ബാംഗ്ലൂർ നഗരക്കുരുക്കിൽ നിന്നും രക്ഷപെടുവാനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ് ബെംഗളൂരു നമ്മ മെട്രോ. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഏറ്റവും വേഗത്തിലും എളുപ്പത്തിലും യാത്ര ചെയ്യുവാൻ മെട്രോ സർവീസ് സഹായിക്കുന്നു. നിരവധി ലൈനുകളിലായി നൂറുകണക്കിന് സർവീസാണ് മെട്രോ ഓരോ ദിവസവും നടത്തുന്നത്. ഒപ്പം പതിനായിരക്കണക്കിനാളുകൾ ഇതിന്‍റെ സൗകര്യം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
ഇപ്പോഴിതാ, നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ബെംഗളൂരു മെട്രോ വിപുലീകരണങ്ങൾക്കൊപ്പം പുതിയ റൂട്ടുകൾ കൂടി പരിഗണിക്കുവാനുള്ള ഒരുക്കത്തിലാണ് കർണ്ണാടകസർക്കാർ.
ബെംഗളൂരു മെട്രോ റെയിൽ ശൃംഖല കിഴക്ക് ഹോസ്‌കോട്ടിലേക്കും പടിഞ്ഞാറ് നെലമംഗലയിലേക്കും തെക്കുപടിഞ്ഞാറ് ബിദാദിയിലേക്കും നീട്ടുന്നത് കർണാടക സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ബുധനാഴ്ച പ്രഖ്യാപിച്ചത്.

കെആർ പുരം മുതൽ ഹൊസ്‌കോട്ട് വരെയുള്ള പഴയ മദ്രാസ് റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെക്കുറിച്ച് കർണാടക നിയമസഭയിൽ ശരത് ബച്ചെഗൗഡ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ''മേഖലയിലെ ഗതാഗത വെല്ലുവിളികളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്, ഞങ്ങൾ പരിഹാരങ്ങൾ ആസൂത്രണം ചെയ്യുന്നു. വിശദമായ സർവേ നടക്കുന്നു, സംസ്ഥാന സർക്കാരും നമ്മ മെട്രോയും എംഎൽഎയുടെ ആശങ്കകൾ കണക്കിലെടുക്കുന്നു'' അദ്ദേഹം പറഞ്ഞു.
ഒപ്പം, മെട്രോ റെയിൽ ഹൊസ്‌കോട്ട്, നെലമംഗല, ബിഡദി എന്നിവിടങ്ങളിലേക്ക് നീട്ടുന്നതിന്‍റെ സാധ്യതകൾ വിലയിരുത്താൻ റിപ്പോർട്ട് തേടുകയാണെന്നും ഡി കെ ശിവകുമാർ പറഞ്ഞു. ഒപ്പം ഏകദേശം 10,000 ആളുകൾ ദിവസേന കോലാറിൽ നിന്ന് ബെംഗളൂരുവിലേക്ക് ജോലിക്കായി യാത്ര ചെയ്യുന്നുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം കണക്ടിവിറ്റിയുടെ ആവശ്യതയും വ്യക്തമാക്കി.
മെട്രോ നിരക്ക് ഉയരും
അതേസമയം, ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് 20% വരെ കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മെട്രോ നിരക്ക് പരിഷ്കരിക്കുന്നതിനു നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും തീരുമാനം. രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി റിപ്പോർച്ച് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012ൽ മെട്രോ സർവീസ് ആരംഭിച്ചതിനു ശേഷം ഇതുവരെ ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടില്ല. നിലവിൽ 10 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 60 രൂപ വരെ വ്യത്യസ്ത ദൂരത്തിനനുസരിച്ച് ടിക്കറ്റ് ഈടാക്കും.
കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലായി 240 കോടി രൂപയിലേറെ നഷ്ടം ബെംഗളൂരു മെട്രോ നേരിടുന്നതിനാൽ ടിക്കറ്റ് നിരക്ക് ഏറ്റവും കുറഞ്ഞത് 20 ശതമാനമെങ്കിലും കൂട്ടണമെന്നാണ് അധികൃതരുടെ ആവശ്യം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












