മഴ പെയ്തുതോർന്നാൽ വയനാടിന് വേറെ മുഖമാണ്. പച്ചപ്പിൽ മുങ്ങിക്കുളിച്ച്, കണ്ണെത്തുന്നിടത്തെല്ലാം, കാട്ടിലും നാട്ടിലും പച്ചയുടെ വിവിധ നിറഭേദങ്ങൾ.. ഈ കാഴ്ചകളിലേക്ക് വയനാട് ഇപ്പോൾ ക്ഷണിക്കുകയാണ് സഞ്ചാരികളെ.. മറ്റൊന്നുമല്ല, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച ചെമ്പ്ര പീക്കിലേക്ക്... തെളിഞ്ഞു തളിര്‍ത്തു നിൽക്കുന്ന പച്ചപ്പിൽ അതിമനോഹരിയായി ഒരുങ്ങി നിൽക്കുന്ന തടാകം. മലമുകളിൽ പച്ചപ്പിന് നടുവിൽ, മനുഷ്യ സ്പർശമേൽക്കാത്ത, മലിനമാകാത്ത കാഴ്ചകള്‍ വന്നു കാണാനുള്ള അവസരം ഉപയോഗപ്പെടുത്തേണ്ട?
വയനാട്ടിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ചെമ്പ്ര അതിന്‍റെ ഉയരത്തിൽ മാത്രമല്ല, അവിടെയൊരുക്കിയ സവിശേഷ കാഴ്ചകളാലും സമ്പന്നമാണ്. കുന്നും മലയും കുറച്ച് കയറി, ക്ഷീണിച്ച് നടന്നെത്താനുള്ള ദൂരമുണ്ടെങ്കിലും പച്ചപ്പു കണ്ടുള്ള യാത്ര അങ്ങനെ തളർത്തില്ല. മിണ്ടിയും പറഞ്ഞും മരങ്ങളെയും ചെടികളെയും പരിചയപ്പെട്ടും കിളികളെ കണ്ടും ഒകെയുള്ള യാത്ര കടന്നു പോകുന്ന വഴിയും കൗതുകം തരുന്നതാണ്.
തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള വഴിയിലൂടെയാണ് യാത്ര തുടങ്ങുന്നത്. ഏകദേശം ഒരു കിലോമീറ്റർ ദൂരം ഇങ്ങനെ നടന്നു കഴിയുമ്പോൾ വാച്ച് ടവർ കാണാം. അതിൽ കയറി ചുറ്റുമുള്ള കാഴ്ചയും ചെമ്പ്ര മലകളുടെ ഭംഗിയും താഴെ നീണ്ടു കിടക്കുന്ന തേയിലത്തോട്ടങ്ങളും ഒക്കെ കണ്ട് ആസ്വദിച്ച് നടത്തം തുടരണം. ഇനി കുറേ നേരമുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്. ഹൃദയ തടാകം എന്ന ചെമ്പ്ര തടാകത്തിൽ എത്താൻ വാച്ച് ടവറിൽ നിന്ന് രണ്ടു കിലോമീറ്റർ നടക്കണം. ആ നടത്തവും അത്ര എളുപ്പമല്ല, കയറ്റവും ഒറ്റവഴിയും എന്നിങ്ങനെ കുറച്ചു ബുദ്ധിമുട്ടുകളുണ്ട്. നടന്നങ്ങ് ചെല്ലുമ്പോഴേയ്ക്കും മനോഹരമായ കാഴ്ചയോടെ തടാകം നിങ്ങളെ സ്വീകരിക്കും.
പുൽത്തകിടിയ്ക്കു നടുവിലായി ഇങ്ങനെ വിശാലമായി കിടക്കുന്ന തടാകം വെറുതേ കാണാൻ തന്നെ ഭംഗിയാണ്. ഇത് കണ്ടിറങ്ങുന്നതല്ല, ചെമ്പ്ര ലേക്ക് ട്രെക്കിങ്. നടക്കാൻ ഇനിയും ദൂരം ബാക്കിയുണ്ട്. തടാകവും അതിന്റെ കാഴ്ചകളും കണ്ട് ഒന്നു വിശ്രമിച്ച ശേഷം യാത്ര തുടരാം. ഇനിയും ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് നടക്കുവാൻ. ഒരു കിലോമീറ്ററേ നടന്നു കയറുവാനുള്ളൂ. എന്നാലിത് കുത്തനെയുള്ള കയറ്റമാണ്. കൂട്ടിന് കാറ്റും തണുപ്പും ചേരുന്നതിനാൽ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കാം.
കാഴ്ചകൾ കണ്ടും ഫോട്ടോയെടുത്തും വിശ്രമിച്ചും ഒക്കെ ചെല്ലുമ്പോഴേയ്ക്കും പ്രതീക്ഷിച്ചതിലുമധികം സമയം വേണ്ടി വരും. അത് മാത്രമല്ല, പലപ്പോഴും നിങ്ങളുദ്ദേശിച്ച ഒരു വേഗത നടത്തത്തിന് കിട്ടിയെന്നും വരില്ല. ഈ നടത്തം നിങ്ങളെ എത്തിക്കുന്നത് ചെമ്പ്രാ കൊടുമുടിയുടെ മുകളിലാണ്.
ഇവിടെ നിന്നാൽ വയനാടിന്‍റെ ഏറ്റവും മനോഹരമായ കുറേ കാഴ്ചകൾ കാണാം.
ബ്രിട്ടീഷുകാർ ആണ് ഇവിടെ ആദ്യമെത്തിയ സന്ദർശകർ എന്നാണ് ചരിത്രം. നാട് ചൂടിൽ മൂടുമ്പോൾ ഒരാശ്വാസത്തിനായി അവരെത്തിയത് ഇവിടെയായിരുന്നു. തണുപ്പു നിറഞ്ഞ കാലാവസ്ഥയും തണുപ്പും ഒക്കെ അവരെ ഇവിടേക്ക് എത്തിച്ചു. പശ്ചിമഘട്ടത്തില്‍ ഇംഗ്‌ളീഷുകാര്‍ തമ്പടിച്ച ഏക മലയാണി ചെമ്പ്രാ മലയെന്നാണ് ചരിത്രം. ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ വരവ് കൂടിയതോടെ അവരിൽ പലരും ഇവിടേക്കും എത്തി. മിനി യൂറോപ്പായി വയനാട് മാറിയെന്നതിന് തെളിവാണ് ചെമ്പ്രയുടെ താഴ്വാരത്തെ കുതിര ലയവും ഗോൾഫ് കോർട്ടും ഒക്കെ.
ചെമ്പ്ര പീക്ക് ട്രെക്കിങ്
നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ഒക്‌ടോബര്‍ 21 മുതൽ വനംവകുപ്പ് ചെമ്പ്ര ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.പരമാവധി 75 സഞ്ചാരികളെ മാത്രമാണ് ഒരു ദിവസം ചെമ്പ്രമലയിലേക്ക് ട്രെക്കിങ്ങിനായി അനുവദിക്കുക. അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പിന് മുതിര്‍ന്നവര്‍ക്ക് 4,000 രൂപയും കുട്ടികള്‍ക്ക് 1,600 രൂപയും വിദേശികള്‍ക്ക് 8,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













