സഞ്ചാരികളുടെ കാത്തിരിപ്പിനു ശേഷം കാശ്മീരിൽ വീണ്ടും മഞ്ഞുവീഴ്ച. ഏകദേശം രണ്ടു മാസത്തോളം കാലയളവിനു ശേഷമാണ് കാശ്മീരിൽ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ഇവിടുത്തെ ഉയർന്ന പ്രദേശങ്ങളിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. ഇതോടെ വീണ്ടും സഞ്ചാരികളുടെ പ്രിയലക്ഷ്യസ്ഥാനമായി കാശ്മീർ മാറി. റിപ്പബ്ലിക് ദിന നീണ്ട വാരാന്ത്യത്തിന്‍റെ ഭാഗമായി ഇഷ്ടംപോലെ സഞ്ചരികളാണ് കാശ്മീർ കാണാനെത്തിയത്.
കാശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ സോൻമാർഗ്, പഹൽഗാം, , ഗുരെസ്, ദൂത്പത്രി, ഷോപ്പിയാൻ, ഗുൽമാർഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് വീണ്ടും മഞ്ഞുവീണത്. ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീണപ്പോൾ സമതലത്തിൽ നേരിയ മഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. ശ്രീനഗറിലാവട്ടെ, അതിരാവിലെയുണ്ടായ ചാറ്റൽമഴയ്ക്ക് ശേഷം പിന്നീട് വെയിലും എത്തി. മൈനസ് 0.5 ഡിഗ്രി സെൽഷ്യസ് ആണ് നഗരത്തിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

സാധന പാസ്, ഫർക്കിയാൻ ഗലി, മച്ചിലെ ഇസഡ് ഗാലി, പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ബംഗാസ്, ജുംഗുണ്ട്, കാംകാഡി എന്നിവയുൾപ്പെടെ കുപ്‌വാര, ബന്ദിപ്പോര ജില്ലകളുടെ മുകൾ ഭാഗങ്ങളിലും മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.
കാശ്മീരിലെ സ്കീ റിസോർട്ട് ആയ ഗുൽമാർഗിലും മഞ്ഞുവീഴ്ചയുണ്ടായി. അതേസമയം ഇവിടെയും ചെറിയ രീതിയിൽ മഴയും പെയ്തു എന്നാണ് റിപ്പോർട്ട്. ജനുവരി 29 തിങ്കളാഴ്ച വരെ കാശ്മീരിന്‍റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും ഒപ്പം നേരിയ മഴയും ഉണ്ടാകും എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കുപ്വാര, ബാരാമുള്ള, ബന്ദിപോറ, ഗന്ദർബാൽ, ഷോപിയാൻ, അനന്ത്നാഗ്, കുൽഗാം ജില്ലകൾ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഉയർന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്.
ജനുവരി 30, 31 തീയതികളിൽ, ജമ്മു കശ്മീരിന്‍റെ പല സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴ/മഞ്ഞ് പെയ്യാൻ സാധ്യതയുണ്ടെന്നും ഈ ഏഴ് ജില്ലകളിലെ ചില ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഫെബ്രുവരി 1-2 വരെ, പൊതുവെ മേഘാവൃതമായ കാലാവസ്ഥയും നേരിയ മഴയും മഞ്ഞും, ഉച്ചകഴിഞ്ഞും വൈകുന്നേരവും പലയിടത്തും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് പ്രതിനിധി പറഞ്ഞു. ഫെബ്രുവരി 3-4 വരെ ജമ്മു കശ്മീരിൻ്റെ പലയിടത്തും നേരിയതോ മിതമായതോ ആയ മഴയ്ക്കും മഞ്ഞിനും സാധ്യതയുണ്ട്. ജമ്മു ഡിവിഷനിലെ സമതലങ്ങളിൽ ഇടിയും മിന്നലുമായി ഇടവിട്ടുള്ള നേരിയതോ മിതമായതോ ആയ മഴയ്ക്കും ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്ചയ്ക്കും 28 രാത്രി മുതൽ ജനുവരി 31 വരെ ഒറ്റപ്പെട്ട ഉയർന്ന പ്രദേശങ്ങളിൽ മിതമായ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.
സിന്താൻ ചുരം, മുഗൾ റോഡ്, സാധന, റസ്ദാൻ ചുരം, സോജില തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലെ റോഡുകളും പ്രധാനപ്പെട്ട ചുരങ്ങളും ജനുവരി 28-31 കാലത്ത് താൽക്കാലികമായി അടച്ചിടാൻ കാലാവസ്ഥാ മാറ്റങ്ങൾ കാരണമായേക്കുമെന്നും പ്രതീക്ഷിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം കാരണം, ജമ്മു കശ്മീരിൽ കഠിനമായ ശൈത്യകാലത്ത് നീണ്ട വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഇവിടെ 13 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു, ഇത് ശരാശരി 60 മില്ലിമീറ്ററിനേക്കാൾ വളരെ കുറവാണെന്നാണ് റിപ്പോർട്ട്. ശ്രീനഗറിൽ, 2023 ഡിസംബറിൽ 17 മില്ലീമീറ്ററായിരുന്നു, സാധാരണ 46 മില്ലീമീറ്ററായിരുന്നു ലഭിച്ചിരുന്നത്.
എന്തായാലും, മഞ്ഞുവീഴ്ച വീണ്ടും തുടങ്ങിയതോടെ കാശ്മീരിലേക്ക് വീണ്ടും സഞ്ചാരികൾ എത്തുമെന്നാണ് കരുതുന്നത്. നേരത്തെ മഞ്ഞുവീഴ്ച ഇല്ലാത്തതിനെ തുടർന്ന് സഞ്ചാരികൽ കാശ്മീരിലേക്കുള്ള യാത്രകൾ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












