മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ഇതാ വരികയായി. രാജ്യസ്നേഹമുണർത്തുന്ന ഓർമ്മകളുടെ സമയം. കെടാത്ത പോരാട്ടവീര്യത്തിന്‍റെയും അധിനിവേശ ശക്തികൾക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്‍റെയും അടയാളമായി ഇന്നും നിലനിൽക്കുന്ന കോട്ടയാണ് തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് കോട്ട. പലപ്പോഴും ചരിത്രത്താളുകളിൽ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോയ അഞ്ചുതെങ്ങിലാണ് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ആദ്യമായി ആയുധമെടുത്ത് നാട്ടുകാർ പോരാടിയ ആറ്റിങ്ങൽ കലാപം നടന്നതെന്ന് ചരിത്രം പറയുന്നത്.
രാജ്യത്തെ ആദ്യ അധിനിവേശ സമരമായിരുന്ന 1721ലെ ആറ്റിങ്ങൽ കലാപം ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ സംഘടിച്ചതിന്‍റെയും അവരെ സൈന്യത്തെയിറക്കി കീഴടക്കിയതിന്‍റെയും ഒക്കെ ത്രസിപ്പിക്കുന്ന കഥകളാണ് ഈ കോട്ട പറഞ്ഞു തരുന്നത്. തലസ്ഥാനത്തിന്‍റ ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി കടലിനേട് ചേർന്നു കിടക്കുന്ന ഈ കോട്ടയുടെ തുടക്കവും നിലനിൽപ്പുമെല്ലാം ഓരോ ആളും അറിഞ്ഞിരിക്കേണ്ടതാണ്.

മൂന്നു നൂറ്റാണ്ടുകളുടെ യാത്ര കൺമുന്നിനിൽ കണ്ട ഇടമാണ് അഞ്ച്തെങ്ങുകോട്ട. ഒരു കോട്ടയെന്നു കേള്‍ക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന വലിയ മതിൽക്കെട്ടോ കാവൽഗോപുരങ്ങളോ ഇരുമ്പുവാതിലുകളോ ഒന്നുമില്ല. മറിച്ച് ഒരു വലിയ ചതുരത്തിലുള്ള മതിലിനുള്ളിലാണ് ഈ കോട്ടയുള്ളത്. അതിനുള്ളിലാവട്ടെ കാണാനുള്ളത് പുൽമൈതാനങ്ങളും ബ്രിട്ടീഷുകാരുടെ ശവകുടീരങ്ങളും പുൽത്തകിടിയും ഒക്കെയാണ്.
തിരുവിതാംകൂറിൽ കച്ചവടാവശ്യത്തിനെത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇവിടെ അഞ്ച് തെങ്ങിൽ കോട്ട സ്ഥാപിക്കുന്നത്. 1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്നും ആണ് ഇവിടെ 281 ഏക്കർ സ്ഥലം കമ്പനി പതിച്ചുവാങ്ങുന്നത്. തുടർന്ന് ഫാക്ടറി, കോടതി എന്നിവയെല്ലാം പണിയാൻ കമ്പനി അനുവാദം നേടിയെടുത്തുവെന്നാണ് ചരിത്രം.1695 ൽ ആണ് അഞ്ചുതെങ്ങിൽ കോട്ട നിർമ്മിക്കുവാനുള്ള അനുവാദം റാണിയിൽ നിന്നും കമ്പനിക്ക് കിട്ടിയത്.

