കാടിനുള്ളിലൂടെ ഒരു സഫാരി.. കാട്ടു വഴികളിലൂടെ, മനുഷ്യരുടെ ബഹളങ്ങളോ ഒച്ചപ്പാടുകളെ ഇല്ലാതെ കാടിന്റെ നിശബ്ദത ആവോളം ആസ്വദിച്ചൊരു പോക്ക്. ഭാഗ്യമുണ്ടെങ്കിൽ കൺമുന്നിൽ ദര്‍ശനം തരാനെത്തുന്ന കാട്ടുമൃഗങ്ങളെയും കാണാം. ഇങ്ങനൊരു യാത്ര ആഗ്രഹിക്കാത്തത് ആരാണല്ലേ.. ഇനി പോകണമെങ്കിൽ തന്നെ പോക്കറ്റ് കാലിയായേ തിരികെ വരാനാകൂ.
എന്നാലിതാ, വളരെ ചെറിയ ചെലവിൽ രണ്ടു കിടിലൻ ചിക്കൻ ബിരിയാണിക്ക് മുടക്കുന്ന തുകയുണ്ടെങ്കിൽ ഈ കാഴ്ചകളെല്ലാം കണ്ടു വരാം. ഒപ്പം ഒരിക്കലും മറക്കാത്ത കുറേയദികം മനോഹരമായ ഫ്രെയിമുകളും. ഇങ്ങനെയൊരു യാത്ര നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിലുണ്ടെങ്കിൽ അധികം കാത്തിരിക്കേണ്ട!

കാട്ടുകള്ളനായ വീരപ്പന്റെ ജന്മസ്ഥലമെന്ന പേരില് കുപ്രസിദ്ധി നേടിയ ഗോപിനാഥം ഉൾപ്പെടെയുള്ള വനമേഖലകളിലാണ് കർണ്ണാടക ടൂറിസം വകുപ്പിൻറെ നേതൃത്വത്തിലുള്ള ജംഗിൾ സഫാരി ഉടൻ വരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കർണ്ണാടകയിൽ ചാമരാജനഗർ ജില്ലയിൽ ഉൾപ്പെടുന്ന കാവേരി വൈൽഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമാണ് ഗോപിനാഥം.
തമിഴ്നാട്- കർണ്ണാടക അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഗോപിനാഥം വീരപ്പന്റെ ജന്മസ്ഥലമെന്ന പേരിലാണ് പ്രസിദ്ധമായിരിക്കുന്നത്. വീരപ്പന്‍റെ സങ്കേതവും വിഹാര കേന്ദ്രവുമായിരുന്ന ഇവിടെ വീരപ്പന്റെ കാലത്തും അതിനു ശേഷവും അധികം സഞ്ചാരികളെത്തിയിട്ടില്ല. വീരപ്പന്റെ മരണശേഷം സഞ്ചാരികൾ കാടുകയറി വരികയും ട്രെക്കിങ് നടത്തുകയും ചെയ്യാറുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ആരും ഇവിടേക്ക് വരാറില്ല.
അധികൃതർ പോലും ഉപേക്ഷിച്ച ഇടം ഇപ്പോൾ ഇക്കോ ടൂറിസം കേന്ദ്രമായി മാറ്റിയെടുക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇവിടെ ജംഗിൾ സഫാരി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കാടിന്റെ ഭംഗി ആസ്വദിക്കുക മാത്രല്ല, ഇവിടുത്തെ കഥകളും ചരിത്രവും അറിഞ്ഞുള്ള രസകരമായ യാത്രകൂടിയാകും ഇത്.
മിസ്റ്ററി ട്രെയിൽ ക്യാംപ്
ഇക്കോ ടൂറിസത്തിന്‍റെ കീഴിൽ വീരപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളും ഹൊഗ്ഗൈനക്കൽ വെള്ളച്ചാട്ടവും വീരപ്പൻ കൊലപ്പെടുത്തിയ ഐഎഫ്എസ് ഓഫീസർ ശ്രീനിവാസിന്റെ ഓർമ്മ സ്ഥലവും സന്ദർശിക്കാം അതോടൊപ്പം വനംവകുപ്പും വീരപ്പനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ നടന്ന പ്രദേശങ്ങളും യാത്രയിൽ കാണാം. ജംഗിൾ ലോഡ്ജസ് ആൻഡ് റിസോര്‍ട്സിന്റെ കീഴിലായിരിക്കും മിസ്റ്ററി ട്രെയിൽ ക്യാംപ് നടത്തുക.
ഗോപിനാഥം ജംഗിൾ സഫാരി
ഗോപിനാഥം കാട്ടിലൂടെ 32 കിലോമീറ്റർ ദൂരം യാത്ര ഉൾപ്പെടുന്നതാണ് ഗോപിനാഥം ജംഗിൾ സഫാരി. നാംദാരിഹല്ല, കുരിമാണ്ഡെ ക്യാമ്പ്, എറകേയം, മൈലുമാലെബെട്ട, പ്രശസ്തമായ ഹൊഗനക്കൽ വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങൾ ഈ യാത്രയിൽ കാണാം. ദിവസേന രാവിലെയും വൈകിട്ടും രണ്ട് ഷിഫ്റ്റുകൾ വീതമാണ് ജംഗിൾ സഫാരി നടക്കുക. രാവിലെ 6.00 മുതൽ 10.00 വരെ, വൈകുന്നേരം 4.00 മുതൽ 6.00 വരെ എന്നിങ്ങനെയാണ് സമയക്രമം. 400 രൂപയായിരിക്കും ഒരാൾക്ക് ജംഗിൾ സഫാരി നടത്താനുള്ള ഫീസ്.
ഹൊഗനക്കൽ വെള്ളച്ചാട്ടത്തിൽ പോകാം
കാട്ടിലൂടെയുള്ള യാത്ര മാത്രമല്ല സഫാരിയുടെ ഭാഗമായുള്ളത്. പ്രസിദ്ധമായ ഹൊഗനക്കൽ വെള്ളച്ചാട്ടം സന്ദര്‍ശിക്കുവാനും അവിടുത്തെ ജലടൂറിസം, ബോട്ടിങ്, കുട്ടവഞ്ചി സവാരി തുടങ്ങിയവ ചെയ്യുവാനും അവസരമുണ്ടായിരിക്കും. മാത്രമല്ല, വന്യജീവികള കാണാനും ആസ്വദിക്കാനും താല്പര്യമുള്ളവരാണെങ്കിൽ ഈ അവസരം പാഴാക്കേണ്ട. ഒട്ടേറെ പക്ഷികളെയും മൃഗങ്ങളെയും ഈ യാത്രയിൽ കാണാനും സാധിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













