മഴ പെയ്തു തുടങ്ങിയാൽ പിന്നെ ഇവിടെ ആഘോഷമാണ്. കോടമഞ്ഞും വെള്ളച്ചാട്ടവും ഒക്കെയായി ഒരു വേറേ ലോകം തന്നെ ഇവിടെ രൂപപ്പെടും. വെള്ളം ആർത്തലച്ച് പതിക്കുമ്പോൾ മഴ പെയ്താൽ പോലും ഇവിടെ നിന്നാൽ അറിയില്ല. മഴ പെയ്യുന്നതിന് തൊട്ടുമുൻപ് വരെ ജീവനുണ്ട് എന്നു കാണിക്കാൻ മാത്രം ഒഴുകിയുന്നതാണെങ്കിലും മഴ കഴിഞ്ഞാൽ പിന്നെ ആവേശലും അർമ്മാദവുമായി ആർത്തലച്ച് ഒഴുകാൻ തുടങ്ങും. ഇത് അളകാപുരി വെള്ളച്ചാട്ടം. കണ്ണൂർ ജില്ലയിലെ മറഞ്ഞു കിടക്കുന്ന അതിമനോഹരമായ ഇടങ്ങളിലൊന്നാന്ന്.
അങ്ങനെ മൺസൂൺ ജീവൻ നല്കുന്ന വെള്ളച്ചാട്ടങ്ങളിലൊന്നാണ് അളകാപുരി. കണ്ണൂരുകാരുടെ സ്വകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കാൻ പറ്റിയ ഇവിടം പക്ഷേ, അധികമാളുകൾക്കൊന്നും അറിയില്ല. കാഞ്ഞിരക്കൊല്ലിക്ക് സമീപം കേരള- കർണ്ണാടക അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന അളകാപുരി മഴക്കാല യാത്രകളിൽ കണ്ണൂര്‍ നല്കുന്ന ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ്.
പച്ചപ്പിനു നടുവിൽ പാറക്കെട്ടുകളിലൂടെ കുത്തിയൊലിച്ചാണ് അളകാപുരി താഴേക്ക് ഇറങ്ങുന്നത്. ആദ്യ നോട്ടത്തിൽ തന്നെ കണ്ണും മനസ്സും നിറയ്ക്കും. നല്ല നേരമാണെങ്കിൽ അടുത്തുപോലും ചെല്ലാൻ പറ്റാത്ത വിധത്തിൽ ശക്തിയിലാവും വെള്ളം പതിക്കുന്നത്. ഇവിടെ വെള്ളത്തിലിറങ്ങിയില്ലെങ്കിൽ പോലും നനഞ്ഞു കുളിച്ചേ കയറാൻ പറ്റൂ. ഒരു മഴക്കാലത്ത് ഇവിടെ എത്തിയാൽ പിന്നെ എല്ലാ മഴക്കാലങ്ങളിലും നിങ്ങളെ ഇവിടേക്ക് എത്തിക്കുന്ന ഒരു മാന്ത്രിക ശക്തി അളകാപുരിക്കുണ്ട്.
പശ്ചിമഘട്ടത്തിന്‍റെ അടിവാരങ്ങൾക്കിടയിലായാണ് അളകാപുരി സ്ഥിതി ചെയ്യുന്നത്
കൂർഗ് പ്രദേശത്തിന്‍റെ അതിർത്തിയിൽ കർണ്ണാടക വനങ്ങളിൽ നിന്നാണ് കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം ഉത്ഭവിക്കുന്നതെങ്കിലും ഒഴുകിയെത്തുന്നത് കേരളത്തിലേക്കാണ്. കാഞ്ഞിരക്കൊല്ലിയെ അതിന്‍റ ഏറ്റവും ഭംഗിയിൽ കാണാൻ കഴിയുന്നതും കേരളത്തിൽ നിന്നാണ്. ഏകദേശം 200 അടി ഉയരത്തിൽ നിന്നുമാണ് അളകാപുരി വെള്ളച്ചാട്ടം പതിക്കുന്നത്.
