ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തിന്‍റ കാഴ്ചകൾക്കായി ലോകം ഒരുങ്ങുകയാണ്. പെനംബ്രൽ ചന്ദ്രഗ്രഹണം അഥവാ അല്‍പഛായ ചന്ദ്രഗ്രഹണം ആണ് മേയ് അഞ്ചിന് നടക്കുന്നത്. നാല് മണിക്കൂര് 18 മിനിറ്റ് നീണ്ടു നിൽക്കുന്ന ഈ ഗ്രഹണം മേയ് 5ന് രാത്രി 8.44 മുതൽ മെയ് 6 പുലര്‍ച്ചെ 1.00 am വരെ ഇന്ത്യയില്‍ ദൃശ്യമാകും.
ഏതൊരു ഗ്രഹണസമയത്തും എന്നതു പോലെ ഈ ചന്ദ്രഗ്രഹണ സമയത്തും ക്ഷേത്രങ്ങൾ അടച്ചിടും. ഗ്രഹണസമയത്ത് ക്ഷേത്രങ്ങളിലോ വീടുകളിലോ ആരാധന നടത്താറില്ല എന്നുമാത്രമല്ല, ഗ്രഹണം കഴിയുന്നതു വരെ അപൂർവ്വം ചില ക്ഷേത്രങ്ങളൊഴികെ ബാക്കിയെല്ലാം അടച്ചിടുകയാണ് പതിവ്. സാധാരണയായി ഗ്രഹണവുമായി ബന്ധപ്പെട്ട സൂതകകാലം ആരംഭിക്കുമ്പോൾ തന്നെ ക്ഷേത്രങ്ങൾ അടയ്ക്കും. സൂര്യഗ്രഹണ സമയത്ത് 12 മണിക്കൂറും ചന്ദ്രഗ്രഹണത്തിന് 9 മണിക്കൂർ മുൻപും സൂതകം നീണ്ടുനിൽക്കും. എന്നാൽ ചില ക്ഷേത്രങ്ങൾ ഗ്രഹണസമയത്തും സാധാരണപോലെ തുറക്കുകയും പൂജകൾ നടത്തുകയും ചെയ്യും.

വിഷ്ണപാദ ക്ഷേത്രം
ഗ്രഹണത്തിന്‍റെ ദോഷഫലങ്ങൾ ഒന്നും ഏൽക്കാത്ത, സാധാരണദിവസങ്ങളിലെ പോലെത തന്നെ ഗ്രഹണദിവസത്തിലും തുറന്ന് പൂജകൾ നടത്തുന്ന ക്ഷേത്രമാണ് ബീഹാറിലെ ഗയയിൽ സ്ഥിതി ചെയ്യുന്ന വിഷ്ണുപാദ ക്ഷേത്രം. ഫല്‍ഗു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിഷ്ണുവിനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന പുരാതനമായ ക്ഷേത്രമാണ്. ഗയാസുരനെ വിഷ്ണു വധിച്ച ഇടത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം.
ക്ഷേത്രത്തിനുള്ളിൽ ശിലയിൽ ഏകദേശം 40 സെന്‍റിമീറ്റർ നീളത്തിലുള്ള ഒരു കാൽപാദം കാണാം. ഇത് വിഷ്ണുവിന്‍റേതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ധർമ്മശില എന്നറിയപ്പെടുന്ന ഇത് വിഷ്ണുവിന്‍റെ പാദമാണെന്നും ഗയാസുരനെ ചവിട്ടിയപ്പോൾ പതിഞ്ഞതാണെന്നുമാണ് വിശ്വാസം. ഗ്രഹണദിവസങ്ങളിൽ ക്ഷേത്രത്തിൽ പതിവിലുംകൂടുതൽ വിശ്വാസികളെത്തുന്നുണ്ട്. മരിച്ചവരെ ഓർമ്മിക്കുന്ന പിണ്ഡദാൻ ഇവിടെ ഗ്രഹണ ദിവസങ്ങളിൽ സമർപ്പിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.

