തട്ടുതട്ടായി താഴേക്ക് കിടക്കുന്ന കൃഷിഭൂമികൾ, അങ്ങകലെ നോക്കിയാൽ പച്ചപ്പിനു നടുവിൽ നിന്നും പുക പോലെ കോടമഞ്ഞുയരുന്നത് കാണാം.. ഒട്ടും വൈകാതെ തൊട്ടടുത്തെത്തുന്ന തണുപ്പും.. അഴക് ഇരട്ടിയാക്കുന്ന വെള്ളച്ചാട്ടങ്ങൾ.. ഇതൊന്നും പോരാതെ തോട്ടങ്ങളിൽ വിളഞ്ഞു കിടക്കുന്ന ആപ്പിളും ഓറഞ്ചും..ഇത് കാശ്മീർ തന്നെ എന്നല്ലേ പറയാൻ പോകുന്നത്. എങ്കിൽ തെറ്റി. ഇത് കാന്തല്ലൂർ. നമ്മുടെ മൂന്നാറിന് തൊട്ടടുത്തുള്ള കേരളത്തിന്‍റെ കാശ്മീർ. ഇടുക്കിയിലെ അത്ഭുതപ്പെടുത്തുന്ന മറ്റൊരിടം.
അതെ, എത്ര പറഞ്ഞാലും വിശേഷിപ്പിച്ചാലും തീരില്ല കാന്തല്ലൂർ എന്ന സ്വപ്നഭൂമിയെ. കാശ്നീരും ആപ്പിള്‍ തോട്ടങ്ങളും ഒരു യാത്രാ മോഹമായി കൊണ്ടുനടക്കുന്നവർക്ക് വന്നുപോകാൻ പറ്റിയ ഇടം. കേരളത്തിലാണെങ്കിലും ഒരു തമിഴ്നാടൻ ലുക്കിൽ നമ്മളെ ആകർഷിക്കുന്ന മലയോര ഗ്രാമമായ കാന്തല്ലൂർ നമ്മുടെ മനസ്സിൽ കയറിപ്പറ്റുന്നത് അതിന്‍റെ ഭംഗി കൊണ്ടും കിടപ്പുകൊണ്ടും മാത്രമല്ല, എത്ര കണ്ടാലും മടുപ്പിക്കാത്ത കാഴ്ചകൾ കൊണ്ടും സഞ്ചാരികലെ സ്വീകരിക്കുന്ന ഹൃദയ വിശാലത കൊണ്ടും കൂടിയാണ്.

PC:DRUID1962
1. രാജ്യത്തെ മികച്ച ടൂറിസം വില്ലേജ്
ആപ്പിൾ വിളയുന്ന കാന്തല്ലൂർ ഇപ്പോഴിതാ ഈ ടൂറിസം ദിനത്തിൽ
രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് എന്ന ഗോൾഡൻ ബഹുമതിയും കരസ്ഥമാക്കിയിരിക്കുകയാണ്. മൂന്നാറിൽറെ മലമടക്കുകൾക്കിടയിലെ ഈ ഗ്രാമം കേരളത്തിന്‍റെ അഭിമാനമായിരുന്നുവെങ്കിലും ഇപ്പോഴിതാ രാജ്യം മുഴുവൻ അറിയപ്പെടുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. പ്രദേശവാസികളുടെ സഹകരണത്തോടെ ടൂറിസം പദ്ധതികൾ നടപ്പിലാക്കിയ കാന്തല്ലൂർ, സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതിയും ഇവിടെയുണ്ട്. പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് കാന്തല്ലൂരിലെ പദ്ധതി നടപ്പാക്കിയത്.

PC: Kerala Tourism
2. കൊടുംവേനലിലും കോടമഞ്ഞ് വരുന്ന കാന്തല്ലൂർ
മൂന്നാറിൽ നിന്നും ഒറ്റദിവസം കൊണ്ട് പോയി വരുവാൻ പറ്റിയ സ്ഥലമാണ് കാന്തല്ലൂർ. മലകൾ അതിര്‍ത്തി കാത്തു നിൽക്കുന്ന ഉടം. സീസൺ അനുസരിച്ച് കൃഷിരീതികൾക്കും കാന്തല്ലൂരിന്റെ നിറത്തിനും മാറ്റമുണ്ടാകുമെങ്കിലും ഒരിക്കലും മാറ്റമില്ലാതെ തുടരുന്നത് ഇവിടുത്തെ തണുപ്പ് തന്നെയാണ്. പുലർകാലങ്ങളിൽ മാത്രമല്ല, നട്ടുച്ചയ്ക്കു പോലും ഇവിടെ ചെലപ്പോൾ കൊടുംതണുപ്പ് അനുഭവപ്പെടും.
3. കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങൾ
കേരളത്തിന്‍റെ ആപ്പിൾ വാലി എന്നാണ് കാന്തല്ലൂർ വിളിക്കപ്പെടുന്നത്. കാശ്മീരിലും ഹിമാചലിലും കാണാൻ സാധിക്കുന്ന വിധത്തിൽ വിളഞ്ഞു നിൽക്കുന്ന ആപ്പിൾ തോട്ടങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ആപ്പിൾ മരങ്ങൾ പൂത്തു കായ്ച്ചു നിൽക്കുന്നത് കാണാനും തോട്ടങ്ങളിൽ നിന്ന് നേരിട്ട് വിളവെടുക്കാനും കൃഷി രീതികൾ കാണാനും ഇവിടെ സൗകര്യമുണ്ട്. ആപ്പിൾ വിളവെടുപ്പ് കാലത്താണ് ആളുകൾ ഇവിടെ അധികവും വരുന്നത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസം വന്നാൽ ആപ്പിൾ മരങ്ങൾ പൂവിട്ട് നിൽക്കുന്നതും ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വിളഞ്ഞു നിൽക്കുന്ന ആപ്പിൾ മരങ്ങളും കാണാം.

