മാറാവ്യാധികളും രോഗപീഡകളും മാറുവാന്‍ ദൂരെ ദിക്കുകളിൽ നിന്നുപോലും വിശ്വാസികൾ തേടിയെത്തുന്ന ഈശ്വര സന്നിധി. അത്യപൂർവ്വങ്ങളായ വിശ്വാസങ്ങളും ആചാരങ്ങളുമുള്ള ഒരിടം.. വൈദ്യനാഥനായി ശിവനെ ആരാധിക്കുന്ന കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിന് സമീപം സ്ഥിതി ചെയ്യുന്ന കാഞ്ഞിരങ്ങാട് ക്ഷേത്രം ആയിരക്കണക്കിന് വിശ്വാസികളുടെ ആശ്രയ കേന്ദ്രമാണ്. തങ്ങളുടെ മനസ്സുനിറഞ്ഞ പ്രാർത്ഥന ശ്രവിച്ച് അകമഴിഞ്ഞു അനുഗ്രഹിക്കുന്ന വൈദ്യനാഥനായ ശിവന്‍ വാഴുന്ന ക്ഷേത്രവിശേഷങ്ങൾ

കാഞ്ഞിരങ്ങാട് ക്ഷേത്രം-ചരിത്രം
ദീർഘമായ കഥകളും വിശ്വാസങ്ങളും കാഞ്ഞിരങ്ങാട് ക്ഷേത്രത്തിനുണ്ട്. കാഞ്ഞിരങ്ങാട് എന്ന പേര് എങ്ങനെ വന്നു എന്നതു മുതൽ വൈദ്യനാഥനായ ശിവൻറെ പ്രതിഷ്ഠവരെയുള്ള കഥകൾ. ത്വക്ക് രോഗത്തിന് പ്രതിവിധി കണ്ടെത്താൻ 12 ആദിത്യന്മാരിൽ ഒരാൾ ക്ഷേത്രത്തിലെ വിഗ്രഹം പൂജ നടത്തിയെന്നാണ് ഒരു വിശ്വാസം. മറ്റുചില വായ്മൊഴികൾ അനുസരിച്ച് ചോള രാജാവായ ശതസോമൻ അന്തർജനങ്ങൾക്ക് ഭജനമിരിക്കുവാനായി നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശതസോമൻ തന്നെ ഈ ക്ഷേത്രം കശ്യപഗോത്രക്കാർക്ക് ദാനം നല്കുകയും ചെയ്തുവത്രെ.
പ്രാചീന കാലത്ത് കരസ്കാരണ്യ എന്നും ഈ ക്ഷേത്രം വിളിക്കപ്പെട്ടിട്ടുണ്ടത്രെ. എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ചെല്ലൂർ നവോദയം ചെമ്പിലും ഈ ക്ഷേത്രത്തെ പരമാർശിക്കുന്നതിനാൽ, അതിനും മുൻപു തന്നെ ക്ഷേത്രം നിർമ്മിക്കപ്പെട്ടിടുണ്ടെന്നാണ് കരുതുന്നത്.

