വന്ദേ ഭാരത് ട്രെയിനുകൾ പോലെ യാത്രക്കാർ ഏറ്റെടുത്ത മറ്റൊരു സർവീസ് ഉണ്ടായിരിക്കില്ല ഇന്ത്യൻ റെയില്‍വേയുടെ ചരിത്രത്തിൽ. കൃത്യസമയം പാലിക്കാതെ ട്രെയിനോടിച്ച കുപ്രസിദ്ധി നേടിയ റെയിൽവേയ്ക്ക് കൃത്യസമയത്ത് സർവീസ് അതും ഒന്നോ രണ്ടോ മിനിറ്റ് വ്യത്യാസം പോലുമില്ലാതെ ഓടിയെത്താം എന്ന് വന്ദേ ഭാരത് കാണിച്ചു തന്നു. കേരളത്തിൽ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഒക്യുപൻസി റേറ്റിലാണ് രണ്ട് വന്ദേ ഭാരത് ട്രെയിനുകളും സർവീസ് നടത്തുന്നത്.
ദൂരമേറിയ യാത്രകള്‍ കുറഞ്ഞ സമയത്ത് പൂർത്തിയാക്കുന്നു എന്നതാണ് വന്ദേ ഭാരതിന്‍റെ പ്രത്യേകത. സാധാരണ ട്രെയിൻ യാത്രകളെവെച്ചു നോക്കുമ്പോൾ മണിക്കൂറുകളാണ് യാത്രക്കാർക്ക് ലാഭിക്കാൻ സാധിക്കുന്നത്. മാത്രമല്ല, വഴിയിൽ പിടിച്ചിടുന്നതു പോലുള്ള പ്രശ്നങ്ങൾ പൊതുവേ വന്ദേ ഭാരതിനെ ബാധിക്കാറുമില്ല. അതുകൊണ്ടു തന്നെ വേഗത്തിൽ എത്താൻ ആളുകൾ വന്ദേ ഭാരത് തിരഞ്ഞെടുക്കുന്നു.

വന്ദേ ഭാരത് എക്സ്പ്രസ് നിലവിൽ നേരിടുന്ന വെല്ലുവിളികളിലൊന്ന് ആവശ്യത്തിന് സീറ്റ് ഇല്ലാത്തതാണ്. എപ്പോൾ ബുക്ക് ചെയ്യാൻ നോക്കിയാലും ടിക്കറ്റ് കിട്ടണമെന്നില്ല. പലപ്പോഴും വെയിറ്റിങ് ലിസ്റ്റിൽ പെടുന്ന അവസ്ഥയാണുണ്ടാകുന്നത്. എന്നാൽ ഇപ്പോഴിതാ
വന്ദേ ഭാരതിൽ ആവശ്യത്തിന് സീറ്റ് ഇല്ലാ എന്നുള്ള പ്രശ്നത്തിന് പരിഹരിക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് റെയിൽവേ. എങ്ങനെയെന്നല്ലേ.. സിംപിൾ! വന്ദേ ഭാരതുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടുകയാണ് റെയിൽവേ.
ഓരോ റൂട്ടിലെയും തിരക്ക് അനുസരിച്ചാണ് റെയില്‍വേ അതാത് റൂട്ടിലെ റേക്ക് എങ്ങനെയുള്ളതായിരിക്കണെമെന്ന് തീരുമാനിക്കുന്നത്. നിലവില് രാജ്യത്തെ വന്ദേ ഭാരതുകൾക്ക് രണ്ട് തരത്തിലുള്ള റേക്കുകളാണ് ഉള്ളത്. സാധാരണ റൂട്ടുകളിലേക്കുള്ള എട്ട് കോച്ചുകളുള്ള റേക്കും തിരക്ക് കൂടുതലുള്ള റൂട്ടുകളിലേക്ക് 16 കോച്ചുകളുള്ള റേക്കും ആണ്. ചില റൂട്ടുകളിൽ ആദ്യം എട്ട് കോച്ചുള്ള റേക്ക് കൊടുത്തിട്ട് പിന്നീട് തിരക്ക് കണക്കിലെടുത്ത് അത് 16 കോച്ചുകളുള്ള റേക്കിലേക്ക് മാറ്റിയിരുന്നു. അപൂർവ്വം ചില റൂട്ടുകളിൽ പ്രതീക്ഷിച്ച തിരക്ക് ഇല്ലാത്തതിനാൽ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്ന നടപടിയും റെയിൽവേ സ്വീകരിച്ചിരുന്നു.
ഇപ്പോഴിതാ, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് കൂടുതൽ കോച്ചുകളുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയിൽവേ. 20 കോച്ചുകളും 24 കോച്ചുകളുമുള്ള വന്ദേ ഭാരതുകൾ പാളത്തിലിറക്കുവാനാണ് റെയിൽവേ ഒരുങ്ങുന്നത്. ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞതായാണ് റിപ്പോർട്ട്.
കൂടുതൽ കോച്ചുകളുള്ള വന്ദേ ഭാരത് എത്തുന്നതോടെ കൂടുതൽ സീറ്റുകൾ യാത്രക്കാർക്ക് ലഭിക്കും. അതോടെ വന്ദേ ഭാരതിൽ സീറ്റ് കിട്ടുന്നില്ല എന്ന പ്രശ്നത്തിന് ഒരു പരിഹാരം ആവുകയും ചെയ്യും. അതേസമയം എവിടേക്കാവും ഈ കോച്ചുകൾ കൂടുതലുള്ള റേക്കുകൾ എത്തുക എന്ന കാര്യത്തിലൊന്നും തീരുമാനമായിട്ടില്ല. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഒക്യുപൻസി റേറ്റുള്ള വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്ന റൂട്ടിൽ എത്തുമോ എന്നത് കാത്തിരിക്കാം.
അതേസമയം, ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ്. ഓറഞ്ച് നിറത്തിൽ 16 കോച്ചുകളുള്ള അഞ്ച് വന്ദേ ഭാരതുകളാണ് ചെന്നൈയിൽ പുതിയതായി നിർമിച്ചിരിക്കുന്നത്. പുതിയ വന്ദേ ഭാരതുകൾ ഏതൊക്കെ റൂട്ടിലാകും സർവീസ് നടത്തുകയെന്നതിൽ അന്തിമ തീരുമാനമായാൽ ഇവ പുറത്തിറങ്ങും. അതേസമയം കേരളം മൂന്നാം വന്ദേ ഭാരത് സർവീസിനായുള്ള കാത്തിരിപ്പിലാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













