മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്കും ആ കുന്നുകൾക്കും നടുവിലൂടെ ഒരു തീവണ്ടി പോകുന്നത് ആലോചിക്കുവാൻ തന്നെ ഒരു രസമല്ലേ... നീലഗിരി മൗണ്ടെയ്ൻ റെയിൽവേ പോലെ മലമടക്കിലൂടെ, കയറ്റങ്ങളും ഇറക്കങ്ങളും താണ്ടിയൊരു യാത്ര നമുക്കുണ്ടായിരുന്നെങ്കിലെന്ന്... എന്നാൽ അങ്ങനെയൊരു കാഴ്ചയുണ്ടായിരുന്നു. അത് കണ്ടവരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല എങ്കിലും ലഭ്യമായ അപൂർവ്വം ചില ചിത്രങ്ങൾ പറയുന്ന ഒരു കഥയുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ മോണോ റെയിൽ പാതയായ കുണ്ടള വാലി റെയില്‍വേയുടെ കഥ. കുത്തിയലച്ചു പെയ്ത മഴ അപ്പാടെ വിഴുങ്ങിക്കളഞ്ഞെങ്കിലും മൂന്നാറിൻറെ ചരിത്രത്തിൽ ഇന്നും ഈ റെയില്‍പാതയ്ക്കൊരു സ്ഥാനമുണ്ട്.

തുടക്കം തേയിലയിൽ നിന്നും
മൂന്നാറിനെ ഇന്നത്തെ മൂന്നാറാക്കി മാറ്റുന്നത് ബ്രിട്ടീഷുകാരും ഇവിടുത്തെ തേയിലകൃഷിയുമാണ്. തേയിലച്ചെടി ആദ്യമായി മൂന്നാറിൽ നടുന്നത് 1880ൽ ആണെന്നാണ് ചരിത്രം പറയുന്നത് അവിചാരിതമായി മൂന്നാറിലെത്തിയ എ.എച്ച്. ഷാർപ് എന്ന ബ്രിട്ടീഷുകാരനാണ് മൂന്നാറിലെ ഭൂപ്രകൃതിയും മണ്ണിന്റെ ഗുണവും തേയിലകൃഷിക്ക് അനുയോജ്യമാകുമെന്ന് കണ്ടെത്തുകയും കൃഷി ആരംഭിക്കുകയും ചെയ്തത്. തേയിലകൃഷി ആരംഭിച്ചതോടെ അത് പരിപാലിക്കുവാനായി മലയാളികലെയും തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളെയും പിന്നീട് അവിടെയെത്തിച്ചു. അങ്ങനെ തേയിലയുടെ വളർച്ചയും കൃഷിയും പുരോഗമിക്കുന്നതിനൊപ്പം മൂന്നാറും വളർന്നു വന്നു. അക്കാലത്ത്. തേയിലകൃഷി വ്യാപകമായതോടെ മൂന്നാറിനും പരിസരത്തുമായി 16 തേയില ഫാക്ടറികളുണ്ടായിരുന്നുവത്രെ.

തൊഴിലാളികളുടെയും കാളകളുടെയും സഹായത്തോടെയായിരുന്നു തേയിലക്കൊളുന്തുകൾ മൂന്നാറിന്റെ മലയിറങ്ങിയിരുന്നത്. ഇത് ചുമക്കുവാനായി ഏകദേശം അഞ്ഞൂറ് കാളകളെ അക്കാലത്ത് ഇംഗ്ലണ്ടിൽ നിന്നും ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇങ്ങനെ തേയില ചുമന്ന് മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളിലൊന്നായ ടോപ് സ്റ്റേഷനിലെത്തിച്ച് അവിടെ നിന്നും റോപ് വേ വഴി ബോഡിനായ്ക്കന്നൂരിൽ എത്തിക്കും. തുടർന്ന് അത് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് അവിടുന്നായിരുന്നു കപ്പലിൽ ഇംഗ്ലണ്ടിലേക്ക് കയറ്റിവിട്ടിരുന്നത്. ഇതേ രീതി നീണ്ട 22 വർഷത്തോളം തുടര്‍ന്നു പോന്നു. പിന്നീട് തേയില ഉത്പാദനം കൂടുകയും കൂടുതൽ ചരക്ക് വരികയും ചെയ്തതോ മനുഷ്യർക്കും കാളകൾക്കും കൂടി കൈകാര്യം ചെയ്യുന്നതിനുപ്പറമായി കാര്യങ്ങൾ. അങ്ങനെയാണ് മൂന്നാറിൽ ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ വരുന്നത്.
1902 ൽ ആയിരുന്നു മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ മാട്ടുപ്പട്ടി കടന്ന് ടോപ് സ്റ്റേഷനിലേക്ക് മോണോ റെയിൽ വന്നത്. മൂന്നാറിൽ നിന്നും മാട്ടുപ്പട്ടി-കുണ്ടള വഴി 35 കിലോമീറ്റർ ദൂരത്തിലായിരുന്നു മോണോ റെയിൽ പാത. കാളകൾ വലിച്ചു നീക്കുന്ന തരത്തിലായിരുന്നു ഇത്. അതായത് ചരക്ക് വണ്ടിയിൽ റെയിലിന് മുകളിലൂടെ ചെറിയ ചക്രത്തിൽ ഓടുന്ന ഒരു സാധാരണ പ്ലാറ്റ്‌ഫോമും കാളകൾ വലിക്കുന്ന വലിയ പ്ലാറ്റ്‌ഫോമും ആണ് ഇതിനുണ്ടായിരുന്നത്. ഈ രീതി കുറേക്കാലം നീണ്ടെങ്കിലും മൃഗങ്ങളെ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. തുടർന്നാണ് ആവി എൻജിനുകൾ വരുന്നത്. 1908 ല്‍ ആയിരുന്നിത്. അതിനു മുൻപായി വീതി കുറഞ്ഞ മോണോ റെയിൽപാത മീറ്റർ ഗേജ് ആക്കി.

