സഞ്ചാരികളെ എന്നും ഇടുക്കി അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. മഴയിലും വെയിലിലും മഞ്ഞിലും ഈ നാടിന് ഓരോ മുഖമാണ്, ഓരോ യാത്രയിലും ഓരോ കാഴ്ചകളും. അതുകൊണ്ടു തന്നെ എത്ര പോയാലും കണ്ടാലും ഇടുക്കി പുതിയ രൂപത്തിലും ഭാവത്തിലും അതിശയിപ്പിച്ചുകൊണ്ടിരിക്കും. ഇങ്ങനെയുള്ള ഈ നാട്ടിലെ അധികം പുറത്തറിയാത്ത ഒരു ലക്ഷ്യസ്ഥാനമാണ് കപ്പക്കാനം തുരങ്കം.
മനോഹരമായ കാഴ്ചകളും പ്രകൃതി ഭംഗിയും ചേരുന്ന, വെള്ളച്ചാട്ടങ്ങളുടെ അടുത്തെത്തിക്കുന്ന, സാഹസിതകതയും ഹരവും ആവോളം ചേരുന്ന ഒരു യാത്രയുടെ ഒടുവിലെത്തുന്ന ഇടമാണിത്. വാഗമൺ യാത്രയിൽ ഒരു സ്റ്റോപ്പായി തിരഞ്ഞെടുക്കാൻ പറ്റിയ കപ്പക്കാനം ഇതുവരെ കണ്ട ഇടുക്കി കാഴ്ചകളില്‍ നിന്നും തീർത്തും വിഭിന്നമായ ഒന്നാണ്.

പണ്ട് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കുക എന്ന ഉദ്ദേശത്തിൽ നിർമ്മിച്ച തുരങ്കമാണ് കപ്പക്കാനം തുരങ്കം. നാലു കിലോമീറ്റർ നീളമുള്ള ഈ തുരങ്കം ഇപ്പോൾ വീണ്ടും സഞ്ചാരികളുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ഉളുപ്പുണിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ വാഗമണ്ണിൽ നിന്നും എളുപ്പത്തിൽ വരാൻ സാധിക്കും.
ഇരു ആറുകൾ അഥവാ രണ്ട് ആറുകൾ തമ്മിൽ കൂട്ടിമുട്ടി സംഗമിക്കുന്ന ഇടമായ ഇരുകൂട്ടിയാർ എന്ന സ്ഥലത്താണ് ഈ തുരങ്കമുള്ളത്. ഇരുകൂട്ടിയാറിലെ ആറിലെ വെള്ളം തടയണ കെട്ടി നിർത്തി ഇവിടുന്നങ്ങോട്ടാണ് നാലു കിലോമീറ്റര്‍ ദൂരത്തിൽ തുരങ്കത്തിലൂടെ വെള്ളം കപ്പക്കാനത്തെത്തിക്കുന്നു. അവിടുന്ന് കപ്പക്കാനം തോട്ടിലെ വെള്ളത്തിനൊപ്പം ടണലിലൂടെ വന്ന വെള്ളവും ഒഴുകി ഇടുക്കി ഡാമിൽ എത്തിക്കുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മാണം.
ഇന്ന് ഇവിടെ എത്തിയാൽ തുരങ്കത്തിനുള്ളിലൂടെ കുറച്ച് ദൂരം മുന്നോട്ട് പോകാം. വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ നൂറ് മീറ്റർ വരെ പോകാം. അതിനുള്ളിലെ ഇരുട്ടും കുറഞ്ഞ വായു സഞ്ചാരവും മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാക്കിയേക്കാം. തുരങ്കത്തില്‍ കൂടുതൽ വെള്ളമുണ്ടെങ്കിൽ അധികം സാഹസികരാവാതിരിക്കുന്നതാണ് നല്ലത്. ഇരുട്ടിനൊപ്പം തുരങ്കത്തിലെ വഴുവഴുപ്പും പാറകളും പ്രശ്നക്കാരായേക്കാം.