മഹാകാൽ ക്ഷേത്രം, ഉജ്ജയിൻ
ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ മഹാകാൽ ക്ഷേത്രം ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ്. മധ്യപ്രദേശിൽ പുരാതന നഗരമായ ഉജ്ജയിനിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഷിപ്രാ നദിയുടെ കരയിലാണുള്ളത്. ഇവിടെയും ഗ്രഹണദിവസങ്ങളിൽ പതിവുപോലെ ക്ഷേത്രനട തുറക്കുകയും വിശ്വാസികൾക്ക് ദർശനം അനുവദിക്കുകയും ചെയ്യും. ഗ്രഹണസമയത്ത് എപ്പോൾ വേണമെങ്കിലും ക്ഷേത്രത്തിൽ വരാമെങ്കിലും ആരതിയുടെയും പൂജകളുടെയം കാര്യത്തിൽ ചെറിയ സമയവ്യത്യാസമുണ്ടായിരിക്കും.
തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം
ഗ്രഹണമല്ല, എന്തുസംഭവിച്ചാലും നടതുറക്കുന്ന അത്യപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിൽ മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം. കംസനെ വധിച്ചതിനു ശേഷം വിശന്നു നിൽക്കുന്ന രൂപത്തിലാണ് ഇവിടുത്തെ കൃഷ്ണൻ ഉള്ളതെന്നതിനാൽ വിശപ്പടക്കാനായി കൃഷ്ണന് അതിരാവിലെ നേദിക്കും. കൃഷ്ണൻ വിശന്നു നിൽക്കുന്നത് അനുവദിക്കാത്തതിനാൽ എന്തുസംഭവിച്ചാലും എല്ലാ ദിവസവും പുലർച്ചെ രണ്ട് മണിക്ക് പള്ളിയുണർത്തി, 2.30ന് നട തുറന്ന് തുടർന്ന് മൂന്നരയോടു കൂടി ഉഷപ്പായസം ഇവിടെ നേദിക്കും.

ഇന്ത്യയിൽ ഏറ്റവുമാദ്യം നടതുറക്കുന്ന ക്ഷേത്രം കൂടിയാണ്. പണ്ടുകാലത്ത് പൂജാരിമാരെ നിയമിക്കുമ്പോൾ അവർക്ക് താക്കോലിനൊപ്പം ഒരു കോടാലി കൂടി കൊടുക്കുമായിരുന്നത്രെ, ഏതെങ്കിലും കാരണത്താൽ നട തുറക്കുവാൻ കഴിയാതെ വന്നാൽ കോടിാലിയുപയോഗിച്ച് പൊളിച്ച് അകത്തുകടക്കുവാനും കൃഷ്ണന് സമയത്ത് നിവേദ്യം നല്കുവാനും ആയിരുന്നിത്. സമയത്ത് ഭക്ഷണം ലഭിച്ചില്ലെങ്കിൽ വിശന്നു നിൽക്കുന്ന കൃഷ്ണന്റെ അരങ്ങാണം ഊരി താഴെവീഴുമെന്നാണ് വിശ്വാസം.
കാളഹസ്തി ക്ഷേത്രം
രാജ്യത്തെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളിൽ ഒന്നായ ആന്ധ്രയിലെ ശ്രീകാളഹസ്തി ക്ഷേത്രവും ഗ്രഹണസമയത്ത് തുറന്നിരിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ്. രാഹുവിനെയും കേതുവിനെയും ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ഗ്രഹണദിവസം തുറക്കുന്നത് പ്രത്യേക ദോഷങ്ങൾക്ക് കാരണമാകില്ല എന്നാണ് വിശ്വാസം. ഇവിടുത്തെ ശിവന്റെ പ്രതിഷ്ഠയിൽ 27 നക്ഷത്രങ്ങളും 9 രാശികളും സന്നിഹിതരായിരിക്കുന്നു എന്നതിനാൽ പ്രപഞ്ചത്തിലെ മാറ്റങ്ങളൊന്നും ഈ ക്ഷേത്രത്തെ ബാധിക്കില്ലെന്നാണ് പറയപ്പെടുന്നത്.
രാഹു കേതു ക്ഷേത്രം എന്നറിയപ്പെടുന്ന ഇവിടെ ഇരുവരും ശിവനും പാർവ്വതിക്കും ഒപ്പമാണുള്ളത്. കേതു എന്ന അഞ്ച് തലയുള്ള സർപ്പം ശിവന്റെ ശിരസ്സ് അലങ്കരിക്കുകയും രാഹു ഒരൊറ്റ തലയുള്ള സർപ്പമായി പാർവ്വതി ദേവിയുടെ അരക്കെട്ടിൽ ഒരാഭരണം കണക്കെ ഇരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഗ്രഹണത്തിന്റെ ദോഷങ്ങളൊന്നും ക്ഷേത്രത്തെയും ഇവിടെയെത്തുന്നവരെയും ബാധിക്കുന്നില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