പലകാലങ്ങളിലായി മാറിവന്ന പല ദൗത്യങ്ങളും കോട്ടയ്ക്കുണ്ടായിരുന്നു. ഇംഗ്ലീഷുകാരുടെ കപ്പലുകള്‍ക്ക് വഴികാട്ടാനായി സിഗ്നൽ തെളിയിക്കുകയായിരുന്നു ആദ്യ ഉദ്യമം. പിന്നീട് കാലം മാറിയപ്പോൾ ആയുധങ്ങൾ സൂക്ഷിക്കുന്ന ഇടമായും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനിക താവളമായും ആംഗ്ലോ-മൈസൂർ യുദ്ധത്തില്‍ ടിപ്പു സുൽത്താനെതിരെ പോരാടാനുള്ള ആയുധങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നുവത്രെ.
കച്ചവടത്തിനായി വന്ന കമ്പനിപ്പട അധികാരം കാണിച്ചുതുടങ്ങിയപ്പോൾ നാട്ടുകാര് കമ്പനിക്കെതിരായി. കറുത്ത പൊന്ന് ആയ കുരുമുളക് കമ്പനിയുടെ കുത്തകയായി മാറിയതോടെ ജനങ്ങൾ പ്രതിഷേധമാരംഭിച്ചു. ഇതിനിടയിൽ നാട്ടുകാർ ചേർന്ന് കോട്ട അക്രമിക്കുകയും ചെയ്തിരുന്നു. 1697 ൽ ആയിരുന്നു ഇത്. പിന്നീട് പലപ്പോഴും ജനങ്ങളും ബ്രിട്ടീഷുകാരും തമ്മിൽ ചെറുതും വലുതുമായ സംഘർഷങ്ങളുണ്ടായി.
1721ൽ റാണിയെ സന്ദർശിക്കാൻ പോയ കോട്ടയുടെ തലവനുൾപ്പെടെയുള്ള ബ്രിട്ടീഷുകാരെ നാട്ടുകാർ അക്രമിച്ചത് വലിയ സംഭവമായിരുന്നു.140 ബ്രിട്ടീഷുകാരെ നാട്ടുകാർ കൊ ന്ന് വലിച്ചെരിഞ്ഞത്രെ. ഇവിടെ എറിഞ്ഞത് വാമനപുരം പുഴയിലേക്കായിരുന്നുവെന്നും പിന്നീടത് കൊല്ലം പുഴ എന്നറിയപ്പെട്ടുവെന്നും ചരിത്രം പറയുന്നു. പുറപ്പാട് കയ്യിലൊതുങ്ങാതെ വന്നപ്പോൾ തലശ്ശേരിയിൽ നിന്ന് പട്ടാളത്തെ ഇറക്കിയാണ് ബ്രിട്ടീഷുകാർ നാട്ടുകാരെ ഓടിച്ചത് . ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സായുധ കലാപമായ ആറ്റിങ്ങൾ കലാപമായിരുന്നു ഇത്.
PC:Harisub

തിരുവനന്തപുരത്തെ തീരദേശ പാതയിലൂടെ ഏകദേശം 30 കിലോമീറ്റർ സഞ്ചരിക്കണം ഇവിടേക്ക് എത്തിച്ചേരാൻ. കടലിനും റോഡിയും ഇടയിലായി സ്ഥിതി ചെയ്യുന്ന കോട്ടയ്ക്കുള്ളിൽ മറ്റു കോട്ടകളെ പോലെ അധികം കെട്ടിടങ്ങളൊന്നും കാണാനില്ല. കോട്ടമതില്‍ കടന്ന് അകത്തേയ്ക്ക് പ്രവേശിക്കാം. ചെങ്കല്ലിലാണ് ഇതിന്റെ നിർമ്മിതി. വളരെ വൃത്തിയായും മനോഹരമായും ഈ കോട്ട സംരക്ഷിക്കപ്പെടുന്നു.
വിദേശികളും സ്വദേശികളും ഉൾപ്പെടെ നിരവധി ആളുകൾ ഈ കോട്ടയിലെത്തുന്നു. എന്തുകൊണ്ട് ഈ പ്രദേശത്ത് ഒരു കോട്ട നിർമ്മിക്കപ്പെട്ടു എന്നു മനസ്സിലാകണമെങ്കിൽ ഇത് നിൽക്കുന്ന സ്ഥാനം അറിയണം. കടൽത്തീരത്തോട് ചേർന്നുള്ള അക്കാലത്ത ഏറ്റവും തന്ത്രപ്രധാനമായ സ്ഥാനം കൂടിയായിരുന്നു. ലൈറ്റ് ഹൗസിൽ നിന്നാൽ ഇത് മനസ്സിലാക്കാം.
വർക്കലയിൽ നിന്നും വെറും 12 കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












