ബെംഗളുരു നഗരം ഓരോ സന്ദർശകർക്കും ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് നല്കുന്നത്. ടെക്കികൾക്ക് ബെംഗളുരു ഇന്ത്യയുടെ സിലിക്കൺ വാലിയാണ്. സഞ്ചാരികൾക്കും സന്ദർശകർക്കും ഇവിടം ഉദ്യാന നഗരമാണ്. എന്നാൽ ഒരു വ്യത്യാസവുമില്ലാതെ എല്ലാവരെയും ഇവിടെ അത്ഭുതപ്പെടുത്തുന്നത് ബെംഗളുരുവിലെ പാർക്കുകളാണ്. നഗരത്തിലങ്ങോളമിങ്ങോളം ഓരോ കോണുകളിലും മരങ്ങൾ നിറഞ്ഞു നിൽക്കുന്ന പാർക്കുകള്‍ ഒരു കാഴ്ച തന്നെയാണ്.
അതിരാവിലെ നടക്കാനോ ജോഗിങ്ങിനോ പോകാനും പകൽ നേരം ഒരു തണൽ തേടി ചെല്ലുവാനും വൈകിട്ട് തിരക്കൊക്കെ കഴിഞ്ഞ് വെറുതേ വന്നൊന്ന് വിശ്രമിക്കാനും അല്ലെങ്കിൽ പ്രിയപ്പെട്ടവർക്കോ കൂട്ടുകാർക്കോ ഒപ്പം വന്നിരുന്ന് വർത്തമാനം പറയുവാനുമെല്ലാം ബാംഗ്ലൂരിലെ പാർക്കുകൾ ഉപകാരപ്പെടുത്താം. ഒരു ചെലവുമില്ലാച്ച ഔട്ടിങ് ഓപ്ഷൻ കൂടിയാണ് സാധാരണക്കാര്‍ക്ക് ബെംഗളുരുവിലെ പാര്‍ക്കുകൾ.

ഇപ്പോഴിതാ, ദിവസം മുഴുവനും പോകാൻ പറ്റുന്ന വിധത്തിൽ ബെംഗളുരുവിലെ പാർക്കുകളുടെ സമയം ക്രമീകരിച്ചിരിക്കുകയാണ്. ബെംഗളൂരു നഗരത്തിലെ എല്ലാ പാർക്കുകളും പുലർച്ചെ അഞ്ചു മണിമുതൽ രാത്രി 10.00 മണി വരെ തുറന്നിരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു. നേരത്തെ പുലർച്ചെ 5.00 മണിക്ക് തുറക്കുന്ന പാർക്കുകൾ രാവിലെ 10 മണിയോടെ അടയ്ക്കുകയും പിന്നീട് ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് എട്ടു മണി വരെ പാർക്ക് തുറന്നിടുകയുമാണ് ചെയ്യുന്നത്.
പുതിയ പ്രഖ്യാപനത്തോടെ ഇടയ്ക്കുള്ള അടച്ചിടൽ ഒഴിവാകുകയും രാത്രിപത്ത്മണി വരെ പാർക്കുകൾ പ്രവര്‍ത്തിക്കുകയും ചെയ്യും. ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പരിപാലിക്കുന്ന എല്ലാ പാർക്കുകളും രാവിലെ അഞ്ചു മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. അതായത്, ദിവസം 17 മണിക്കൂർ ബെംഗളുരുവിലെ പാർക്കുകൾ തുറന്നിരിക്കും.
രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ പാർക്കുകളുള്ള നഗരമാണ് ബെംഗളുരു. വലുതും ചെറുതുമായ 1200 ലധികം പാർക്കുകൾ ബെംഗളുരു നഗരത്തിലുണ്ടെന്നാണ് കണക്ക്. ഇവിടുത്തെ ഓരോ വാർഡുകളിലും കുറഞ്ഞത് ഒരു പാർക്ക് എങ്കിലുമുണ്ടെന്നാണ് കണക്ക്, രാജ്യത്തെ ഏറ്റവും ഉയർന്ന പാർക്ക് സാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് ബെംഗളൂരു.
നടത്തം, കൂടിച്ചേരുകൾ എന്നിവ കൂടാതെ സാധാരണക്കാരായ ആളുകൾക്കും തൊഴിലാളികൾക്കും ഇതൊരു അഭയസ്ഥാനം കൂടിയാണ്. മഴയത്തും വെയിലത്തും കയറി നിൽക്കാനും ആശ്വാസം കണ്ടെത്താനും ഇവിടെ സാധിക്കും. രാവിലെയും വൈകിട്ടുമായി വ്യായാമത്തിനിറങ്ങുന്നവരാണ് ഇവിടെ എത്തുന്നവരിൽ അധികവും.
എന്നാൽ പാർക്കുകളിലെ സമയമാറ്റം സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിന് കീഴിലുള്ള കബ്ബൺ പാർക്ക്, ലാൽബാഗ് എന്നിവയ്ക്ക് ബാധകമായിരിക്കില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












