എത്ര പുതിയ പദ്ധതികൾ വന്നാലും വഴികൾ വന്നാലും മേൽപ്പാലമോ ഭൂഗർഭ പാതകളോ വന്നാലും മെട്രോ റൂട്ടുകൾ വന്നാലും ബെംഗളൂരുവിലെ തിരക്ക് മാറാൻ ഇത്തിരി പ്രയാസമാണ്. ഗതാഗതക്കുരുക്കും മഴയൊന്ന് ചാറിയാൽ വെള്ളക്കെട്ടാകുന്ന റോഡും റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും ഒക്കെയായി ബുദ്ധിമുട്ടുകൾ ഒത്തിരിയുണ്ട്. അതിലേറ്റവും പ്രയാസം നഗരത്തിനുള്ളിലെ തിരക്കാണ്. രാവിലെയും വൈകിട്ടുമുള്ള പ്രധാന സമയങ്ങളിൽ കുരുക്കില്ലാത്ത റോഡുകൾ ബെംഗളൂരു നഗരത്തിൽ കാണില്ല.
ഇപ്പോഴിതാ, ബാംഗ്ലൂരിലൂടെ പൂതിയ ഭൂഗർഭ പാത നിർമ്മിക്കുവാനുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാർ. നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളെ ബന്ധിപ്പിച്ച് നഗരാതിർത്തിയിൽ പണിയുന്ന പണിയുന്ന തുരങ്കപാത നഗരത്തിലേക്ക് കടക്കുന്ന റോഡുകളിലെ തിരക്ക് കുറയ്ക്കുവാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ചയിൽ മൈസൂരു റോഡ് (എൻഎച്ച്-275), ഹൊസൂർ റോഡ് (എൻഎച്ച്-48 & എൻഎച്ച്-75) (ഇലക്ട്രോണിക് സിറ്റി) എന്നിവയെ തുംകുരു റോഡ് (എൻഎച്ച്-48), ബല്ലാരി റോഡ് (എൻഎച്ച്-44), ഓൾഡ് മദ്രാസ് റോഡ് (ഓൾഡ് എൻഎച്ച്-4) എന്നിവയുമായി ബന്ധിപ്പിക്കുന്ന തുരങ്ക നിർമ്മാണത്തിന് അനുമതി നൽകണമെന്ന് മുഖ്യമന്ത്രി നിവേദനത്തിൽ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. നഗരാതിര്‍ത്തിയിൽ നിർമ്മിക്കുന്ന തുരങ്കപാതയ്ക്ക് 40,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ദേശീയപാതയിലൂടെ വന്ന് ബാംഗ്ലൂർ നഗരത്തിലേക്ക് കയറുന്ന ഇടങ്ങളിലെ ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയാണ്. മണിക്കൂറുകളോളം വലിയ വാഹനങ്ങളടക്കം കുരുക്കിൽപെട്ടു കിടക്കാറുണ്ട്. ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബെല്ലാരി ദേശീയപാത, ബെംഗളൂരു - മൈസൂരു അതിവേഗപാത തുടങ്ങുന്ന മൈസൂരു റിങ് റോഡ് ജംക്‌ഷൻ, ബെംഗളൂരു കുമ്പൽഗോഡ് തുടങ്ങിയ സ്ഥലങ്ങളിൽ കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന വാഹനങ്ങളുടെ കാഴ്ച സ്ഥിരമാണ്.
കൂടാതെ സംസ്ഥാനത്തെ ഹൈവേ പ്രവൃത്തികളുടെ പുരോഗതി പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്കൊപ്പം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തു.നടന്നുകൊണ്ടിരിക്കുന്ന ഹൈവേ ജോലികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ, വൈദ്യുതി ലൈനുകൾ, ജല പൈപ്പുകൾ ഉൾപ്പെടെയുള്ള യൂട്ടിലിറ്റികൾ നീക്കം ചെയ്യൽ എന്നിവ എത്രയും വേഗം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് ഉറപ്പ് നൽകിയതായി ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇനിവരുന്ന 2025-26 വാർഷിക പദ്ധതിയിൽ ദേശീയപാതാ പ്രവൃത്തികൾക്കുള്ള അനുമതി 24,000 കോടി രൂപയായി ഉയർത്തണമെന്ന് അഭ്യർത്ഥിക്കുന്നതിനൊപ്പം, ബെംഗളൂരു നഗരത്തിലെ ഹെബ്ബാൾ ജംഗ്ഷനിൽ ദേശീയപാത 44 ൽ ൽ ഒരു ഫ്ലൈഓവർ നിർമ്മിക്കണമെന്നും മുഖ്യമന്ത്രി മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടു.
