ഇടുക്കിയുടെ കാഴ്ചകള്‍ എണ്ണിപ്പറയാന്‍ ഒരസ്സല്‍ ഇടുക്കിക്കാരന് പോലും കഴിയില്ല. കുന്നും മലയും കാടും മേടും വെള്ളച്ചാട്ടങ്ങളും തീർക്കുന്ന അത്ഭുത കാഴ്ചകൾ എത്ര വേണമെങ്കിലും ഉണ്ട്.. സോഷ്യൽ മീഡിയ വഴി ഹിറ്റായ സ്ഥലങ്ങളാണെങ്കില് അതിലധികവും. ഓരോ ദിവസവും പുതിയ ഇടങ്ങളാണ് ലിസ്റ്റിലേക്ക് കയറുന്നതെന്നു പറഞ്ഞാൽ പോലും അതിലൊരു അതിശയോക്തിയില്ല. ഇപ്പോഴിതാ ഹിറ്റാകാൻ ഒരുങ്ങുകയാണ് ആമപ്പാറ!
സഞ്ചാരികളുടെ ഇടയിൽ നേരത്തെ പ്രസിദ്ധമായിരുന്ന ആമപ്പാറ ഇപ്പോഴിതാ മുഖംമിനുക്കി കൂടുതൽ സഞ്ചാരികളെ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്. ആമപ്പാറയിൽ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇക്കോ ടൂറിസം പദ്ധതി നിര്‍മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഇതോടെ ഇടുക്കിയിലെ വിനോദ സഞ്ചാരികളുടെ ഹോട് സ്പോട്ടായി ഇവിടം മാറും.

സാഹസികരെ യാത്രയുടെ മറ്റൊരു ലോകത്ത് എത്തിക്കുന്ന ഇടമാണ് ആമപ്പാറ. ആമയുടെ രൂപത്തോട് സാദൃശ്യമുള്ള പാറയിലേക്കുള്ള സാഹസിക നടത്തമാണ് ഇവിടുത്തെ ആകർഷണം. അതും വെറുമൊരു യാത്രയല്ല! കഷ്ടിച്ച് ഒരാള്‍ക്കു മാത്രം ഞെങ്ങിഞെരുങ്ങി കടന്നു പോകുവാൻ കഴിയുന്ന നടപ്പാതയാണ് ആമപ്പാറയിലേക്കുള്ളത്. ഇവിടെയുള്ള കൂറ്റന്‍ പാറയ്ക്കു ചുവട്ടിലായി രണ്ട് വലിയ പൊത്തുകള്‍ കാണാം. ഒന്നിലൂടെ കയറി മറ്റേ പൊത്തിലൂടെ പുറത്തിറങ്ങാം.
ഈ പടുകൂറ്റന്‍ പാറക്കുള്ളിലൂടെ അതിസാഹസികമായി സഞ്ചരിച്ച് മറുവശത്തെത്തിയാല്‍ നിങ്ങളഴെ ഒരു സാഹസികനെന്നു തന്നെ സ്വയം തട്ടി വിളിക്കാം! അവിടെ ചെന്നെത്തിയാൽ ഈ കഷ്ടപ്പാടൊന്നും വെറുതെയായില്ല എന്നു മനസ്സിലാകും. അതിനൊന്നു ചുറ്റും കണ്ണുതുറന്ന് നോക്കിയാൽ മാത്രം മതി! അത്രയ്ക്ക് മനോഹരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ചുറ്റുമൊന്ന് കണ്ണോടിച്ചാല് തന്നെ വളരെ ചുരുങ്ങിയ ചെലവിൽ ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെ കാണാം. രാമക്കല്‍മേട്ടിലെ കുറുവന്‍-കുറത്തി ശില്‍പം, മലമുഴക്കി വേഴാമ്പല്‍ വാച്ച് ടവര്‍, കോടമഞ്ഞ് പുതച്ച മലനിരകള്‍, താഴ്‌വരയിലെ തമിഴ്നാടിന്റെ ഗ്രാമീണ ഭംഗി, മനോഹരമായ കൃഷിയിടങ്ങള്‍, അകലെ കറങ്ങുന്ന കാറ്റാടി യന്ത്രങ്ങള്‍ തുടങ്ങി ആകാശക്കാഴ്ചയുടെ വിശാലലോകമാണ് ആമപ്പാറ തുറക്കുന്നത്. ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വിദേശീയരടക്കമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി ആമപ്പാറയും മാറും.
ഇവിടെ ഡിടിപിസിയുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തികരിച്ച 'ജാലകം എക്കോ ടൂറിസം കേന്ദ്രം' നാടിന് സമര്‍പ്പിക്കുന്നതോടെ ഇടുക്കി യാത്രയിൽ ഒഴിവാക്കാനാവാത്ത ഇടമായി ആമപ്പാറ മാറും എനന് കാര്യത്തിൽ ഒരു സംശയവും വേണ്ട! ടിക്കറ്റ് കൗണ്ടര്‍, സുരക്ഷാ വേലി, വാച്ച് ടവര്‍, നടപ്പാതകള്‍, ലൈറ്റുകള്‍, ഇലക്ട്രിക്കല്‍, പ്ലംമ്പിങ് ജോലികള്‍, സഞ്ചാരികള്‍ക്ക് കാഴ്ചകണ്ട് വിശ്രമിക്കാനുള്ള ബെഞ്ചുകള്‍, ശൗചാലയ ബ്ലോക്ക് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ആമപ്പാറയിൽ എത്തിച്ചേരാൻ
രാമക്കല്‍മേട്ടില്‍നിന്ന് ആറ് കിലോമീറ്റര്‍ മാത്രമേ ആമപ്പാറയിലേക്ക് ദൂരമുള്ളൂ.നെടുങ്കണ്ടം രാമക്കല്‍മേട് റോഡില്‍ തൂക്കുപാലത്തുനിന്ന് നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തോവാളപ്പടി ജങ്ഷനിലെത്തും. അവിടെ നിന്ന് ജീപ്പില്‍ ആമപ്പാറയിലെത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











