ഇന്ത്യയിലെ ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിൽ ഏറ്റവും അധികം സന്ദർശകരെത്തുന്ന ഇടങ്ങളിലൊന്നാണ് അയോധ്യ രാമക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം എന്ന വിശേഷണത്തോടെ, 28, 000 ചതുരശ്ര അടി വിസ്തൃതിയിൽ 161 അടി ഉയരത്തിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും അയോധ്യയിലെത്തുന്നത്.
എഴുപതര ഏക്കറിലാണ് ക്ഷേത്രം വ്യാപിച്ചു കിടക്കുന്നത്. 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്രനിർമാണം ആരംഭിച്ചത്. ശ്രീരാമനെ കൂടാതെ, ഏഴ് ഉപക്ഷേത്രങ്ങളിലായി മറ്റു പ്രതിഷ്ഠകളും ഇവിടെയുണ്ട്. വൽമീകി, വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ, നിഷാദരാജാവ്, ശബരി, അഹല്യ എന്നിവരാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ.

പ്രയാഗ്രാജിൽ മഹാകുഭേള നടക്കുന്ന പശ്ചാത്തലത്തിൽ നിരവധി ആളുകളാണ് തങ്ങളുടെ തീർത്ഥയാത്രയിൽ അയോധ്യയിലെ ക്ഷേത്രത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ, വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് അയോധ്യാ രാമക്ഷേത്രത്തിൽ ദർശന സമയം കൂട്ടിയിരിക്കുകയാണ്.
കൂടുതൽ വിശ്വാസികൾക്ക് ഭഗവാനെ ദർശിക്കുന്നതിനും ക്ഷേത്രത്തിൽ സമയം ചെലവഴിക്കുന്നതിനും സാധ്യമാകുന്ന വിധത്തിലാണ് മാറ്റങ്ങൾ.
ഉത്തർപ്രദേശ് സർക്കാർ പുറത്തു വിട്ട കണക്കുകളനുസരിച്ച് ജനുവരി 26 നും ബസന്ത പഞ്ചമി ദിനമായ ഫെബ്രുവരി മൂന്നിനും ഇടയിലായി ഒരു കോടിയോളം കു സന്ദർശകർ ക്ഷേത്രത്തിലെത്തി. ഇത് കൂടാതെ, സാധാരണ ദിവസങ്ങളിൽ ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളാണ് അയോധ്യ രാമക്ഷേത്രത്തിൽ ദർശനത്തിനായി വരുന്നത്.
അയോധ്യ രാമക്ഷേത്രം ദർശന സമയം
നിലവിലെ ദർശന സമയത്തിൽ നിന്നും ഒരു മണിക്കൂർ അധികമാണ് പുതിയ ദർശന സമയമനുസരിച്ച് കിട്ടിയിരിക്കുന്നത്. നേരത്തെ രാവിലെ ഏഴു മണിക്ക് തുറന്നിരുന്ന ക്ഷേത്രം ഇനിമുതൽ ഒരു മണിക്കൂർ നേരത്തെ ആറുമണിക്ക് തുറക്കും. രാത്രി 10.00 മണി വരെ അയോധ്യ രാമക്ഷേത്രം തുറന്നിരിക്കും. അധികമയി കിട്ടുന്ന സമയത്ത് കൂടുതൽ ആളുകൾക്ക് ക്ഷേത്രത്തിൽ എത്തുവാനും തിരക്കില്ലാതെ ദർശനം നടത്തുവാനും സാധിക്കും.
അയോധ്യ രാമക്ഷേത്രം ആരതി സമയം
ക്ഷേത്ര ദർശന സമയത്തിനൊപ്പം പ്രധാന ചടങ്ങുകളിലൊന്നായ ആരതിയുടെ സമയത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ക്ഷേത്രത്തിലെ ആദ്യ പൂജയായ മംഗള ആരതി പുലര്‍ച്ചെ 4.00 മണിക്കാണ് നടക്കുന്നത്. തുടർന്ന് ക്ഷേത്രം കുറച്ച് നേരത്തേയ്ക്ക് അടയ്ക്കും. പൊതുജനങ്ങൾക്ക് ദർശനം നല്കുന്ന ശൃംഗാര ആരതി ഇനി മുതൽ രാവിലെ 6.00 മണിക്ക് നടക്കും. അതിനു മുൻപും വിശ്വാസികൾക്ക് ക്ഷേത്രം ദർശിക്കാം.
അധിക ദര്‍ശന സമയം
രാവിലെ ആറു മണി മുതൽ അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്താം. രാവിലെ 90 മിനിറ്റും വൈകുന്നേരം 30 മിനിറ്റും ആണ് ആരതി കണക്കാക്കി വിശ്വാസികൾക്ക് ദർശനത്തിന് അധികം ലഭിക്കുന്ന സമയം. കൂടാതെ ഉച്ചയ്ക്ക് 12.00 മണിക്ക് പ്രസിദ്ധമായ രാജ്ഭോഗ് പൂജയും നടക്കും.
വൈകുന്നേരത്തെ ആരതി
ക്ഷേത്രത്തിൽ വൈകുന്നേരം നടക്കുന്ന സന്ധ്യാ ആരതിയുടെ സമയത്തിലും വ്യത്യാസം വന്നിട്ടുണ്ട്. പുതിയ ക്രമീകരണം അനുസരിച്ച് വൈകിട്ട് 7.00 മണിക്കാണ് സന്ധ്യാ ആരതി നടക്കുന്നത്. ഇതിനു മുൻപായി ഏകദേശം 15 മിനിറ്റോളം സമയം ക്ഷേത്രത്തിന്‍റെ നട അടയ്ക്കും. അതിനു ശേഷം നടതുറന്ന് പൂജകൾ പതിവുപോലെ നടക്കും. രാത്രിയിലെ ചടങ്ങായ സായാഹ്ന ആരതി ഇനി മുതൽ രാത്രി 10.00 മണിക്ക് നടക്കും. നേരത്തെ ഇത് 9.30 ന് ആയിരുന്നു. പുതിയ മാറ്റത്തോടെ ദിവസവും 18 മണിക്കൂർ നേരമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. ക്ഷേത്രം തുറന്ന് സമയത്ത് ഇത് 15 മണിക്കൂറായിരുന്നു. പിന്നീടാണ് ആളുകളുടെ തിരക്ക് പരിഗണിച്ച് സമയത്തിൽ മാറ്റം വരുത്തിയത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