കൂടാതെ, മൈസൂർ റിംഗ് റോഡിലെ ദേശീയപാത 275 ൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി 9 ഗ്രേഡ് സെപ്പറേറ്ററുകൾക്ക് അനുമതി നൽകൽ, ദേശീയപാത 75 (പഴയ ദേശീയപാത-48) ന്റെ 237 കിലോമീറ്റർ മുതൽ 263 വരെ (മാരനഹള്ളി മുതൽ അഡഹോൾ സെക്ഷൻ) ഷിരാഡി ഘട്ടിൽ തുരങ്കം നിർമ്മിക്കൽ, പൂനെ-ബെംഗളൂരു ഗ്രീൻഫീൽഡ് എക്സ്പ്രസ് വേയുടെ അനുമതി, ബെലഗാവി നഗര ഗതാഗതത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ദേശീയപാത 4 (പൂനെ ബാംഗ്ലൂർ റോഡ്)-ൽ ബെലഗാവി നഗരത്തിൽ എലിവേറ്റഡ് ഇടനാഴി നിർമ്മാണം, കലബുറഗി-വാദി-യാദ്ഗിരി-കഡേച്ചൂർ-കഡേച്ചൂർ-ജാഡ്ചെർള സെക്ഷനിൽ നിന്ന് റോഡ് നാലുവരിയായി വീതികൂട്ടൽ, യാദ്ഗിർ ജില്ലയിലെ ദേശീയപാത -150A (ജെവർഗി-ചാമരാജ്നഗർ സെക്ഷൻ)-ൽ ഭീമരായനഗുഡി , ഷഹാപൂർ ടൗണിലേക്കുള്ള 2L+PS ഗ്രീൻഫീൽഡ് സംയോജിത ബൈപാസിന്റെ നിർമ്മാണം എന്നിവയും മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സൗത്ത് ബെംഗളൂരുവിൽ നിന്ന് സെൻട്രൽ ബെംഗളൂരുവിലേക്കുള്ള യാത്രാ സമയവും തിരക്കും കുറയ്ക്കുന്ന ഒരു തുരങ്ക പാത പദ്ധതിയുമായി കർണ്ണാടക സര്‍ക്കാർ മുന്നോട്ടു പോകുന്നുണ്ട്. ഹെബ്ബാളിനെയും സെൻട്രൽ സിൽക്ക് ബോർഡിനെയും ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ നീളമുള്ള പദ്ധതിയാണ് തുരങ്കപാത പദ്ധതി. മേഘ്‌രി സർക്കിൾ, റെയ്‌സ് കോഴ്‌സ് റോഡ്, ലാൽബാഗ് എന്നിങ്ങനെ ഈ പാതയിൽ മൂന്ന് ഇന്‍റര്‍ചേഞ്ചുകളാണ് ഉണ്ടാവുക. ഹെബ്ബാൾ- സിൽക്ക്ബോർഡ്, കെആർ പുരം- മൈസൂരു റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് തുരങ്കപാത നിർമിക്കുന്നത്
സിൽക്ക് ബോർഡ് ജങ്ഷനിൽ ഔട്ടർ റിങ് റോഡ്, ഹൊസൂർ റോഡ് ഭാഗത്തേക്കും ഹെബ്ബാൾ ജങ്ഷനിൽ കെ ആർ പുരം, ബല്ലാരി റോഡ് ഭാഗങ്ങളിലേക്കുമാകും കവാടങ്ങൾ. ആറുവരി ഇടനാഴിയായാണ് ഇത് നിർമ്മിക്കുക. ഇത് വരുന്നതോടെ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു സ്ഥിരം പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












