അറ്റ്ലാന്‍റിക് സമുദ്രത്തിൽ 110 വർഷങ്ങൾക്കു മുൻപ് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ ടൈറ്റൻ അന്തർവാഹിനിക്കായുള്ള തിരച്ചിലുകൾ തുടരുകയാണ്. പൈലറ്റ് ഉൾപ്പെടെ അഞ്ച് സഞ്ചാരികളുമായി പോയ ഓഷ്യൻഗേറ്റ് എന്ന കമ്പനിയുടെ ടൂറിസ്റ്റ് അന്തർവാഹിനിയായ ടൈറ്റൻ സബ്മെർസിബിൾ ഞായറാഴ്ച പുലർച്ചയോടെയാണ് കാണാതായത്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
സമുദ്രത്തിന്‍റെ ഉപരിതലത്തിൽ നിന്ന് 12,500 അടി താഴെ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്ത് നേരിട്ടു കാണുവാനുള്ള യാത്രയാണ് ടൈറ്റൻ സബ്മെർസിബിൾ വാഗ്ദാനം ചെയ്യുന്നത്. ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 1.30ന് കടലിനടിയിലേക്കുള്ള ദൗത്യം ആരംഭിക്കുവാനുള്ള സ്ഥലത്തേയ്ക്ക് പ്രത്യേക ചങ്ങാടത്തില് സമുദ്രപേടകം പോയി. തുടർന്ന് ഉച്ചയ്ക്ക് 1.30ന് കടലിനിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു.

PC:OceanGate Titan Photo Gallery
എന്നാൽ 3.30 ഓടെ അതായത് ദൗത്യം ആരംഭിച്ച് ഒന്നേമുക്കാൽ മണിക്കൂർ കഴിഞ്ഞതോടെ കടലിലെ കപ്പലിന് ടൈറ്റനുമായുള്ള ബന്ധം നഷ്ടമായി. പ്രഥമിക അന്വേഷണങ്ങള്‍ക്കും തിരച്ചിലുകൾക്കും ശേഷം ടൈറ്റൻ കാണാതായതായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. കാനഡയിലെ ന്യൂ ഫൗണ്ട് ലാൻഡിൽ നിന്ന് 700 കിലോമീറ്റർ അകലെയാണിത് കാണാതായിരിക്കുന്നത്. 17 ബോൾട്ടുകൾ ഉപയോഗിച്ച് പുറത്തു നിന്ന് പൂട്ടിയാണ് ടൈറ്റാനെ സമുദ്രത്തിലേക്ക് വിക്ഷേപണം നടത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അകത്തുനിന്നും ഇത് തുറക്കുക എന്നത് സാധ്യമല്ല.
ടൈറ്റൻ സബ്മെർസിബിൾ
6.7 മീറ്റർ നീളവും 10,432 കിലോഗ്രാം ഭാരവുമുള്ള ഓഷ്യന്‍ഗേറ്റ് ടൈറ്റൻ സബ്മെർസിബിൾ ആഴക്കടൽ പര്യവേക്ഷണത്തിനു പ്രത്യേകമായി നിർമ്മിച്ചതാണ്. കാർബൺ ഫൈബർ, ടൈറ്റാനിയം എന്നിവയാണ് ഇതിന്‍റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം ഇത് നിയന്ത്രിക്കുന്ന പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർക്ക് ഇതിൽ സഞ്ചരിക്കാം മണിക്കൂറിൽ പരമാവധി 5.5 കിലോമീറ്റർ വേഗതയാണ് ഈ സമുദ്രപേടകത്തിനുള്ളത്.
സമുദ്രത്തിൽ 4000 മീറ്റർ താഴ്ചയിൽ അതായത് 13,123 അടി താഴ്ചയിൽ സഞ്ചരിക്കുവാൻ ഇതിന് സാധിക്കും. അതേസമയം സമുദ്രത്തിൽ 3,800 മീറ്റർ താഴ്ചയിലാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നത്.സുഗമമായ യാത്രയ്ക്കായി നിരവധി സംവിധാനങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. എന്താണ് പേടകത്തിനുള്ളിൽ നടക്കുന്നതെന്ന് അറിയാൻ റിയൽ ടൈം ട്രാക്കിങ് സംവിധാനം ഇതിനുള്ളിലുണ്ട്.

