തേക്കടി എന്നും സഞ്ചാരികളെ മോഹിപ്പിക്കുന്ന ഇടമാണ്. ഇലപൊഴിയും വനങ്ങളും പച്ചപ്പും ബോട്ട് യാത്രയും കാടിനുള്ളിലെ താമസവും ഇടയ്ക്കിടെ ദർശനം തരുന്ന വന്യമൃഗങ്ങളും ഒക്കെയായി ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം. തേക്കടി മാത്രമാണ് ലക്ഷ്യമെങ്കിൽ ഒരു പകൽ മതിയാവും ഇവിടം കണ്ടുതീർക്കുവാൻ. വിദേശികളും സ്വദേശികും ഒരുപോലെ ഇഷ്ടപ്പെടുന്ന തേക്കടിയിൽ വനംവകുപ്പ് പുതിയൊരു ഇക്കോ ടൂറിസം പദ്ധതി ഒരുക്കിയിരിക്കുകയാണ്.
തേക്കടിയെത്തുന്ന സഞ്ചാരികളുടെ യാത്ര കൂടുതൽ എളുപ്പമുള്ളതാക്കുവാനും മനോഹരമായ കാഴ്ചകൾ കാണുവാനുമായി ബഗ്ഗി കാർ സർവീസ് ആരംഭിച്ചു. തേക്കടി പ്രവേശന കവാടത്തില്‍നിന്ന് വനത്തിലൂടെ ബോട്ട് ലാന്‍ഡിങ്ങിലേക്ക് ഇനി സഞ്ചാരിൾക്ക് ബഗ്ഗി കാറിൽ വരാം. നീണ്ട നടത്തം ഒഴിവാക്കാം എന്നതു മാത്രമല്ല, കാഴ്ചകൾ കാണാനും ഫോട്ടോ പകർത്താനും എല്ലാമുള്ള സൗകര്യവും ഈ ബഗ്ഗി കാർ യാത്രയിൽ നിങ്ങൾക്ക് ലഭിക്കും.

വനംവകുപ്പിന്‍റെ ഇക്കോ ടൂറിസം പദ്ധതിയുമായി ചേർന്ന് അവതരിപ്പിച്ച ബഗ്ഗി കാറിൽ പ്രവേശന കവാടത്തിൽ നിന്നും ബോട്ട് ലാൻഡിങ്ങിലേക്കുള്ള മൂന്നര കിലോമീറ്റർ ദൂരം പിന്നിടാൻ ഒരുമണിക്കൂർ നേരമെടുക്കും. അഞ്ചുപേര്‍ക്ക് യാത്രചെയ്യാവുന്ന രണ്ട് ബഗ്ഗി കാറുകളാണ് എത്തിച്ചിട്ടുള്ളത്. നടന്നു പോകുമ്പോൾ കിട്ടുന്ന അനുഭവങ്ങൾ ബഗ്ഗി കാർ യാത്രയിൽ മിസ് ആവില്ല, ഇതിനായി പക്ഷികളെ നിരീക്ഷിക്കുന്നതിനായി ബൈനോക്കുലറും വനത്തിലെ കാഴ്ചകള്‍ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും സൗകര്യം ഒരുക്കും.
ഇത് കൂടാതെ ടൂറിസ്റ്റ് ഗൈഡിന്‍റെ സേവനവും ഒരുക്കിയിട്ടുണ്ട്.
നടന്നു പോകാൻ ബുദ്ധിമുട്ടുള്ളവർക്കും കുട്ടികളുമായി വരുന്നവർക്കും ഒക്കെ ബഗ്ഗി കാർ സേവനം പ്രയോജനകരമാണ്.
പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തിന്റെ ഭാഗമായ തേക്കടിയിലെ പ്രധാന കാഴ്ച വന്യജീവി സംരക്ഷണകേന്ദ്രവും തടാകവും ആണ്. തടാകത്തിലൂടെയുള്ള ബോട്ടിങ്ങ് നടത്താനാണ് ഭൂരിഭാഗവും ഇവിടെയെത്തുന്നത്. ആന, കാട്ടുപോത്ത്, മാനുകൾ, മ്ലാവ്, നീർനായ്, കേഴ തുടങ്ങിയ പല മൃഗങ്ങളെയും കാണാം. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ കടുവകളെയും കാണാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












