പാണ്ടിപ്പത്ത്.. ഒരിക്കൽ വന്നവരുടെ മനം എന്നെന്നേക്കുമായി കവരുന്ന സ്വർഗ്ഗം. തിരുവനന്തപുരം ജില്ലയിലെ പാണ്ടിപ്പത്ത് അധികമാർക്കും അറിയുന്ന ഒരിടമല്ല. തേടിയെത്തിയാൽ തിരികെ പോകാൻ അനുവദിക്കാത്ത, ഇവിടെ കാത്തിരിക്കുന്നത് ഒരുപാട് കാഴ്ചകളാണ്. കാട്ടുപോത്തും കാട്ടാനകളും വിഹരിക്കുന്ന പുൽമേടും പുലികളും കരടികളും ഇറങ്ങിവരുന്ന കാടും മഞ്ഞു നിറഞ്ഞു നിൽക്കുന്ന ഇവിടം പേരുകേട്ടിരിക്കുന്നത് അതിന്‍റെ കാടിന്‍റെ കാഴ്ചകൾക്കും വേറിട്ട അനുഭവങ്ങൾക്കുമാണ്.
തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായി സ്ഥിതി ചെയ്യുന്ന പാണ്ടിപ്പത്ത് അത്രയധികം ശ്രദ്ധ നേടിയ ഒരു സ്ഥലമല്ല. കേട്ടറിഞ്ഞും വളരെ അവിചാരിതമായി ചെന്നും ഒക്കെ വരുന്നവരാണ് പാണ്ടിപ്പത്ത് സന്ദർശകരില്‍ അധികവും. കേരളാ ടൂറിസത്തിലെ വളരെ അണ്ടർറേറ്റഡ് ആയ പാണ്ടിപ്പത്ത് ശരിക്കും തണുപ്പും മഞ്ഞും കാടും വന്യജീവികളുടെ കാഴ്ചകളും എല്ലാം ചേരുന്ന ഒരുഗ്രൻ സ്പോട്ട് ആണ്.

പൊന്മുടിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ വന്യജീവികളുടെ രസകരവും കൗതുകകരവുമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്. വനം വകുപ്പിന്റെ ഇക്കോ ടൂറിസം സ്പോട്ടായ ഇവിടം നട്ടുച്ചയ്ക്ക് പോലും കോടമഞ്ഞിറങ്ങുന്ന സ്ഥലമാണ്. ഇവിടെ വന്നാൽ ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണം പോലും കണ്ടെത്താൻ നിങ്ങൾക്കാവില്ല. കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് പാണ്ടിപ്പത്ത് സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരത്തു നിന്ന് 60 കിമി അകലെയും ബോണാക്കാട് നിന്ന 15 കിലോമീറ്റർ അകലെയുമാണ് പാണ്ടിപ്പത്ത് സ്ഥിതി ചെയ്യുന്നത്. ഇത്രയും ദൂരം താണ്ടി വന്നാലും അതൊരു നഷ്ടമോ മടുപ്പോ ആയിരിക്കില്ലെന്ന് ഒരിക്കൽ വന്നിട്ടുള്ളവര്‍ക്ക് അറിയാം. കാട്ടുപോത്തുകളുടെ സ്ഥിരം ആവാസ കേന്ദ്രമാണ് ഇവിടുത്തെ പുൽമേട്. അവിടെ എത്തുന്നതിനു മുൻപേ കുറേ കുന്നും മലകളും താണ്ടണം.

പിന്നെയും പോയാൽ കരമനയാറ് ഉള്‍പ്പെടെ നിരവധി നദികളുടെ കാഴ്ച കാണാം. പാണ്ടപ്പത്ത് യാത്രയിലെ മനോഹരമായ അനുഭവമായിരിക്കും ഇത്. ഇവിടെയാണ് കാട്ടുപോത്തുകൾ മേയാനും വെള്ളം കുടിക്കുവാനുമായി എത്തുന്നത്. കടുവയും കരടിയും സിംഹവാലൻ കുരങ്ങുകളും ഇഷ്ടംപോലെ ഇവിടെ വരുന്നു. സഞ്ചാരികളെ മോഹിപ്പിക്കുന്ന ഇവിടം വശ്യമനോഹരം കൂടിയാണ്.
പാണ്ടിപ്പത്ത് കാണാൻ
ഇത്രയും കേൾക്കുമ്പോൾ പാണ്ടിപ്പത്തിൽ പോകാൻ തോന്നുന്നില്ലേ.. വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ഇവിടേക്ക് പാക്കേജുകളും ട്രെക്കിങും താമസവും ഒക്കെ നല്കുന്നുണ്ട്. വകുപ്പിന്റെ വാച്ചര്‍മാര്‍ തന്നെ ഗൈഡുകളായി വരുന്ന പ്രത്യേക ഫീസുള്ള പാക്കേജ് വഴി ഇവിടേക്ക് വരാം. വനം വകുപ്പിന്റെ തിരുവനന്തപുരം വാര്‍ഡന്റെ ഓഫിസില്‍ ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിക്കും. പൊന്മുടി, മീൻമുട്ടി, ബോണാകാട് തുടങ്ങിയ സ്ഥലങ്ങളും പാണ്ടിപ്പത്തിനടുത്താണ്.

തമിഴ്നാടിന് വെറും പത്ത് കിമീ അകലെ
പാണ്ടിപ്പത്തിനെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കുന്നതിനു മുൻപ് ഈ പേരിന്റെ കഥ കൂടി വായിക്കാം. പണ്ട്, രാജഭരണ കാലത്ത് ഇവിടെ നിന്നും തമിഴ്നാട്ടിലേക്ക് ഒരു എളുപ്പവഴിയുണ്ടായിരുന്നു. ബോണാക്കാട് മുതൽ മധുര വരെ ഈ വഴിയിലൂടെ വെറും 23 കിലോമീറ്റർ മാത്രം മതിയായിരുന്നു. പാണ്ടി പത്ത് എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. അതായത് പത്ത് മൈല് ദൂരത്തിൽ തമിഴ്നാട്. ബോണക്കാട്ട് നിന്ന് വെറും പത്ത് മൈൽ ദൂരം നടന്നാൽ മധുരയ്ക്കടുത്തെത്താൻ കഴിഞ്ഞിരുന്ന ഈ വഴി രാമയ്യൻ ദളവയുടെ കാലത്ത് അടച്ചു.
ഇപ്പോൾ ഈ വഴി കേരളത്തിലും തമിഴ്നാട്ടിലുമായി ഉപയോഗശൂന്യമായി കിടക്കുുന്നു.
ഇന്ന് ഇവിടുന്ന് മധുരയിലേക്ക് പോകണമെങ്കിൽ ഏകദേശം 140 കിലോമീറ്റർ ദൂരം സഞ്ചരിക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












