ശ്രീരാമനവമി, ഹൈന്ദവ വിശ്വാസങ്ങൾ അനുസരിച്ച് ഏറ്റവും പ്രധാന ദിവസങ്ങളിലൊന്ന്. മഹാവിഷ്ണവിന്‍റെ ഏഴാമത്തെ അവതാരമായി ശ്രീരാമൻ ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ നവമി ദിനത്തിൽ ജനിച്ചു എന്നാണ് വിശ്വാസം. നവരാത്രിയുടെ നവമി തിയതിയിലാണ് രാമനവമി ആഘോഷിക്കുന്നത്. ചൈത്ര ശുക്ല പക്ഷത്തിലെ നവമി നാളില്‍ പുണര്‍തം നക്ഷത്രത്തിലും കര്‍ക്കടക രാശിയിലുമാണ് അദ്ദേഹം ജനിച്ചത്.
രാജ്യത്തങ്ങോളമിങ്ങോളം വിവിധ ആഘോഷങ്ങളിലൂടെയും പ്രത്യേക ചടങ്ങുകളും പ്രാർത്ഥനകൾ വഴിയും ഈ ദിവസം ആചരിക്കുന്നു. രാമക്ഷേത്രങ്ങളിലും രാമനെ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളിലും ഈ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. തെക്കേ ഇന്ത്യയേക്കാൾ വടക്കേ ഇന്ത്യയിലാണ് രാമനവമി ആഘോഷങ്ങൾ വലിയ രീതിയിലുള്ളത്. രാമനവമിയെക്കുറിച്ചും കേരളത്തിലെ പ്രധാന രാമക്ഷേത്രങ്ങളെക്കുറിച്ചും വായിക്കാം.
രാമനവമി 2024
ഏപ്രിൽ 17-ാം തിയതി ബുധനാഴ്ചയാണ് രാമനവമി ഈ വർഷം ആചരിക്കുന്നത്. ഈ ദിവസം ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും സംഘടിപ്പിക്കുന്നു. വടക്കേ ഇന്ത്യയിൽ വളരെ പ്രധാന്യത്തോടെയാണ് ഈ ദിവസം കൊണ്ടാടുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിൽ, പ്രത്യേകിച്ച് രാമ ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകളും പ്രാർത്ഥനകളും ഈ ദിവസമുണ്ട്.

തിരുവങ്ങാട് രാമസ്വാമി ക്ഷേത്രം, തലശ്ശേരി
മലബാർ ഭാഗത്തെ പ്രധാന രാമക്ഷേത്രങ്ങളിലൊന്നാണ് കണ്ണൂർ തലശ്ശേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന തിരുവങ്ങാട് രാമസ്വാമി ക്ഷേത്രം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് രാമ ക്ഷേത്രങ്ങളിലൊന്നുംകൂടിയാണിത്. മേൽക്കൂരയിൽ ചെമ്പ് മേഞ്ഞിരിക്കുന്നത് കാരണം 'ബ്രാസ് പഗോഡ' അഥവാ ചെമ്പൻ അമ്പലം എന്നും ഇവിടം വിശേഷിപ്പിക്കപ്പെടുന്നു. ഖരവധത്തിനു ശേഷമുള്ള ഉഗ്രഭാവത്തിലാണ് ഇവിടെ രാമനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഇരട്ടമതിലകമുള്ള കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണിത്. ചരിത്രപരമായി ഏറെ പ്രത്യേകതകളും ക്ഷേത്രത്തിനുണ്ട്. കൊത്തുപണികൾ, ശിലാരേഖകൾ, കളിമൺ രൂപങ്ങൾ, ചുവർ ചിത്രങ്ങൾ എന്നിവ ഇവിടെ കാണാം. ചരിത്രം പറയുന്ന താളിയോദല ഗ്രന്ഥങ്ങളും ഇവിടെ ധാരാളമുണ്ട്. ഗണപതി, ഹനുമാൻ, ദക്ഷിണാമൂർത്തി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നീ ഉപപ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. തിരുവങ്ങാട് ചിറ എന്നാണ് ഇവിടുത്തെ ക്ഷേത്രക്കുളം അറിയപ്പെടുന്നത്.
ശ്രീരാമനുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ നിരവധിയുണ്ടിവിടെ. ഖരൻ രാമനെ പോരിനു വിളിച്ചപ്പോൾ സീതയെ സുരക്ഷിതയായി ഇരുത്തിപ്പോയ ഗുഹ ഇവിടുത്തെ പോക്കനശ്ശേരി എന്ന സ്ഥലത്താണെന്നാണ് വിശ്വാസം.

