ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്കും കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുമുള്ള യാത്രകൾ ഇപ്പോൾ ബെംഗളൂരു - മൈസൂർ എക്സ്പ്രസ് വേ വഴിയാണ് പോകുന്നത്. ഇരുനഗരങ്ങളയും ബന്ധിപ്പിച്ചുള്ള അതിവേഗ പാത വന്നതോടെ മണിക്കൂറുകളാണ് യാത്രക്കാര്‍ക്ക് ലാഭിക്കുവാൻ കഴിയുന്നത്. നേരത്തെ മൈസൂർ - ബെംഗളൂരു യാത്രയ്ക്ക് മൂന്നു മുതൽ മൂന്നര മണിക്കൂർ വരെ സമയമെടുത്തിരുന്നത് അതിവേഗ പാതയുടെ വരവോടെ 90 മിനിറ്റായി കുറഞ്ഞിരുന്നു.
ഇപ്പോഴിതാ, യാത്രക്കാരെ ബുദ്ധിമുട്ടിപ്പിച്ച് ബെംഗളൂരു - മൈസൂർ എക്സ്പ്രസ് വേയിൽ ഗതാഗതക്കുരുക്ക് സ്ഥിരസംഭവമാവുകയാണ്. ഇവിടുത്തെ ടോൾ ബൂത്തുകളിലെ ഫാസ്ടാഗുകള് നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സാധാരണ ദിവസങ്ങളിൽ പ്രശ്നം അത്ര ബാധിക്കാറില്ലെങ്കിലും വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ടോൾ ബൂത്തിന് സമീപത്ത് വാഹനങ്ങളുടെ നീണ്ടനിര തന്നെ പ്രത്യക്ഷപ്പെടാറുണ്ട്. മലയാള മനോരമ റിപ്പോർട്ട് അനുസരിച്ച് വാരാന്ത്യ അവധി ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് കിലോമീറ്ററുകൾ നീളും.

അവധിക്കാല യാത്രകൾക്കായും വാരാന്ത്യ യാത്രകൾക്കായും ഇപ്പോൾ പൊതുവേ റൂട്ടുകളിൽ തിരക്ക് കൂടുതലാണ്. സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ എന്നിവയ്ക്കൊപ്പം കർണ്ണാടക ആർടിസി, കേരളാ ആർടിസി, സ്വകാര്യ ബസുകൾ തുടങ്ങിയ എല്ലാ വാഹനങ്ങളെയും ഗതാഗതക്കുരുക്ക് ബാധിക്കുന്നു. നഗരാതിർത്തിയിലെ ടോള് പ്ലാസകൾക്ക് സമീപമാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.
ബെംഗളൂരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ബിഡദി കണമിണിക്കെയിലും മൈസൂരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ശേഷഗിരിഹള്ളിയിലുമാണ് ടോൾ അടയ്ക്കുവാൻ സാധിക്കുക
അതിർത്തികളിലുള്ള ബിഡദി കണമിണിക്കെ, ശേഷഗിരിഹള്ളി ടോൾ പ്ലാസകളില്‍ അവധി ദിവസങ്ങളോ വാരാന്ത്യങ്ങളോ ആണെങ്കിൽ കുടുങ്ങി കിടക്കുന്നത് ചിലപ്പോൾ മണിക്കൂറുകൾ നീളും. അതേസമയം കുമ്പൽഗോഡ് മേൽപാലത്തിൽ ആണ് ബെംഗളൂരുവിൽ നിന്ന് മൈസൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. ഇത് കൂടാതെയാണ് തെറ്റായ ദിശയിൽ വാഹനങ്ങൾ വന്നു കയറുന്നതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ. സർവീസ് റോഡിലേക്ക് പ്രവേശിക്കാനായി വരുന്ന വാഹനങ്ങൾ മിക്കപ്പോഴും തെറ്റായ ദിശയിൽ വന്നു കയറുന്നത് അപകടങ്ങൾക്കും കാരണമാകുന്നു.
നിയന്ത്രിത പ്രവേശനം അനുവദിച്ചിട്ടുള്ള ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയുടെ ആകെ ദൈർഘ്യം 119 കിമി ആണ്. ബെംഗളൂരുവിലെ നൈസ് റോഡ് എന്‍ട്രിയില്‍ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനില്‍ ഇത് അവസാനിക്കുന്നു.
ആറുവരിപ്പാതയായി നിര്‍മ്മിച്ച ഈ അതിവേഗ പാതയ്ക്ക് ഇരുവശങ്ങളിലും രണ്ട് സര്‍വീസ് റോഡുകൾ വീതമുണ്ട്. അങ്ങനെ നോക്കിയാൽ ഇതൊരു പത്തുവരി പാതയാണ്.
എലിവേറ്റഡ് കോറിഡോർ, 11 മേൽപ്പാലങ്ങൾ, 64 അണ്ടർപാസുകൾ, 4 റോഡുകൾ മേൽപ്പാലങ്ങൾ, 5 ബൈപാസുകൾ, 9 പ്രധാന പാലങ്ങൾ, 42 ചെറിയ പാലങ്ങൾ എന്നിവയാണ് ബെംഗളൂരു മൈസൂർ അതിവേഗ പാതയിലുള്ളത്.
കൂടാതെ, 7 കിലോമീറ്റർ നീളമുള്ള ശ്രീരംഗപട്ടണ ബൈപാസ്, 10 കിലോമീറ്റർ നീളമുള്ള മാണ്ഡ്യ ബൈപാസ്, 7 കിലോമീറ്റർ നീളമുള്ള ബിഡഡി ബൈപാസ്, രാമനഗരം, ചന്നപട്ടണം എന്നിവിടങ്ങളിൽ നിന്ന് കടന്നുപോകുന്ന 22 കിലോമീറ്റർ നീളമുള്ള ബൈപാസ്, 7 കിലോമീറ്റർ നീളമുള്ള മദ്ദൂർ ബൈപാസ് എന്നിവയാണ് അഞ്ച് ബൈപാസുകൾ.
ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾക്ക് എക്സ്പ്രസ് വേയിൽ പ്രവേശനം ഉണ്ടായിരിക്കില്ല. പകരം ഇവയ്ക്ക് സർവീസ് റോഡ് ഉപയോഗിക്കാം. മറ്റു വാഹനങ്ങളുടെ വേഗതയ്ക്കൊപ്പം എത്താൻ സാധിക്കാത്തതിനാൽ അപകടങ്ങൾക്ക് കാരണമായേക്കും എന്നതിനാലാണ് ഈ നിരോധനം.
അതേസമയം ഈ വർഷം ആദ്യം ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും റോഡ് വീതി വർധിപ്പിക്കുക, വിശ്രമകേന്ദ്രം അനുവദിക്കുക തുടങ്ങിയ പ്രവർത്തികൾക്കുമായി അധിക ധനസഹായം അനുവദിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് 223 കോടി രൂപ ധനസഹായമായി അനുവദിച്ചത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













