തൃക്കേട്ട
ജ്യോതിശാസ്ത്രത്തിലെ പതിനെട്ടാമത്തെ നക്ഷത്രമായ തൃക്കേട്ട അനിഴം നക്ഷത്രം കഴിഞ്ഞാണ് വരുന്നത്. അധ്വാനശീലരായി അറിയപ്പെടുന്ന നക്ഷത്രക്കാരാണ് തൃക്കേട്ടയിൽ ജനിച്ചവർ. ഒരുനിമിഷം പോലും വെറുതേയിരിക്കുവാൻ ഇഷ്ടപ്പെടാത്ത ഇവർ ജീവിതത്തിലുടനീളം ധർമ്മം പാലിക്കുവാൻ ശ്രദ്ധിക്കും. ഒരേ കാര്യത്തിലോ ജോലിയിലോ സ്ഥിരത പുലർത്താത്ത ഇവർ ജോലികൾ മാറുവാൻ എപ്പോഴും തയ്യാറെടുക്കും. ഫലിതപ്രിയരായ ഇവർ ഏതുകാര്യത്തിലും ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്കും. ഒരുപാട് ആത്മാർത്ഥസുഹൃത്തുക്കൾ ഇവർക്കുണ്ടായിരിക്കും. എളുപ്പത്തിൽ ദേഷ്യപ്പെടുന്ന ഇവര്‍ക്ക് കോപം നിയന്ത്രിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.
മനസ്സുപറയുന്നതുപോല പ്രവർത്തിക്കുന്ന ഈ രാശിക്കാർ, പക്ഷേ മറ്റുള്ളവർക്ക് പലപ്പോഴും നിർബന്ധബുദ്ധിയുള്ള ആളേപ്പോലെ തോന്നിക്കും. ഏതു കാര്യവും വേഗത്തിൽ മനസ്സിലാക്കുവാൻ സാധിക്കുമെങ്കിലും തിടുക്കത്തിൽ ചെയ്യുന്നത് പലതവണ പിഴവുകൾ വരുത്തുവാൻ കാരണമാകും.
തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവരുടെ ക്ഷേത്രം
കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര ക്ഷേത്രമാണ് തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവരുടെ ജന്മനക്ഷത്ര ക്ഷേത്രമായി അറിയപ്പെടുന്നത്. വളപട്ടണം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശൈവ- വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ ആയാണ് മുത്തപ്പനെ ആരാധിക്കുന്നത്. ജാതിയുടെയോ മതത്തിന്‍റെയോ വ്യത്യാസങ്ങളൊന്നുമില്ലാതെ വിശ്വാസികൾ എത്തിച്ചേരുന്ന ക്ഷേത്രമാണിത്.
പറശ്ശിനിക്കടവ് ക്ഷേത്രം
മലബാറുകാരുടെ പ്രത്യേകിച്ച് കണ്ണൂരുകാരുടെ പ്രിയപ്പെട്ട ദൈവവും ആശ്രയവും സങ്കടങ്ങൾ കേൾക്കുന്ന ആളും ഒക്കെയായാണ് പണ്ടുകാലം മുതലേ മുത്തപ്പനെ കണ്ടുപോരുന്നത്. മുത്തപ്പത്തിന്റെ തെയ്യത്തോട് സങ്കടങ്ങൾ പറഞ്ഞ് ആശ്വാസവും പരിഹാരവും തേടി നൂറുകണക്കിന് വിശ്വാസികൾ ഇവിടേക്ക് വരുന്നു. ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് മഹാവിഷ്ണുവിനേയും ആണ് ഇവിടെ മുത്തപ്പൻ പ്രതിനിധീകരിക്കുന്നത് എന്നാണ് വിശ്വാസം.