PC:Dvellakat
ശ്രീ രാമസ്വാമി ക്ഷേത്രം, കരിമ്പുഴ, പാലക്കാട്
പാലക്കാട് ജില്ലയിൽ കരിമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ശ്രീ രാമസ്വാമി ക്ഷേത്രം ദക്ഷിണ അയോധ്യ എന്നാണ് അറിയപ്പെടുന്നത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴയുടെ തീരത്താണ് ക്ഷേത്രമുള്ളത്. കേരളത്തിലെ മഹാ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ വൃത്താകൃതിയിലുള്ള ശ്രീകോവിലാണുള്ളത്. കുംഭത്തിലാണ് എട്ടു ദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്രോത്സവം നടക്കുന്നത്. ശ്രീരാമനൊപ്പം ഹനുമാൻ പ്രതിഷ്ഠയും ഇവിടെ കാണാം.

PC:Kerala Tourism
പൊൻകുഴി ശ്രീ രാമക്ഷേത്രം
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി-മൈസൂർ റോഡിൽ നൂൽപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൊൻകുഴി ശ്രീരാമ ക്ഷേത്രം കേരളത്തിലെ മറ്റൊരു പ്രസിദ്ധമായ രാമക്ഷേത്രമാണ്. പൊൻകുഴി ശ്രീരാമ-സീതാ ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. രാമായണവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി ഇടങ്ങളുള്ള വയനാട്ടിലെ പ്രത്യേക പ്രാധാന്യമർഹിക്കുന്ന ക്ഷേത്രം കൂടിയാണിത്. രാമനെയും സീതയെയും തുല്യപ്രാധാന്യത്തിലാണ് ഇവിടെ ആരാധിക്കുന്നത്. ശ്രീ രാമന്‍,സീത,ലക്ഷ്ണമന്‍, ഹനുമാന്‍ എന്നിങ്ങനെ നാലുപേരെയും ഒറ്റപീഠത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
സീതയ്ക്ക് രക്തപുഷ്പാഞ്ജലിയും ശ്രീരാമന് വെണ്ണനിവേദ്യവുമാണ് ഇവിടെ വഴിപാടുകളായി അർപ്പിക്കുന്നത്. കുംഭം എട്ടിനാണ് ഇവിടുത്തെ ഉത്സവം. ഇവിടെ സീതാ ക്ഷേത്രത്തിനു പിന്നിലായി കാണുന്ന കുളം, സീതയുടെ കണ്ണീരിൽ നിന്നും രൂപപ്പെട്ടത് ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ ഈ ക്ഷേത്രത്തിലേക്ക്.

PC:Kerala Tourism
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം
കേരളത്തിൽ രാമനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന മറ്റൊരു പ്രസിദ്ധ ക്ഷേത്രമാണ് തൃശൂരിലെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം. രാമനും അനുജൻ ലക്ഷ്മണനുമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ രണ്ടു ശ്രീകോവിലുകളിൽ അനഭിമുഖമായാണ് രാമനെയും ലക്ഷമണനെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ട് ദർശനമായി രാമസ്വാമിയും കിഴക്ക് ദർശനമായി ലക്ഷ്മണനും ഇവിടെ വാഴുന്നു. ശിവൻ താൻ കൈലാസത്തിൽ പൂജിച്ചിരുന്ന വിഷ്ണു വിഗ്രഹം പരശുരാമന് നല്കിയെന്നും അതാണ് ഇവിടെ കിഴക്കേ ശ്രീകോവിലിൽ ഉള്ളതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. പുനർജ്ജനി ഗുഹ ഇവിടുത്തെ ആകർഷണമാണ്. എന്നാൽ വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി ദിവസം മാത്രമേ ഇതിൽ പ്രവേശിക്കുവാൻ കഴിയുകയുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














