തിരുവനന്തപുരംകാർക്ക് ഇനി കണ്ണാടിപ്പാലത്തിൽ കയറണമെന്ന് തോന്നിയാൽ വാഗമണ്ണിനോ കന്യാകുമാരിക്കോ പോകേണ്ട.. ഇതാ നമ്മുടെ തൊട്ടടുത്ത്, തലസ്ഥാന നിവാസികളുടെ പ്രിയപ്പെട്ട ഇടത്ത് കണ്ണാടിപ്പാലം വരികയാണ്. തിരുവനന്തപുരത്തിന്‍റെ ടൂറിസം സാധ്യതകളെ മാറ്റിമറിക്കുന്ന ചില്ലുപാലം ആക്കുളം ടൂറിസം വില്ലേജിലാണ് വരുന്നത്. തലസ്ഥാന യാത്രകൾ ഇനി കൂടുതല് രസകരമായിത്തീരുമെന്ന് ചുരുക്കം.
തിരുവനന്തപുരത്തെ ആദ്യ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളത്ത് മറ്റൊരിടത്തുമില്ലാത്ത പ്രത്യേകതകളുള്ള ചില്ലുപാലമാണ് ഉള്ളത്. നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നുവെങ്കിലും സന്ദർശകർക്കായി തുറന്നു കൊടുക്കുന്നത് വൈകുകയായിരുന്നു. മെയ് മാസത്തിൽ ചില്ലുപാലം തുറന്നു കൊടുക്കുമെന്നാണ് വിവരം. ആക്കുളത്ത് വരുന്നവർക്ക് മാത്രമല്ല, വേളിയിൽ എത്തുന്നവർക്കും വരാൻ സാധിക്കുന്ന സ്ഥലമാണിത്.

സാഹസിക വിനോദസഞ്ചാരത്തിന്‍റെ പുത്തൻ അനുഭവങ്ങൾ നല്കുന്ന ചില്ലുപാലത്തിൽ കയറുമ്പോൾ ചില സ്പെഷല്‍ ഫീച്ചറുകളും സന്ദർശകരെ കാത്തിരിക്കുന്നു. ടൂറിസം വകുപ്പിനു കീഴിലുള്ള സംസ്ഥാനത്ത ആദ്യത്തെ ചില്ലുപാലമായ ആക്കുളം ചില്ലുപാലത്തിന് 70 അടി ഉയരവും 52 മീറ്റര്‍ നീളവുമുണ്ട്. ആക്കുളം കായൽ ഉൾപ്പെടെയുള്ള കാഴ്ചകൾ പാലത്തിൽ നിന്നാൽ കാണാം. 1.25 കോടി രൂപ ചെലവിൽ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്) ആണ് പാലം നിര്‌മ്മിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് (ഡിടിപിസി) പാലത്തിന്റെ പരിപാലനച്ചുമതല.
പാലത്തിൽ കയറുന്നത് സുരക്ഷിതമാമോ എന്ന സംശയം പലർക്കും തോന്നിയേക്കാം, തീർത്തും സുരക്ഷിതമായി നിർമ്മിച്ച പാലത്തിന് അധിക സുരക്ഷയ്ക്കായി കണ്ണാടിപ്പാളികൾക്ക് ബീഡിങ്ങുകളും നല്കിയിട്ടുണ്ട്. കോഴിക്കോട് എൻഐടിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയാണ് പാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കിയിരിക്കുന്നത്. ഇത് കൂടാതെ മെയ് മാസത്തിൽ എൻഐടി സംഘം ഗ്ലാസ് ബ്രിഡ്ജിൽ അന്തിമ പരിശോധന നടത്തുമെന്നും റിപ്പോർട്ടുണ്ട്.
ഒരു വർഷം മുന്നേ തന്നെ ആക്കുളം ചില്ലുപാലത്തിന്‍റെ നിർമ്മാണം പൂർത്തിയായിരുന്നുവെങ്കിലും ഉദ്ഘാടനത്തോട് അടുപ്പിച്ച് പാലത്തിൽ വിള്ളലുകൾ രൂപപ്പെടുകയായിരുന്നു. അത് പരിഹരിച്ച് വീണ്ടും ഉദ്ഘാടനത്തിന് ഒരുങ്ങിയെങ്കിലും പാലത്തിന്റെ ലാന്‍ഡിങ് പോയിന്റിലെ ഗ്ലാസുകള്‍ തകരുകയായിരുന്നു. നിലവിൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റോടെ മെയ് മാസത്തിൽ പാലം സന്ദർശകർക്കായി തുറന്നു കൊടുക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ ഗ്ലാസ് ബ്രിഡ്ജുകൾ
കേരളത്തിൽ മൂന്നിടത്താണ് ചില്ലുപാലമുള്ളത്. ഇടുക്കിയിലെ വാഗമൺ അഡ്വഞ്ചർ പാർക്കിലും വയനാട്ടിലെ തൊള്ളായിരം കണ്ടിയിലും കൂടാതെ മലപ്പുറത്തെ അരിമ്പ്രയിലും ചില്ലുപാലമുണ്ട്.
തിരുവനന്തപുരത്തിന് തൊട്ടടുത്തായി കന്യാകുമാരിയിൽ ചില്ലുപാലമുണ്ട്. കടലിനു മുകളിലൂടെയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഈ ചില്ലുപാലം കന്യാകുമാരി വിവേകാനന്ദ സ്മാരകത്തെ തിരുവള്ളുവർ പ്രതിമയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിന് 37 കോടി രൂപയാണ് നിർമാണചെലവ്. കടലിനു മുകളിലൂടെയുള്ള ഈ ഗ്ലാസ് ബ്രിഡ്ഡ് കടൽക്കാറ്റ് ഉൾപ്പെടെയുള്ളവരെ ചെറുക്കുന്ന വിധത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ചില്ലുപാലം തുറന്നതോടെ ഇവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