കാഞ്ഞിരങ്ങാട് ക്ഷേത്രം- ഐതിഹ്യം
പണ്ടു കാലത്ത് ഈ പ്രദേശത്തെ കാട്ടിൽ കാരസ്കരന്‍ എന്ന അസുരൻ വസിച്ചിരുന്നു .ഭസ്മാസുരന്റെ പുത്രനായ ഈ അസുരൻ എല്ലാവർക്കും വലിയ ദ്രോഹമാണ് ചെയ്തിരുന്നത്. അങ്ങനെ ഒരിക്കൽ ഇയാളുടെ ശല്യം സഹിക്കാൻ കഴിയാതെ പരശുരാമൻ കൊടുകാടിനുള്ളിൽ കടന്ന് ഈ അസുരനെ വകവരുത്തി. അതിനുശേഷം കാട്ടിലൂടെ നടന്ന പരശുരാമൻ വളരെ അവിചാരിതമായി ഒരു ശിവലിംഗം കണ്ടു. അതില്‍ പ്രത്യേക പൂജകളും പ്രാർത്ഥനകളും ചെയ്ത പരശുകമാന് മുന്നിൽ നാരദമഹർഷി എത്തുകയുണ്ടായി. അദ്ദേഹം വഴി പരശുരാമൻ ആ ശിവലിംഗത്തിന്റെ കഥ കേട്ടു. പണ്ട് എന്തോ വിഷബാധയാൽ സൂര്യന് തന്റെ തേജസ് നഷ്ടമായി. ഇതിൽ ദു:ഖിതനായ സൂര്യൻ ഒരു പരിഹാരം തേടി അലഞ്ഞപ്പോള്‍ ഗരുഡൻ അദ്ദേഹത്തിന് ശിവലിംഗത്തിന്റെ കഥ പറഞ്ഞുകൊടുത്തു. അതായത്, പാലാഴി മഥന സമയത്ത് പുറത്തുവന്ന വന്ന കാളകൂട വിഷം ലോകത്തെ ബാധിക്കാതിരിക്കുവാനായി ശിവൻ കഴിച്ച കഥ നമുക്കറിയാമല്ലോ. അതിൽ നിന്നു പുറത്തുകടക്കുവാൻ ശിവൻ തന്നെ വൈദ്യനാഥ ലിംഗം എന്ന ഒരാത്മലിംഗം സ്ഥാപിച്ച് പാർവ്വതിയോടൊപ്പം അതിൽ പൂജ നടത്തി രോഗവിമുക്തി നേടിയത്രെ. അതിനാൽ സൂരൻ ശിലനെ കണ്ട് തന്‍റെ അവസ്ഥ അറിയിച്ച് ശിവന്റെ കൈവശമുള്ള ആ വൈദ്യനാഥ ലിംഗം വഴി പ്രാർത്ഥിച്ച് രോഗമുക്തി നേടുവാൻ സൂര്യൻ പോയി. അങ്ങനെ ശിവനിൽ നിന്നും വൈദ്യനാഥ ആത്മലിംഗം മേടിച്ച് സൂര്യൻ പ്രതിഷ്ഠ നടത്തി പ്രാർത്ഥിച്ച ഇടമാണത്ര ഇന്നത്തെ കാഞ്ഞിരങ്ങാട് ക്ഷേത്രം. സൂര്യ ദേവന്‍ പ്രതിഷ്ടിച്ചു പൂജിച്ച ശിവലിംഗമാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം.

രോഗത്തിൽ നിന്നു മോചനം നല്കുന്ന വൈദ്യനാഥൻ
നേരത്തെ സൂചിപ്പിച്ചതുപോലെ ഈ ക്ഷേത്രത്തിൽ വന്നു വൈദ്യനാഥനായ ശിവനോട് പ്രാർത്ഥിച്ചാൽ രോഗങ്ങൾ അകലും എന്നാണ് വിശ്വാസം. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന ശിവന് ക്ഷീരധാരയും ജലധാരയും വഴിപാടായി നല്കി ക്ഷേത്രത്തിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ഭജനയിരുന്നാൽ കണ്ണുകളുടെ രോഗവും ത്വക്ക് രോഗവും നിശേഷം മാറുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏത രോഗമായാലും വൈദ്യനോട് പ്രാർത്ഥിച്ചാൽ മാറുമെന്നാണ് വിശ്വാസം.
ക്ഷേത്ര ദർശന സമയം
എല്ലാ ദിവസവുംരാവിലെ ദർശന സമയം 5.00 മുതൽ 12 വരെയും വൈകുന്നേരം 5:00 മുതൽ രാത്രി 8:00 PM വരെയാണ് സന്ധ്യാ പൂജയും ദർശന സമയവും. വിശ്വാസികൾക്ക് ഈ സമയത്ത് ക്ഷേത്ര ദർശനം നടത്താം.

ആറു ഞായർ
ക്ഷേത്രത്തിൽ ദർശനത്തിനു വരുവാൻ ഏറ്റവും യോജിച്ച ദിവസം ഞായർ ആണെന്നാണ് പറയുന്നത്. ഇതിനു പല വിശ്വാസങ്ങളുമുണ്ട്. സൂര്യശോഭ കൂടിയുള്ള ക്ഷേത്രത്തിൽ ഞായറാഴ്ചകളിൽ വൈദ്യനാഥന് സൂര്യതേജസ് ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഞായറാഴ്ചകളിൽ ഇവിടെ വരുന്നതിനാണ് വിശ്വാസികൾ പ്രാധാന്യം നല്കുന്നത്.
ക്ഷേത്രവിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും മഹനീയമായ ദിവസങ്ങളിലൊന്നാണ് ആറു ഞായർ. മലയാള മാസം ആറാം തിയതി ഞായറാഴ്ച വരുവാണെങ്കിൽ അതാണത്രെ ഇവിടെ വൈദ്യനാഥനെ കാണുവാനായി വരുവാൻ ഏറ്റവും മഹനീയമായ ദിവസം. ഈ ദിവസമാണ് ക്ഷേത്രത്തിലെ ദേവ പ്രതിഷ്ഠ നടന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
എത്തിച്ചേരുവാൻ
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ നിന്നും ആലക്കോട് റൂട്ടിൽ ആറു കിലോമീറ്റർ അകലെയാണ് കാഞ്ഞിരങ്ങാട് സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












