പറയിപെറ്റ പന്തീരുകുലത്തിലെ നാറാണത്ത് ഭ്രാന്തനെക്കുറിച്ച് കേൾക്കാത്ത മലയാളികളുണ്ടാകില്ല. മനുഷ്യബുദ്ധിക്ക് അപ്പുറം നിന്ന് ചിന്തിക്കുമെങ്കിലും ഭ്രാന്തനെന്ന പേരിൽ തളച്ചിടപ്പെട്ട നാറാണത്ത് ഭ്രാന്തന്‍റെ പേരിൽ അറിയപ്പെടുന്ന ഒരിടം കേരളത്തിലുണ്ട്. കഷ്ടപ്പെട്ട് കല്ലുരുട്ടി അത് മലമുകളിൽ കയറ്റിയിട്ട് അതേപടി താഴേക്ക് ഉരുട്ടിവിടുന്ന നാറാണത്ത് ഭ്രാന്തനും ഒരിടമോ എന്നല്ലേ ചിന്തിക്കുന്നത്. അതെ ആ ഇടമാണ് രായിരനെല്ലൂർ മല.
നാറാണത്ത് ഭ്രാന്തന് ദുർഗ്ഗാ ദേവി ദർശനം നല്കിയ ഇടമാണ് രായിരനെല്ലൂർ മല എന്നാണ് വിശ്വാസങ്ങൾ പറയുന്നത്. ഭ്രാന്തൻ ചിന്തകളും ദേവിയുടെ അനുഗ്രഹവും ഒരുമിച്ചെത്തിയ ഈ ഇടം വിശ്വാസികൾക്ക് പുണ്യസ്ഥാനമാണ്. നാറാണത്ത് ഭ്രാന്തനു മുന്നിൽ ദുര്‍ഗാ ദേവി പ്രത്യക്ഷപ്പെട്ട ദിവസം ദിവസം ഈ മല കയറുവാനായി ആയിരങ്ങളാണ് എത്തുന്നത്.

PC: Kerala Tourism
തുലാം മാസത്തിലെ ഒന്നാം തിയതിയാണത്രെ ദേവി ഭ്രാന്തനു ദര്‍ശനം നല്കിത്. ഈ വർഷത്തെ തുലാം ഒന്ന് ഒക്ടോബർ 18 ബുധനാഴ്ചയാണ് വരുന്നത്. തുലാം ഒന്നി മല കയറി ഇവിടെയെത്തി പ്രാർത്ഥിക്കുവാൻ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേരുന്നത്. ഈ വർഷത്തെ രായിരനെല്ലൂർ മലകറ്റത്തിനായി ഇവിടം ഒരുങ്ങിക്കഴിഞ്ഞു. 472 പടികൾ കയറിയാണ് രായിരനെല്ലൂർ മലയ്ക്കു മുകളിലെത്തുവാൻ സാധിക്കുക.
രായിരനെല്ലൂർ മല- വിശ്വാസങ്ങൾ
രായിരനെല്ലൂർ മലയും നാറാണത്തു ഭ്രാന്തനും തമ്മിലുള്ള ബന്ധം എന്താണെന്ന് ആദ്യം നോക്കാം. ജീവിതത്തിൽ പല കാലങ്ങളിലൂടെ പഠനം നടത്തിയും അലഞ്ഞും ഒക്കെ നടന്ന ശേഷം അവസാനം നാറാണത്ത് ഭ്രാന്തൻ എത്തിച്ചേർന്നത് രായിരനെല്ലൂര്‍ മലയുടെ താഴ്‌വാരത്തിലാണത്രെ. ഇവിടുന്ന് ഭ്രാന്തൻ മലമുകളിലേക്ക് എല്ലാ ദിവസവും രാവിലെ കഷ്ടപ്പെട്ട് കല്ലുന്തി കയറ്റി മുകളിലെത്തിയ ശേഷം അത് താഴേക്കുരിട്ടി അത് പോകുന്നതു നോക്കി ആർത്തലച്ചു ചിരിക്കുമത്രെ.
ഭ്രാന്തന്റെ ഈ പ്രവർത്തി എന്നും ഇവിടുത്തെ ദേവി കാണുമായിരുന്നുവത്രെ. ഒരിക്കൽ കല്ലുരുട്ടി മലയുടെ മുകളിലെത്തിയ ഭ്രാന്തന് ദേവിയെ കണ്ടുവത്രെ. ആൽമരത്തിൽ ഊഞ്ഞാലാടിക്കൊണ്ടിരുന്ന ദേവി ദർശനം നല്കിയ പാടെ ഭൂമിയിലേക്ക് അന്തർധാനം ചെയ്തുവെന്നാണ് വിശ്വാസം. ഒരു തുലാമാസം ഒന്നാം തിയതി ആയിരുന്നുവത്രെ ഇത് സംഭവിച്ചത്. അന്ന് ദേവിയുടെ പാദം പതിഞ്ഞ ഏഴു കുഴികളിൽ ഒന്നിൽ ഭ്രാന്തൻ പൂവും പഴങ്ങളും വെച്ചാരാധിച്ചുവെന്നും പിന്നീട് ഇവിടെ ക്ഷേത്രം സ്ഥാപിക്കപ്പെട്ടുവെന്നുമാണ് വിശ്വാസം.
ഈ കുഴികളിൽ വാൽക്കണ്ണാടി വെച്ചാണ് ഇപ്പോൾ ആരാധന നടത്തുന്നത് . കുഴിക്കുള്ളിലെ ഉറവയിൽ നിന്നു ലഭിക്കുന്ന വറ്റാത്ത വെള്ളം ഇവിടെ വിശ്വാസികൾക്ക് തീർത്ഥമായും കൊടുക്കുന്നു.
അന്ന് ദേവി നാറാണത്ത് ഭ്രാന്തന് മുന്നിൽപെട്ട ഇടത്താണ് ഇന്നത്തെ നായിരനെല്ലൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏകദേശം ആയിരത്തിയഞ്ഞൂറിലധികം വര്‍ഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
രായിരനെല്ലൂർ മലകയറ്റം 2023
ഈ വര്‍ഷത്തെ രായിരനെല്ലൂർ മലകയറ്റം ഒക്ടോബർ
18 ബുധനാഴ്ച പുലർച്ചെ മുതൽ ഉച്ചവരെ വരെ നടക്കും. ശനിയാഴ്ച മുതൽ തന്നെ ഇവിടെ ഇത്തവണ ലക്ഷാർച്ചനയും നടക്കുന്നുണ്ട്. ബുധനാഴ്ച രാവിലെയോടെ ലക്ഷാർച്ചന സമാപിക്കും. രായിരനെല്ലൂർ ദുര്‍ഗാ ദേവി ക്ഷേത്രത്തിൽ പോയി ദേവിയെ തൊഴുത് വഴിപാടുകൾ നടത്തി, നാറാണത്ത് ഭ്രാന്തന്റെ പ്രതിമയും ദർശിച്ചാണ് വിശ്വാസികൾ മടങ്ങുക.
പാലക്കാട് ജില്ലയിൽ പട്ടാമ്പി കൊപ്പം വളാഞ്ചേരി പാതയിൽ നടുവട്ടം എന്ന സ്ഥലത്തിനടുത്താണ് രായിരനല്ലൂർ മല സ്ഥിതി ചെയ്യുന്നത്. ഇവിടുന്ന് നേരെ മല കയറുവാൻ സാധിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












