മനസ്സറിഞ്ഞു പ്രാര്‍ത്ഥിക്കുന്നവർക്ക് അളവില്ലാതെ അനുഗ്രഹം നല്കുന്ന കുമാരനല്ലൂരമ്മ. വിശ്വാസങ്ങളും കെട്ടുകഥകളും ഐതിഹ്യങ്ങളും ചേർന്ന് പരസ്പരം വേർതിരിച്ചെടുക്കാനാവാതെ കിടക്കുന്ന കുമാരനല്ലൂർ ദേവീക്ഷേത്രം വിശ്വാസികളുടെ ഒരു ആശ്രയ കേന്ദ്രമാണ്. എപ്പോൾ വേണമെങ്കിലും സങ്കോചങ്ങളില്ലാതെ കടന്നെത്താൻ കഴിയുന്ന ക്ഷേത്രസന്നിധിയിൽ ദേവിയുടെ അനുഗ്രഹങ്ങൾ തേടി നാനാദിക്കുകളിൽ നിന്നും വിശ്വാസികളെത്തുന്ന സമയമാണ് തൃക്കാർത്തിക നാൾ. കുമാരനല്ലൂർ തൃക്കാർത്തിക ഒരു ക്ഷേത്രത്തിന്‍റെ ഒരു നാടിന്റെ ആഘോഷമാണ്.
ഈ വര്‍ഷത്തെ തൃക്കാർത്തിക ആഘോഷങ്ങൾക്കായി കുമാരനല്ലൂര്‍ ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമി തിഥിയും ഒരുമിച്ചെത്തുന്ന ദിവസമാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. നവംബർ 27 തിങ്കളാഴ്ച കുമാരനല്ലൂർ ക്ഷേത്രത്തിൽ തൃക്കാർത്തിക ദർശനത്തോടെ തൃക്കാർത്തിക ദിവസത്തിലെ ചടങ്ങുകൾക്ക് തുടക്കമാകും. തൃക്കാർത്തിക ആഘോഷങ്ങളെക്കുറിച്ചും കുമാരനല്ലൂർ ക്ഷേത്രത്തിലെ തൃക്കാർത്തിക ചടങ്ങുകളെക്കുറിച്ചും വായിക്കാം.

കുമാരനല്ലൂര്‍ തൃക്കാർത്തിക
കുമാരനല്ലൂർ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് കുമാരനല്ലൂര്‍ തൃക്കാർത്തിക. പത്തു ദിവസം നീണ്ടു നിൽക്കുന്ന തൃക്കാർത്തിക ആഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്. വൃശ്ചികമാസത്തിൽ രോഹിണിനാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ നടത്തപ്പെടുന്ന പത്തുദിവസത്തെ ഉത്സവവും , ഇതിനിടയിൽ വരുന്ന തൃക്കാർത്തികയുമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. ഉത്സവത്തിലെ മറ്റു ദിവസങ്ങളേക്കാൾ പ്രാധാന്യം ഇവിടുത്തെ തൃക്കാർത്തികയ്ക്കുണ്ട്.
കുമാരനല്ലൂര്‍ തൃക്കാർത്തിക 2023
തിങ്കളാഴ്ചയാണ് കുമാരനല്ലൂർ ക്ഷേത്രത്തിൽ തൃക്കാർത്തിക. പുലർച്ചെ 3.00 മണി മുതൽ ക്ഷേത്രത്തിൽ തൃക്കാർത്തിക ദർശനം ആരംഭിക്കും.
നാല് മണിക്ക് ചുറ്റുവിളക്ക്, ആറുമണിക്കും 7:15നും ഇടയിൽ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പിറങ്ങൽ, 8:30നും ഉച്ചകഴിഞ്ഞ് 1:30നും ഇടയിൽ തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് എന്നിവയാണ് പ്രധാന ചടങ്ങുകൾ. രാവിലെ ഒൻപതുമണിമുതൽ തൃക്കാർത്തിക മഹാപ്രസാദമൂട്ട് ആരംഭം, വൈകിട്ട് 5:30നും രാത്രി 10നും ഇടയിൽ തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്, രാത്രി 11:30ന് തൃക്കാർത്തിക പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കും.

തൃക്കാർത്തിക ദർശനം സമയം
പുലർച്ചെ മൂന്നുമുതൽ 5:30 വരെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിച്ചതിനുശേഷം 5:45 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ തൃക്കാർത്തിക ദർശനത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. ദർശനം നടത്തേണ്ടവര്‍ മതിലകത്തു പ്രവേശിച്ചു വടക്കേ ഗോപുരത്തിനടുത്തുനിന്ന് ആരംഭിക്കുന്ന ക്യൂവിന്‍റെ ഭാഗമായി തെക്കേ നടയിൽ എത്തുമ്പോൾ പുറത്തുനിന്ന് ഉമാപതിയെ (ശിവൻ) ദർശിച്ച് കാണിക്ക അർപ്പിച്ച് കിഴക്കേ നടയിൽ ബലിക്കൽപ്പുരയോട് ചേർന്ന് എത്തുക. വഴിപാട് സാധനങ്ങള്‌ക്കായി ഇവിടെ കൗണ്ടർ ക്രമീകരിച്ചിട്ടുണ്ട്.
തുടർന്ന് ബലിക്കൽപ്പുരയിലൂടെ അകത്തുകടന്ന് മണ്ഡപത്തിനു തെക്കുവശത്തുകൂടി മണിഭൂഷണ ഭഗവാനെ വണങ്ങി ഭഗവതിയെ വന്ദിച്ച് വഴിപാടുകൾ അർപ്പിച്ചു വടക്കേ നടയിലൂടെ വേണം പുരത്തേക്കിറങ്ങാൻ . ഇവിടെ പ്രസാദ കൗണ്ടറിൽനിന്ന് തീർഥം, പ്രസാദം, മഞ്ഞൾപ്പൊടി, അരവണപ്പായസം തുടങ്ങിയ ലഭ്യമാകും. ശാരീരിക അവശതകള്‍ ഉള്ളവർക്കും പ്രായമായവർക്കും ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കുമാരനല്ലൂർ ഭഗവതീക്ഷേത്രം
ആദിപരാശക്തി ഭാവത്തിലുള്ള ഭഗവതിയെ ആരാധിക്കുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ
കുമാരനല്ലൂർ ഭഗവതീക്ഷേത്രം. മധുര മീനാക്ഷീ ചൈതന്യമാണ് ഭഗവതി എന്നാണ് വിശ്വാസം. കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നുകൂടിയാണ് ഈ ക്ഷേത്രം. സുബ്രഹ്മണ്യനായാണ് ഈ ക്ഷേത്രം ആദ്യം നിർമ്മിച്ചതെന്നും പിന്നീട് ദേവി ക്ഷേത്രം ആയെന്നുമാണ് വിശ്വാസം. എന്നാൽ കുമാരന്‍ (സുബ്രഹ്മണ്യന്‍) അല്ല ഊരില്‍ എന്ന അര്‍ത്ഥത്തില്‍ ഇവിടം കുമാരനല്ലൂര്‍ എന്ന് അറിയപ്പെടുകയായിരുന്നുവത്രെ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












