മലമുകളിൽ കോടമഞ്ഞിന്‍റെയും തണുപ്പിൻറെയും അകമ്പടിയിൽ ഒരു ഓണാഘോഷം.. പകിട്ടൊട്ടും കുറയാതിരിക്കാൻ മലദൈവങ്ങൾ പൊന്നുകാക്കുന്ന മലമുകളിൽ ഒരു ഗംഭീര ഓണസദ്യയും.. ആഹാ.. അടിപൊളി അല്ലേ.. പോയാൽ കൊള്ളാമെന്ന് തോന്നുന്നില്ലേ.. യാത്രയും ഓണവും ഒരുപോലെ ആഘോഷിക്കുന്നവർക്കായുള്ള കിടിലൻ പാക്കേജാണ് ഇത്തവണ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്.
ഓണത്തിന് യാത്ര പോകണം.. എന്നാൽ ഓണാഘോഷവും സദ്യയും മുടക്കാൻ പാടില്ല എന്നതാണോ നിങ്ങളുടെ ആവശ്യം. ഈ ആഗ്രഹം കൊല്ലം കെഎസ്ആർടിസി സാധ്യമാക്കി തരും. നാട്ടിലെ ഓണം അല്പം വ്യത്യസ്തമായി ആഘോഷിക്കാനും അതും ഒരു യാത്രയോടു കൂടിയ ഓണപ്പരിപാടിയാണെങ്കിലും സംഗതി വേറേ ലെവൽ ആണല്ലോ.. ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് പൊന്മുടിയിലെ ഓണസദ്യ പാക്കേജ് ഒരുക്കിയിട്ടുള്ളത്.

പൊന്മുടിയിലെ ഓണസദ്യ മാത്രമല്ല കേട്ടോ, ദിവസം മുഴുവൻ നീണ്ടുനില്‍ക്കുന്ന യാത്രകളും കാണാനും കയറാനും വെള്ളത്തിലിറങ്ങുവാനും പറ്റിയ ഒരുപാട് സ്ഥലങ്ങളും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെ ഓണം മാത്രമല്ല, നാട്ടിലെ ഓണാഘോഷവും ഇത്തവണ വ്യത്യസ്തമാക്കാം.
തിരുവോണ ദിവസമായ സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 6.30ന് കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിക്കും. പേപ്പാറ ഡാം, മീൻമുട്ടി വെള്ളച്ചാട്ടം, കല്ലാർ കടവ്, പൊന്മുടി ഇക്കോ ടൂറിസം എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്.
യാത്രയിൽ ആദ്യം സന്ദർശിക്കുന്നത് പേപ്പാറ അണക്കെട്ടാണ്.
പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പേപ്പാറ അണക്കെട്ട് കരമനായാറിന് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.
പൊന്മുടിയിലേക്കുള്ള വഴിയിലായി സ്ഥിതി ചെയ്യുന്നതിനാൽ പൊന്മുടി യാത്രക്കാർ ഇവിടം കണ്ടാണ് യാത്ര തുടരുന്നത്.
തിരുവനന്തപുരത്തെ ഏറ്റവും മനോഹര വെള്ളച്ചാട്ടങ്ങളിലൊന്നായ മീൻമുട്ടി വെള്ളച്ചാട്ടവും ഈ യാത്രയിൽ സന്ദർശിക്കുന്നുണ്ട്. വനത്തിനുള്ളിലൂടെ രണ്ട് കിലോമീറ്റർ നടന്ന് എത്തേണ്ട ഇവിടം ഓണം ദിനത്തിലെ സാഹസിക യാത്രകൾക്ക് പറ്റിയ ഇടം കൂടിയാണ്. വിതുരയാണ് വെള്ളച്ചാട്ടത്തിന് അടുത്തുള്ള പ്രധാന സ്ഥലം. തുടർന്ന് കല്ലാർ കടവ് ആണ് സന്ദർശിക്കുന്നത്. പൊന്മുടിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ശരിക്കും കല്ലാറിൽ നിന്നാണ്.
ഉച്ചയോടെ യാത്ര പൊന്മുടിയിലെത്തും. പൊന്മുടിയുടെ കവാടമായ കല്ലാറിൽ നിന്ന് 22 ഹെയർപിൻ വളവുകൾ കയറിയുള്ള യാത്ര രസകരമാണ്. അത് ആനവണ്ടിയില് കൂടിയാകുമ്പോൾ പറയുകയും വേണ്ട! മുകളിലെത്തുമ്പോഴേയ്ക്കും കോടമഞ്ഞും തണുപ്പും ഒക്കെ ഓണയാത്രയ്ക്ക് കൂട്ടെത്തും.
കാഴ്ചകളൊക്കെ കണ്ട് കഴിയുമ്പോഴേയ്ക്കു ഓണ സദ്യയും ഒരുങ്ങും. യാത്രയിലാണെങ്കിലും സദ്യയ്ക്കും രുചികൾക്കും ഒന്നും ഒരു കുറവും ഇല്ല. 9 തൊടുകറി, പഴം, പപ്പടം, പായസം എല്ലാമടക്കമുള്ള ഓണസദ്യയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സദ്യ കഴിഞ്ഞ് ബാക്കി യാത്രകൾ പൂർത്തിയാക്കി രാത്രി 9.00 മണിയോടെ കൊല്ലം ഡിപ്പോയിൽ മടങ്ങിയെത്തും.
യാത്രാ ടിക്കറ്റും പ്രവേശന ഫീസുകളും അടക്കം 770 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ഇതിൽ ഓണസദ്യയുടെ നിരക്ക് ഉൾപ്പെടുത്തിയിട്ടില്ല. സദ്യ വേണ്ടവർ 200 രൂപ അധികമായി നല്കണം. അങ്ങനെ സദ്യയടക്കം 970 രൂപയാവും നിരക്ക്. യാത്രയുടെ ബുക്കിങ് ആരംഭിച്ചു. യാത്രകളെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും 9747969768, 8921950903, 9495440444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