സാധാരണ ആപ്പിൾ മരങ്ങൾ കൂടാതെ ഗ്രീൻ ആപ്പിളും ഇവിടെ കൃഷി ചെയ്യുന്നു. പെരുമല, പുത്തൂര്‍, കുളച്ചിവയല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആപ്പിൾ കൃഷി കൂടുതലുമുള്ളത്. മൂന്നാറുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ നിന്ന് കാന്തല്ലൂരിലേക്ക് വരുന്ന ആളുകളുടെ എണ്ണം നന്നേ കുറവാണ്. എന്നിരുന്നാലും കേട്ടറിഞ്ഞ് ആപ്പിൾ തോട്ടം കാണാനായാണ് കൂടുതലും സഞ്ചാരികൾ ഇവിടെയെത്തുന്നത്. 'മൂന്നാറിന്‍റെ പഴക്കൂട' എന്നും കാന്തല്ലൂർ വിളിക്കപ്പെടുന്നു.
4. കാന്തല്ലൂരിലെ കൃഷികൾ
സഞ്ചാരികളെ കാന്തല്ലൂർ അത്ഭുതപ്പെടുത്തുന്നത് അതിന്‍റെ കൃഷിരീതികൾ കൊണ്ടുകൂടിയാണ്. ആപ്പിൾ മാത്രമല്ല, പാഷന്‍ഫ്രൂട്ടും മാതളനാരകവും കോളീഫ്ലവര്‍, കാരറ്റ്, ബീന്‍സ്,ബീറ്റ്‌റൂട്ട്, വെളുത്തുള്ളി, മുട്ടപ്പഴം, പീച്ച്,പേരയ്ക്ക, നെല്ലിക്ക എന്നിങ്ങനെ പലതും കാന്തല്ലൂരിന്റെ മണ്ണിൽ നൂറു മേനിയിൽ വിളയും. സ്ട്രോബറിയും സീതപ്പഴയും ഇവിടെ കൃഷിചെയ്ത് വിജയംവരിച്ചിട്ടുണ്ട്.

5. മായമില്ലാത്ത ശർക്കര
കാന്തല്ലൂർ യാത്രയിൽ നിങ്ങൾക്ക് ഏറ്റവും വ്യത്യസ്തമായ അനുഭവം ശർക്കരയുടെ നിർമ്മാണം തന്നെയാണ്. മറയൂർ ശർക്കര നിർമ്മിക്കുന്ന രീതികൾ നേരിട്ടുകണ്ട് മേടിച്ചുകൊണ്ട് പോകാം എന്നതാണ് ഇവിടുത്തെ ആകർഷണം. മറയൂർ ഉണ്ട ശർക്കര എന്ന ഈ സ്പെഷ്യൽ ശർക്കര നിർമ്മിക്കുന്ന കുറേയിടങ്ങൾ യാത്രയിൽ കാണാം. കരിമ്പുപാടങ്ങളിൽ നിന്ന് വെട്ടിയെടുത്ത കരിമ്പ് ശർക്കരയായി കയ്യിലെത്തുന്നതു വരെയുള്ള പ്രക്രിയ കണ്ടറിയുക എന്നത് ഒരനുഭവം തന്നെയാണ്.
കാന്തല്ലൂരിൽ എത്തിച്ചേരാൻ
മൂന്നാറിൽ നിന്ന് എളുപ്പത്തിൽ കാന്തല്ലൂരിലേക്ക് വരാം. മറയൂർ വഴി 57 കിലോമീറ്ററും ഉടുമൽപേട്ട - മറയൂർ വഴി 42 കിലോമീറ്ററും ആണ് ദൂരം. ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചിയാണ്- 155 കിമീ, ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷന് 160 കിമി യാത്രയുള്ളഎ ആലുവാ. ആണ്. കെഎസ്ആർടിസി ബസുകൾ മൂന്നാർ-കാന്തല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