PC:OceanGate Titan Photo Gallery
പുറത്തെ കാഴ്ചകൾ കാണാനുള്ള പ്രത്യേക ജാലകം ഇതിനുള്ളിലുണ്ട്. സോനാർ സാങ്കേതിക വിദ്യയുപയോഗിച്ചാണ് വെള്ളത്തിനടിയിലെ കാഴ്ചകൾ കാണുവാൻ സാധിക്കുക. സബ് സി ഇമേജിംഗ് 4 കെ റെയ്ഫിൻ ക്യാമറ, ടെലിഡൈൻ 2ഡി സോണാർ, 40,000 ല്യൂമെൻസ് ഓഫ് എക്സ്റ്റേണൽ ലൈറ്റ്, 2 ജി റോബോട്ടിക്സ് ലേസർ സ്കാനർ, ഐഎൻഎസ്/യുഎസ്ബിഎൽ തുടങ്ങിയ സാങ്കേതിക വിദ്യകളും ഇതിൽ ഉപയോഗിക്കുന്നു.
സമുദ്രത്തിനടിയിലേക്ക് പോകുമ്പോൾ അനുഭവിക്കേണ്ടി വരുന്ന കനത്ത തണുപ്പിനെ പ്രതിരോധിക്കുവാനായി ചൂടു നിലനിർത്തുന്ന ഭിത്തി ഇതിനുള്ളിലുണ്ട്. ഗെയിം കൺട്രോളർ വഴിയാണ് ടൈറ്റാൻ നിയന്ത്രിക്കുന്നത്. ഇത് പ്രവർത്തിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങൾ ലഭിക്കുന്നതുസരിച്ച് പൈലറ്റ് ഗെയിം കണ്ട്രോളർ പ്രവർത്തിപ്പിക്കുകയാണ് ചെയ്യുന്നത്.

PC:OceanGate Titan Photo Gallery
1000 ലിറ്റർ ഓക്സിൻ സൂക്ഷിക്കാനുള്ള സൗകര്യമാണ് ടൈറ്റൻ സബ്മെർസിബിളിനുള്ളത്. 5 ക്രൂവിന് 96 മണിക്കൂർ നേരമാണ് ഏറ്റവും പരമാവധി ഇതിൽ ചെലവഴിക്കുവാൻ സാധിക്കുന്ന സമയം. 250,000 ഡോളർ അഥവാ രണ്ട് കോടി രൂപയാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുവാനുള്ള ഈ യാത്രയ്ക്കായി മുടക്കേണ്ട തുക.
യുഎസ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ യുഎസ് നാവികസേന, യുഎസ് എയർഫോഴ്‌സ്, കനേഡിയൻ കോസ്റ്റ് ഗാർഡ്, കനേഡിയൻ സൈന്യം എന്നിവയാണ് തിരച്ചിൽ നടത്തുന്നത്. ഫ്രാൻസിന്റെ സമുദ്രാന്തര പര്യവേഷണ റോബോടിക് വാഹനങ്ങളും തിരച്ചിലിൽ സഹകരിക്കുന്നുണ്ട്.
നിലവിൽ വ്യാഴാഴ്ച ഉച്ചവരെയുള്ള ഓക്സിജനാണ് പേടതത്തിലുള്ളത്. ഇന്നലെ സമുദ്രത്തിനടിയിൽ നിന്നു പലതവണയായി കേട്ട മുഴക്കം പ്രതീക്ഷകൾ നല്കിയിരുന്നുവെങ്കിലും എവിടെ നിന്നാണ് ഇതിന്റെ ഉത്ഭവമെന്നത് കണ്ടെത്തുക സങ്കീർണ്ണമാണ്. കടലിനടിയിൽ രണ്ടുമൈൽ ആഴത്തിലെ രക്ഷാപ്രവർത്തനങ്ങൾക്ക് കനത്ത ഇരുട്ടും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവിൽ കൂടുതൽ മേഖലകളിൽ കപ്പലയച്ച് പരിശോധന നടത്തുന്നുണ്ട്.
ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട്: PC:OceanGate official Website
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