PC: Wikipedia
പിന്നെയും പ്രശ്നങ്ങൾ ബാക്കിയുണ്ടായിരുന്നു. ആവി എൻജിനുകൾ എങ്ങനെ മൂന്നാറിലെ മലമുകളിൽ എത്തിക്കുമെന്നതായിരുന്നു അത്. തേയിലക്കെട്ടുകൾ താഴെയിത്തിക്കുന്ന റോപ് വേ വഴി സാധനങ്ങൾ ഊർന്നിറങ്ങിയിരുന്ന റോപ് വേയിൽ ഇരുമ്പ്വടം കെട്ടി എൻജിൻ വലിച്ചുപൊക്കി മൂന്നാറിലെത്തിച്ചു. ഇതിനായി ആദ്യം എൻജിനെ പല ഭാഗങ്ങളാക്കി മാറ്റി. ശേഷം മൂന്നാറിലെത്തിച്ച ശേഷം അ് പഴയരീതിയിലേക്ക് ഘടിപ്പിക്കുകയായിരുന്നു ചെയ്തത്. അഴിച്ചു പണിതും റോപ്വേയിൽ കയറ്റിയും നാല് എന്‍ജിനുകള്‍ അക്കാലത്ത് മുകളിലെത്തിച്ചു. മൂന്നാർ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച്, ടോപ്പ് സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്നതിന് മുമ്പ് മാട്ടുപ്പെട്ടിയിലും പാലാറിലും സ്റ്റോപ്പ് ഉണ്ടായിരുന്നു. നാല് ബോഗികളും എൻജിനും ഒപ്പം ഇവിടുത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കുവാനായി ഉഒരു ഫസ്റ്റ് ക്ലാസ് കംപാർട്മെന്‍റും ഉൾപ്പെടുന്നതായിരുന്നു കുണ്ടള വാലി റെയിൽ. രണ്ടു പതിറ്റാണ്ടിനോട് അടുത്ത കാലം ഈ ട്രെയിൻ മൂന്നാർ മലമടക്കുകളിലൂടെ ഓടി.
വില്ലനായ മഴ
1924 ൽ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന പ്രളയത്തിൽ മൂന്നാറിലെ റെയില്‍വേ നാമാവശേഷമായി. മൂന്നാഴ്ചയോള സമയം നിർത്താതെ ആഞ്ഞുകുത്തി പെയ്ത മഴയിൽ മൂന്നാർ മുങ്ങി. മലമുകളിലെ ഉരുൾപ്പൊട്ടൽ ഒഴുകിയെത്തിയ വെള്ളമെല്ലാം മാട്ടുപ്പെട്ടിക്കടുത്ത് ഒരു മലയിടുക്കിൽ കെട്ടിക്കിടന്ന് ഒരു ചെറിയ അണക്കെട്ട് രൂപപ്പെടുകയം കനത്ത മഴ താങ്ങാനാവാതെ ഇത് പൊട്ടി. അതോടെ മൂന്നാർ മൊത്തത്തിൽ ഒലിച്ചുപോയെന്നാണ് ചരിത്രം പറയുന്നത്.

PC: Wikipedia
അതിൽ കടകളും വീടുകളും കൃഷിയിടങ്ങളും മാത്രമല്ല, റെയിൽവേ സ്റ്റേഷനുകളും റയിൽപ്പാളങ്ങളുമെല്ലാം പോയി. റെയില്‍പാത പോയതോടെ 3 എൻജിനുകള്‍ ബ്രിട്ടീഷുകാര്‍ തിരികെ കൊണ്ടുപോയി. ബാക്കിയായ ഒന്ന് കാലങ്ങള്‍ക്കു ശേഷം മണ്ണിൽ നിന്നും കണ്ടെടുത്തു. മൂന്നാർ ഗവ.ഹൈസ്കൂളിൽ കുറേ നാൾ അതുണ്ടായിരുന്നുവെങ്കിലും അത് പിന്നീട് നശിക്കുകയും ശേഷം അധികൃതർ അത് വില്ക്കുകയും ചെയ്തു. സ്റ്റേഷന്‍റെ കുറച്ച് ഭാഗങ്ങൾ കുണ്ടള അണക്കെട്ടിന്റെ അടിയിൽ ഇന്നും വിശ്രമിക്കുന്നുണ്ട്.
മൂന്നാർ റെയിൽവേ സ്റ്റേഷൻ ആയി പ്രവർത്തിച്ച കെട്ടിടം ഇന്ന് ടാറ്റ ടീയുടെ ഓഫീസാണ്. അന്ന് ട്രാക്ക് കടന്നുപോയ വഴികൾ പലതും ഇന്ന് റോഡായി രൂപാന്തരപ്പെട്ടിട്ടുമുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