മീശക്കവല പാർക്കിങ്ങില് വണ്ടിവെച്ച് ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്ക് കുറച്ചു ദൂരം നടന്നു ചെല്ലുവാനുണ്ട്. ചെറിയ പാതയിലൂടെയുള്ള നടത്തം കാണാൻ പോകുന്ന കാഴ്ചയിലേക്കുള്ള ഒരു ചെറിയ ട്രെയിലർ ആണ്. വെള്ളച്ചാട്ടത്തിന്‍റെ ഒച്ചയും ഇറങ്ങിവരുന്ന കോടയും കൂടി മികച്ച ആംബിയൻസാണ് നല്കുന്നത്. ഇനി കുറച്ച് പടിക്കെട്ടുകൾ കൂടി ഇറങ്ങണം.അതിനു മുൻപേ തന്നെ അളകാപുരി വെള്ളച്ചാട്ടം കാണാനൊക്കും.
സുരക്ഷിതമായി വെള്ളച്ചാട്ടം കാണാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശക്തിയായി വെള്ളം ഒലിച്ചു വരുന്നതിനാൽ ഇറങ്ങാനുള്ള അനുമതിയില്ല. വനംവകുപ്പിന്‍റെ നേതൃത്വത്തിലാണ് ഇവിടം പ്രവർത്തിക്കുന്നത്. ഒരേ സമയം നൂറോളം ആളുകൾക്ക് ഇവിടെ നിന്ന് വെള്ളച്ചാട്ടത്തിന്‍റെ ഭംഗി ആസ്വദിക്കാം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയും ആണ് പ്രവേശന നിരക്ക്. സാധാരണ ദിവസങ്ങളിൽ 150 മുതൽ 200 ദിവസം വരെയും അവധി ദിവസങ്ങളിൽ 600 നും 700നും ഇടയിൽ ആളുകളും ഇവിടെ സന്ദർശകരായി എത്താറുണ്ട്. പാർക്കിങ്ങിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
അളകാപുരി വെള്ളച്ചാട്ടത്തിൽ വരാൻ
കണ്ണൂരിൽ നിന്ന് അളകാപുരിയിലേക്ക് 56 കിലോമീറ്റർ ദൂരമുണ്ട്. കണ്ണൂരിൽ നിന്ന് വരുന്നവർക്ക് കണ്ണൂർ, മയ്യിൽ, ശ്രീകണ്‌ഠാപുരം, പയ്യാവൂർ വഴി എത്തിച്ചേരാം. തളിപ്പറമ്പ് ഭാഗത്തുനിന്നും വരുന്നവർക്ക് വളക്കൈ, ശ്രീകണ്‌ഠാപുരം, പയ്യാവൂർ ചന്ദനക്കാംപാറ വഴിയും ഇരിട്ടിയിൽ നിന്ന് ഉളിക്കൽ, മണിക്കടവ് വഴിയും അളകാപുരി വെള്ളച്ചാട്ടത്തിലെത്താം. ആലക്കോട് ഭാഗത്തു നിന്ന് ചെമ്പേരിയിലെത്തി വഴിതിരിഞ്ഞ് ഇവിടേക്ക് എത്തിച്ചേരാം. ചെമ്പേരിയിൽ നിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക് 20 കിലോമീറ്റർ ദൂരമാണുള്ളത്.
മീശക്കവല എന്ന സ്ഥലത്തെത്തി കാഞ്ഞിരക്കൊല്ലി വഴിയാണ് അളകാപുരിയിലേക്ക് എത്തുന്നത്.
അളകാപുരി കാണാൻ വരുമ്പോൾ സമീപത്ത് തന്നെയുള്ള ശശിപ്പാറ വ്യൂപോയന്‍റ് കൂടി കണ്ടിട്ടു വേണം മടങ്ങുവാൻ. വെള്ളച്ചാട്ടത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്ന് 1600 അടി ഉയരത്തിലാണ് ഇവിടമുള്ളത്,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