തുരങ്കത്തിനകത്ത് കയറുമ്പോൾ വെളിച്ചം കരുതാൻ മറക്കരുത്. അതിലെ ഇരുട്ടിലൂടെ നടക്കുക എന്നത് പ്രായോഗികമല്ല എന്നും ഓർമ്മിക്കുക. മാത്രമല്ല, മഴക്കാലങ്ങളിൽ പൊതുവേ തുരങ്കത്തിൽ വെള്ളം കൂടുതൽ കാണും. ഈ സമയത്ത് തുരങ്കത്തിനകത്തു കൂടി നടക്കാൻ പോകുന്നതും നല്ലതല്ല,
പുറമേ നിന്നു കാണുവാനും കപ്പിക്കാട് തുരങ്കം അടിപൊളിയാണ്. ഇത് കൂടാതെ സന്ദർശകരെ ഒട്ടും നിരാശപ്പെടുത്താത് വെള്ളച്ചാട്ടവും തുരങ്കത്തിനടുത്തുണ്ട്. കപ്പക്കാനം വെള്ളച്ചാട്ടം എന്നാണിത് അറിയപ്പെടുന്നത്. കുറച്ച് വെള്ളമേ ഉള്ളുവെങ്കിൽ വെള്ളത്തിലിറങ്ങാനും വേണമെങ്കിൽ ഒരു കുളി പാസാക്കാനും കഴിയും. കൂടുതലും ആളുകൾ വാഗമണ്ണിൽ നിന്നുള്ള ജീപ്പ് സഫാരി വഴിയാണ് ഇവിടേക്ക് എത്തുന്നത്.
വാഗമണ്ണിൽ നിന്നും പുള്ളിക്കാനം ഏലപ്പാറ റോഡിലൂടെ വരുമ്പോൾ 9.8 കിലോമീറ്റർ സഞ്ചരിക്കണം കപ്പക്കാനം ടണലിനടുത്ത് എത്തുവാൻ. ഏകദേശം അരമണിക്കൂർ യാത്രയുണ്ടിതിന്. വാഗമൺ- ഏഴാം നമ്പർ റൂട്ട് വഴി 12 കിലോമീറ്ററാണ് ദൂരം. ഇതിന് ഏകദേശം 40 മിനിറ്റ് സഞ്ചരിക്കണം. മൂലമറ്റത്തു നിന്നു വരുമ്പോൾ ആശ്രമം വഴിക്ക് 13 കിലോമീറ്ററും മൂലമറ്റം - വാഗമൺ റൂട്ടിൽ വരുമ്പോൾ ഉളുപ്പുണിയിൽ നിന്നും മൂന്ന് കിലോമീറ്ററും കപ്പക്കാനം തുരങ്കത്തിലേക്ക് ദൂരമുണ്ട്.
അഞ്ചുരുളി ടണൽ
ഇടുക്കിയിലെ മറ്റൊരു പ്രസിദ്ധമായ തുരങ്കമാണ് അഞ്ചുരുളി ടണൽ. ഇരട്ടയാർ ഡാമിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളമെത്തിക്കാനമായി നിർമ്മിച്ചതാണിത്. 5.5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ഈ ടണൽ പാറതുരന്നാണ് നിർമ്മിച്ചത്. നീണ്ട ആറു വർഷമെടുത്തു ഇതിന്റെ നിർമ്മാണം പൂർത്തിയാകുവാൻ.

PC:Jayeshj
സമുദ്രനിരപ്പിൽ നിന്നും 2430 അടി ഉയരത്തിലാണ് അഞ്ചുരുളി ടണൽ സ്ഥിതി ചെയ്യുന്നത്. രണ്ടിടങ്ങളിൽ നിന്നും അതായത് ഇരട്ടയാറിൽ നിന്നും അഞ്ചുരുളിയിൽ നിന്നും ഒരേ സമയം നിര്‍മ്മാണം തുടങ്ങി കൂട്ടിമുട്ടിക്കുന്ന രീതിയിലായിരുന്നു നിര്‌മ്മിച്ചത്. കുട്ടിക്കാനത്തു നിന്നും കടട്പ്പന റോഡിൽ 33.5 കിമീ സഞ്ചരിച്ചാൽ അഞ്ചുരുളിയിലെത്താം. കട്ടപ്പനയില് നിന്നും കുട്ടിക്കാനത്തെത്തി ഇതേ വഴിയിലൂടെ വേണം വരാൻ.
അഞ്ചുരുളിയിൽ നിന്നും കട്ടപ്പന-കുട്ടിക്കാനം റോഡ് വഴി 34.3 കിമീ ദൂരമാണ് കപ്പക്കാനം ടണലിലേക്കുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











