മഴ പെയ്തു തുടങ്ങിയാൽ പിന്നെ ബെംഗളുരുവിൽ ദുരിതമാണ്. ചെറിയ ഒരു മഴ പെയ്താൽ തന്നെ നഗരത്തിൽ വെള്ളക്കെട്ടു വരും, കടപുഴകി വീണ മരങ്ങളും പ്രധാന റോഡുകളിലെ വെള്ളം കയറലും ഒക്കെയായി മഴയുടെ കെടുതികൾ പെട്ടന്നൊന്നും തീരില്ല. കാറ്റുവീശിയാൽ പലയിടത്തും മരങ്ങളും ചില്ലകളും റോഡിൽ കിടക്കും. ഇങ്ങനെ പല കാരണങ്ങളാൽ ധൈര്യത്തിൽ മഴക്കാലത്ത് പുറത്തിറങ്ങാൻ സാധിക്കില്ല.
ഇതുകൂടാതെയാണ് മഴ പെയ്താൽ രൂപപ്പെടുന്ന ട്രാഫിക് ബ്ലോക്ക്. പൊതുവേ ബെംഗളുരുവിലെ ഗതാഗക്കുരുക്ക് കുപ്രസിദ്ധമാണ്. ലോകത്തിലെ ബ്ലോക്കിന്‍റെ കാര്യത്തിൽ ഇഴഞ്ഞു നീങ്ങുന്ന നഗരങ്ങളുടെ പട്ടികയിൽ വരെ പേരുള്ള ബെംഗളുരിൽ മഴ പെയ്താൽ പിന്നെയുള്ള ബ്ലോക്ക് പറയേണ്ട. ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ സാധിക്കാതെ മഴയിൽ റോഡിലെ ബ്ലോക്കിൽ പെട്ടുകിടന്ന ഒരു കഥ പോലുമില്ലാത്ത ആരും ബെംഗളുരുവിൽ കാണില്ല.
കഴിഞ്ഞ ദിവസം ബെംഗളുരുവിൽ റെക്കോർഡ് മഴയാണ് പെയ്തിറങ്ങിയത്. ഒറ്റ ദിവസത്തിൽ പെയ്തത് ഒരു മാസത്തെ മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചത്. ഞായറാഴ്ച അർധരാത്രി വരെ 111 മില്ലിമീറ്റർ മഴയാണ് ബെംഗളുരുവിൽ പെയ്തത്. 133 വർഷത്തിന് ശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും മഴ ഇവിടെ ലഭിക്കുന്നത്. ജൂൺ മാസത്തിൽ ബെംഗളൂരുവിൽ ലഭിക്കേണ്ട ശരാശരി മഴ 110.3 മില്ലീമീറ്ററാണെന്നിരിക്കേ ഇതിനോടകം തന്നെ 120 മില്ലിമീറ്ററിലധികം മഴ ഇവിടെ പെയ്തിട്ടുണ്ട്.

ഈ മഴയിൽ നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഏകദേശം അഞ്ച് മണിക്കൂർ മഴയെ തുടർന്ന്, ജൂൺ 2 ഞായറാഴ്ച നഗരത്തിലെ റോഡുകളിലുടനീളമുള്ള തിരക്ക് (congestion length)859 കിലോമീറ്ററായിരുന്നു എന്നാണ് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തത്. ജനുവരി മുതൽ മെയ് വരെയുള്ള എല്ലാ ഞായറാഴ്ചകളിലും രേഖപ്പെടുത്തിയ ശരാശരി തിരക്കായ 221 കിലോമീറ്റർ ദൈർഘ്യത്തെ മറികടക്കുന്ന വിധത്തിലായിരുന്നു ജൂൺ 2 ന് അനുഭവപ്പെട്ട തിരക്ക്.
തിരക്ക് ദൈർഘ്യം (congestion length) എന്നത് നഗരത്തിലുടനീളമുള്ള റോഡുകളുടെ മൊത്തം ദൂരത്തെ സൂചിപ്പിക്കുന്നു. അതായത് ഈ റോഡുകൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വാഹനങ്ങൾ റോഡിൽ ഉണ്ടെന്നാണ്, ഇത് വേഗത കുറയുന്നതിനും കൂടുതൽ യാത്രാ സമയത്തിനും കാരണമാകുന്നു. ഞായറാഴ്ച മാത്രം നഗരത്തിൽ ഏകദേശം 1,910 കണ്‍ജെഷൻ അലേർട്ടുകൾ (congestion alerts) ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഞായറാഴ്ചകളിലെ ശരാശരി തിരക്ക് അലേർട്ട് 570- മാത്രമായിരുന്നു.
അഞ്ച് മണിക്കൂറോളം നേരം മഴ പെയ്ത് വെള്ളക്കെട്ടുള്ള റോഡിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ തിരക്ക് കൂടുകയും യാത്രാ വേഗത കുറയുകയും ചെയ്യും. രാത്രി 7 മണിക്കാണ് ട്രാഫിക് പോലീസ് ഏറ്റവും കൂടുതൽ തിരക്ക് രേഖപ്പെടുത്തിയത്. സാധാരണയായി 29.3 കിലോമീറ്റർ ആണ് ഈ സമയത്തെ ശരാശരി തിരക്കെങ്കിൽ ഞായറാഴ്ച 176 കി.മീ. ആയി ഇത് മാറി.
വർത്തൂർ റോഡ്, ഹൊസൂർ റോഡ്, റസിഡൻസി റോഡ്, സർജാപൂർ റോഡ്, ബല്ലാരി റോഡ്, കെഞ്ചനഹള്ളി മെയിൻ റോഡ്, സ്വാമി വിവേകാനന്ദ റോഡ്, ആനന്ദ് നഗർ കോളനി, കോണപ്പന അഗ്രഹാര, എച്ച്എംടി ലേഔട്ട്, മഹാദേവപുര എന്നിവിടങ്ങളിൽ ഈ സമയം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












