എതിര്‍ വശത്തുള്ള സ്ഥലത്താണ് ഇപ്പോൾ നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നത്.
കുറിഞ്ഞി പൂത്ത കാഴ്ച കണ്ട് യാത്ര തിരികെ പത്തനംതിട്ടയിലേക്ക്. രാത്രി 9 മണിയോടെ ഡിപ്പോയിൽ എത്തും. ഉച്ചഭക്ഷണം, വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന നിരക്ക് എന്നിവ ഉൾപ്പെടെ ആകെ 1400 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 18, 20, 25 എന്നീ തിയതികളിലാണ് യാത്ര. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9495752710, 9995332599 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













