മഴ പെയ്തതോടെ മഴക്കാലം ആസ്വദിക്കാന്‍ വാഗമണ്ണിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണവും കൂടി. കോടമഞ്ഞിറങ്ങി മുന്നിലെ കാഴ്ച മറയ്ക്കുന്ന വാഗമണ്ണിന്‍റെ മൺസൂൺ സീസൺ ഇഷ്ടമില്ലാത്ത ആരും കാണില്ല. പാറവെട്ടിയുണ്ടാക്കിയ വഴി കയറി കുന്നും മലയും കണ്ട് വെള്ളച്ചാട്ടങ്ങൾ ആസ്വദിച്ചുള്ള വാഗമൺ യാത്ര മഴക്കാലം ആസ്വദിക്കാനുള്ള ഏറ്റവും നല്ല വഴിയാണ്. കനത്ത കാറ്റിന്‍റെ അകമ്പടിയോടെ എത്തുന്ന ഇവിടുത്തെ മഴ വേറൊരു രസമാണ്.
വാഗമണ്ണിൽ മഴക്കാലത്തെ സൂപ്പർ കാഴ്ചകളിലൊന്നാണ് പാലൊഴുകുംപാറ വെള്ളച്ചാട്ടം. സ്ഥിരം വാഗമണ്ണിൽ വരുന്നവർക്കുപോലും അറിയാത്ത ഈ മനോഹര വെള്ളച്ചാട്ടം മഴക്കാലത്ത് ജീവൻ വയ്ക്കുന്ന ഇടമാണ്. രണ്ട് മലകൾക്കു നടുവിലൂടെ അതിനെ പിളർത്തിക്കൊണ്ടെന്ന പോലെ താഴേക്ക് പതഞ്ഞൊഴുകി വരുന്ന പാലൊഴുകുംപാറ വെള്ളച്ചാട്ടം കാണാതെ മടങ്ങരുത്. ഏഷ്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന വാഗമണ്ണിലെ മഴക്കാല യാത്രയിലെ പാലൊഴുകുംപാറയെ പരിചയപ്പെടാം.
പാലൊഴുകുംപാറ വെള്ളച്ചാട്ടം
മഴക്കാലത്ത് സജീവമാകുന്ന പാലൊഴുകുംപാറ വെള്ളച്ചാട്ടം കാണാൻ മൺസൂണിൽ തന്നെ പോകണം. അങ്ങോട്ടേയ്ക്കുള്ള യാത്രയിൽ ദൂരെ വെച്ചു തന്നെ വെള്ളച്ചാട്ടത്തിന്‍റെ സ്വരം കേട്ടുതുടങ്ങും. മുന്നോട്ടു പോകുന്നതനുസരിച്ച് പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചയും തെളിഞ്ഞു വരും. പച്ചപ്പു പുതഞ്ഞു നിൽക്കുന്ന മലകൾക്കു നടുവിലൂടെ താഴേയ്ക്ക് ഒഴുകിയിറങ്ങുന്ന കാഴ്ചയാണ് ഇതിന്‍റേത്. നൂറ്റമ്പതോളം അടി ഉയരത്തില്‍നിന്ന് കുത്തിയൊലിച്ചാണ് വെള്ളം പതിക്കുന്നത്.
എന്തുകൊണ്ട് പാലൊഴുകുംപാറ
സാധാരണ സ്ഥലപ്പേരുകളൊക്കെയാണ് വെള്ളച്ചാട്ടങ്ങള്‍ക്കുള്ളതെങ്കിലും എന്തുകൊണ്ടാണ് വ്യത്യസ്തമായ ഇങ്ങനെയൊരു പേര് എങ്ങനെവന്നുവെന്ന് ആലോചിച്ചാൽ ഇതിന്‍റെ ഒഴുക്ക് തന്നെയാണ് കാരണമെന്ന് മനസ്സിലാവും. പാൽ പതഞ്ഞൊഴുകുന്നതു പോലെ വെള്ളം മുകളിൽ നിന്നും താഴേക്ക് പതിക്കുന്നതിനാലാണ് ഈ പേര്. രണ്ട് മലകൾ ചേരുന്ന ഇടുക്കിനുള്ളിലൂടെ, ചാലുകീറി വിട്ടപോലെ താഴേക്ക് പതഞ്ഞൊഴുകിയാണ് ഇത് വരുന്നത്. ഇതിനു ചുറ്റിലും പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ്. പ്രദേശവാസികൾക്കിടയിൽ ഇവിടം അറിയപ്പെടുന്ത് വാഗമൺ വെള്ളച്ചാട്ടം എന്ന പേരിലാണ്.
