പച്ചപ്പു തിങ്ങി നിറഞ്ഞ കാട്... ആളുയരത്തിൽ പുല്ലും കാട്ടുചെടികളും വളർന്നു നിലക്കുന്ന കുന്നുകൾ നടന്നു പോകുന്ന വഴി മാത്രമേ അല്പമെങ്കിലും തെളിഞ്ഞതുള്ളൂ.. കാടിന്‍റെ മർമ്മരങ്ങളും കാട്ടുമൃഗങ്ങളുടെ കരച്ചിലും ഒക്കെ കേട്ട് കാടിനു നടുവിലൂടെ ഒരു യാത്ര പോയാലോ... യാത്രയെന്നു വെച്ചാൽ നടത്തം..
അല്ലെങ്കിലും കാടിനുള്ളിലൂടെ ഒരു യാത്രയെന്നു കേൾക്കുമ്പോൾ എങ്ങനെയാണല്ലേ വേണ്ടെന്നു വയ്ക്കുന്നത്. കാട് എന്ന യാത്രാ മോഹം എളുപ്പത്തിൽ സഫലമാക്കുന്ന തേക്കടിയിലെ പെരിയാർ കടുവാ സങ്കേതം ട്രെക്കിങ് പാക്കേജാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് സഞ്ചാരികൾക്കായി പരിചയപ്പെടുത്തുന്നത്.
കുറഞ്ഞ ചെലവിൽ കാടിനുള്ളിലൂടെ, അതിമനോഹരമായ കുറേ കാഴ്ചകൾ കണ്ട് നടക്കമെന്ന് ആഗ്രഹിച്ചാൽ പോകാവുന്ന ഈ പാക്കേജ് പരിചയപ്പെടാം.

പെരിയാർ കടുവാ സങ്കേതം നേച്ചർ വാക്ക്
കാടിനുള്ളിലൂടെ എത്ര വേണമെങ്കിലും നടക്കാൻ നമുക്കിഷ്ടമാണ്. എന്നാൽ ഏതെങ്കിലും കാട്ടിലൂടെ അങ്ങനെ കയറി നടക്കുവാനുമാകില്ല. കൃത്യമായ പരിശീലനം ലഭിച്ച ആളുകൾക്കൊപ്പം സുരക്ഷിതമാണെന്നുറപ്പുള്ള വഴിയിലൂടെ നടന്നുള്ള കാഴ്ചകൾ എന്നും വ്യത്യസ്തമായ അനുഭവമാണ് നല്കുന്നത്. അത്തരത്തിലൊരു യാത്രയാണ് പെരിയാർ കടുവാ സങ്കേതം നേച്ചർ വാക്ക്.
പക്ഷികളെയും പൂമ്പാറ്റകളെയും കണ്ട് ഭാഗ്യമുണ്ടെങ്കില്‍ ആനയും മാനുകളും അടക്കമുള്ള വന്യജീവികളെ കാട്ടിൽ അവരുടെ ആവാസ വ്യവസ്ഥയിൽ നേരിട്ട് കണ്ട് വരാനും ചിലപ്പോൾ സാധിച്ചേക്കും. എന്തായാലും കാടിനുള്ളിലൂടെ നടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും ചെലവ് കുറഞ്ഞ യാത്ര പ്ലാൻ ചെയ്യുന്നവർക്കും അനുയോജ്യമാണ് ഈ നേച്ചർ വാക്ക്.
രണ്ടര മണിക്കൂറാണ് യാത്രയുടെ സമയം. അതിൽ ഏകദേശം നാലര കിലോമീറ്ററോളം ദൂരമാണ് പിന്നിടുവാനുള്ളത്. ഒരു ബാച്ച് യാത്രയിൽ പരമാവധി ആറു പേര്‍ക്ക് മാത്രമേ പങ്കെടുക്കാവാൻ സാധിക്കു. ഒരു ദിവസം തന്നെ വ്യത്യസ്ത ബാച്ചുകളിലായി പങ്കെടുക്കാം. പാർക്കിനുള്ളിലെ വിവിധ പ്രകൃതി പാതകളിൽ രാവിലെ 7 മുതൽ വൈകിട്ട് 3 വരെയാണ് നേച്ചർ വാക്ക് നടത്തുന്നത്.
പരിശീലനം സിദ്ധിച്ച ഒരു ട്രൈബൽ ഗൈഡ് യാത്രയിൽ ഒപ്പമുണ്ടായിരിക്കും എന്നതിനാൽ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയൊന്നും വേണ്ട. പ്രകൃതിയെ അടുത്തറിയുവാൻ കഴിയുന്ന ഒരു യാത്രയാണിതെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.
പെരിയാർ ടൈഗർ റിസർവ്- നേച്ചർ വാക്ക്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു ബാച്ചിൽ പ്രോഗ്രാം നടത്താൻ കുറഞ്ഞത് 4 പേർ വേണം. സംഘത്തിൽ 4 പേരിൽ കുറവുണ്ടെങ്കിൽ ബാക്കി തുക തേക്കടി പെരിയാർ ടൈഗർ റിസർവിലെ ബോട്ട് ലാൻഡിംഗിലെ ടിക്കറ്റ് കൗണ്ടറിൽ അടയ്ക്കണം. പ്രോഗ്രാം ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പ് റിപ്പോർട്ട് ചെയ്യണം. 8 വയസ്സിന് താഴെയുള്ള കുട്ടികളെ ഈ പ്രോഗ്രാമിലേക്ക് അനുവദിക്കില്ല
400 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. എട്ടു വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇതേ നിരക്ക് തന്നെയാണ്. വിദേശികൾക്കും മാറ്റമില്ല.
പാർക്ക് എൻട്രി, ബസ് ചാർജുകൾ എന്നിവ എക്സ്ട്രാ നല്കണം.
യാത്ര ആരംഭിക്കുന്ന സ്ഥലം - ബോട്ട് ലാൻഡിംഗ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