PC:wikimedia
പറശ്ശിനിക്കടവും മുത്തപ്പന്‍ തെയ്യവും
പറശ്ശിനിക്കടവ് ക്ഷേത്രം അവിടുത്തെ മുത്തപ്പന്‍ തെയ്യത്തിന്‍റെയും വെള്ളാട്ടത്തിന്‍റെയും പേരിലാണ് വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. ചുരുക്കം ചില ദിവസങ്ങളിലൊഴികെ വർഷത്തിൽ എല്ലാ ദിവസവും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്ന ക്ഷേത്രമാണിത്. ഒരു വർഷത്തിലെ ആദ്യത്തെ തിരുവപ്പന വൃശ്ചികം 16-നും അവസാന തിരുവപ്പന കന്നി 30-നും ആണ് നടക്കുന്നത്.
എന്നാൽ, എല്ലാ വർഷവും തുലാം ഒന്നു മുതൽ വൃശ്ചികം 15 വരെയും ക്ഷേത്രത്തിലെ നിറ ദിവസം, മടപ്പുര കുടുംബത്തിൽ മരണം നടക്കുന്ന ദിവസം, കാർത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങൾ എന്നീ ദിവസങ്ങളിൽ ക്ഷേത്രത്തിൽ തെയ്യം നടക്കാറില്ല.
PC:Sreejithk2000
പറശ്ശിനിക്കടവ് ക്ഷേത്രവും നായകളും
പറശ്ശിനിക്കടവിൽ ഒരിക്കൽ വന്നവർക്കറിയാം ഇവിടെ സ്വതന്ത്ര്യരായി നടക്കുന്ന നായ്ക്കളെക്കുറിച്ച്. ക്ഷേത്രമുറ്റത്തും അകത്തും എല്ലാമായി ഇഷ്ടംപോലെ നായകൾ ഇവിടെയുണ്ട്. ആരും അവരെ ഉപദ്രവിക്കുകയോ പറഞ്ഞുവിടുവാനോ ശ്രമിക്കില്ല. മുത്തപ്പന്‍റെ വാഹനം നായയാണ്. അതിനാലാണ് എല്ലായ്പ്പോഴും നായകൾ ഇവിടെ കാണുന്നതത്രെ.
PC:Omnipotent
സന്തോഷത്തോടെ മടങ്ങാം
പറശ്ശിനിക്കടവ് മുത്തപ്പന്‍റെ അടുത്തെത്തിയാൽ ആരും സങ്കടത്തോടെ മടങ്ങേണ്ടി വരില്ലെന്നാണ് വിശ്വാസികളുടെ അനുഭവം. ജീവിതത്തിലെ പ്രശ്നങ്ങൾക്കും ബാധ്യതകൾക്കും ഒരുത്തരവും ആശ്വാസവും തേടിയാണ് ആളുകൾ ഇവിടെ വരുന്നത്. മുത്തപ്പനെ കണ്ട് സങ്കടം പറഞ്ഞ് അനുഗ്രഹം തേടിയാൽ ഇവിടെയെത്തുന്നവർക്ക് എല്ലാമായി. എന്നും അന്നദാനം നടത്തുന്ന ക്ഷേത്രവും കൂടിയാണിത്. ചുരുക്കത്തിൽ മനസ്സും വയറും നിറഞ്ഞുമാത്രമേ മുത്തപ്പന്‍റെ സന്നിധിയിൽ നിന്നും ഏതൊരാൾക്കും മടങ്ങുവാൻ സാധിക്കൂ.
PC:wikimedia
എളുപ്പത്തിൽ വരാം
കണ്ണൂരിൽ നിന്നും വളരെ എളുപ്പത്തിൽ പറശ്ശിനിക്കവ് ക്ഷേത്രത്തിലേക്ക് വരാം കണ്ണൂരിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്. കണ്ണൂർ-തളിപ്പറമ്പ് റൂട്ടിൽ ധർമ്മശാലയിൽ നിന്നും തിരിഞ്ഞാണ് പറശ്ശിനിക്കടവിന് പോകുന്നത്. എല്ലാ സമയത്തും ബസുകൾ ലഭിക്കും.