ട്രെക്കിങിന് വരാം
വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാൻ സഞ്ചാരികൾക്ക് അനുമതിയില്ലെങ്കിലും ഇതിനടുത്തേയ്ക്ക് ചെറിയൊരു ട്രെക്കിങ് റൂട്ടുണ്ട്. ചെറു കയറ്റങ്ങളും ഇറക്കങ്ങളും ഒക്കെയയാി കല്ലിട്ട വഴിയിലൂടെ മഴ നനഞ്ഞുള്ള യാത്ര നിങ്ങള്‍ ഉറപ്പായും ഇഷ്ടപ്പെട്ടും. മൊട്ടക്കുന്നും പൈൻ ഫോറസ്റ്റും ഒക്കെ കണ്ടുള്ള റോഡ് യാത്രയും രസകരമായ അനുഭവമാണ്. വെള്ളച്ചാട്ടത്തിനു മുകളിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച പഴയ ഒരു അണക്കെട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. പാലൊഴുംപാറ അണക്കെട്ട് പക്ഷേ, ഇന്ന് തകർന്ന നിലയിലാണ്.
മറ്റേതു സീസണിൽ ചെന്നാലും ''ഇതാണോ നിങ്ങൾ പറഞ്ഞ വെള്ളച്ചാട്ടം'' എന്നു ചോദിപ്പിക്കുന്ന തരത്തിൽ ശുഷ്കമായി ഒഴുകുന്ന,മഴയിൽ കാണുന്നതിന്‍റെ പത്തിലൊന്നു ഭംഗി പോലും അവകാശപ്പെടാൻ സാധിക്കാത്ത നിലയിലാവും പാലൊഴുതുംപാറ. അതുകൊണ്ടു തന്നെ മഴക്കാലത്ത് വേണം ഇവിടേക്ക് വരുവാൻ. മഴ കഴിഞ്ഞുള്ള സീസണും ഇവിടം സന്ദർശിക്കാൻ അനുയോജ്യമാണ്. ഓഫ്റോഡ് യാത്രകൾക്കായി വരുന്നവരും നിരവധിയുണ്ട്.
പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിൽ എത്തുവാന്‍
വാഗമണ്ണിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്
പാലൊഴുകുംപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ടൗണിൽ നിന്നും അരമണിക്കൂർ യാത്രയേ വേണ്ടിവരൂ. വാഗമൺ ടൗണിൽ നിന്ന് സഞ്ചരിച്ച് പൈൻമരക്കാടിന് മുന്നിലുള്ള വഴിയിലൂടെ പോയി ഏലപ്പാറ റോഡിൽ കയറിയാൽ ഇവിടെ പാലൊഴുകും പാറയിലേക്കുള്ള സൈൻ ബോര്‍ഡ കാണാം. ഇനി മൂന്നു കിലോമീറ്റർ ദൂരമാണ് ഏലപ്പാറയിൽ നിന്നും പാലൊഴുകുംപാറയിലേക്ക് സഞ്ചരിക്കേണ്ടത്. പോകുന്നവഴി ചെറു ഇടവഴികൾ ധാരാളമുള്ളതിനാൽ പ്രദേശവാസികളോട് ചോദിച്ച് പോകാം. പോകുന്ന വഴി തേയിലക്കാടും മൊട്ടക്കുന്നും ഒക്കെ മതിവരുവോളം ആസ്വദിക്കുകയും ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














