എന്താണ് നീലക്കുറിഞ്ഞി?
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന പ്രത്യേകതരം സസ്യവിഭാഗമാണ് നീലക്കുറിഞ്ഞി എന്നറിയപ്പെടുന്നത്. കുറിഞ്ഞിപ്പൂക്കളിൽ പ്രധാനിയായ നീലക്കുറിഞ്ഞി 12 വർഷത്തിലൊരിക്കലാണ് കൂട്ടത്തോടെ പൂവിടുക. പശ്ചിമഘട്ടത്തിൽ ചലവനങ്ങളും പുൽമേടുകളും ഇടകലർന്ന ആവാസ വ്യവസ്ഥയിലാണ് കുറിഞ്ഞി പൂവിടുക.
PC:keralatourism
മുഖം മാറുന്ന മൂന്നാർ
എന്നും പച്ച പുതച്ചു നിൽക്കുന്ന മൂന്നാർ 12 വർഷത്തിലൊരിക്കൽ എത്തുന്ന നീലക്കുറിഞ്ഞിയുടെ വരവോടെ അടിമുടി മാറും. അതുവരെ പച്ചനിറത്തിൽ കണ്ടിരുന്ന മൂന്നാറിന്റെ നിറം മെല്ലെ ലാവൻഡറിലേക്ക് മാറും.
PC:keralatourism
കുറിഞ്ഞി കാണാൻ എവിടെ പോകണം
മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു എന്നു കേട്ടിട്ട് ചാടി പുറപ്പെടാൻ വരട്ടെ. മൂന്നാറിന്റെ എല്ലാ ഭാഗങ്ങളിലും കുറിഞ്ഞി പൂക്കാറില്ല. നീലഗിരി കുന്നുകൾ, പളനി മലകൾ, മൂന്നാറിനു ചുറ്റുമുള്ള ഹൈറേഞ്ച് മലകൾ, എന്നിവിടങ്ങളിലാണ് കൂടുതലായി കുറിഞ്ഞി പൂക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിലും കടവരി, കാന്തല്ലൂർ, കമ്പക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലും നീലക്കുറിഞ്ഞി പൂക്കാറുണ്ട്.
PC:keralatourism
കേരളത്തിലല്ലാതെ
കേരളത്തിനു പുറത്ത് വളരെ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണ് കുറിഞ്ഞി പൂക്കുന്നത്. തമിഴ്നാട്ടിൽ കൊടൈക്കനാലും പരിസര പ്രദേശങ്ങളും ഊട്ടി മുക്കൂർത്തി ദേശീയോദ്യാനവുമാണ് കേരളത്തിനു പുറത്ത് നീലക്കുറിഞ്ഞി പൂക്കുന്ന ഇടങ്ങൾ.
PC:keralatourism
നീലക്കുറിഞ്ഞി കാണമമെങ്കിൽ ടിക്കറ്റ്
വനംവകുപ്പിന്റെ നേതൃത്വത്തിൽ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തലർക്കു മാത്രമേ കുറിഞ്ഞി കൂട്ടമായി പൂത്തിരിക്കുന്ന സ്ഥലങ്ങളിൽ പ്രവേശനമുണ്ടാവുകയുള്ളൂ. ഇരവികുളം രാജമലയിൽ പ്രവേശിക്കുന്നതിനാണ് ടിക്കറ്റ് വേണ്ടത്. തിരക്ക് ഒഴിവാക്കുവാനും പ്രേവശനം ഉറപ്പാക്കുവാനുമായി ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്. നേരിട്ടെത്തി ടിക്കറ്റ് എടുക്കുവാനാണ് പ്വാമെങ്കിൽ തിരക്കു മൂലം നടക്കണമെന്നില്ല. ടിക്കറ്റ് വില്പന ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഓൺ ലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 150 രൂപയും നേരിട്ടെത്തുമ്പോൾ 110 രൂപയുമാണ് ഈടാക്കുന്നത്. രാജമലയിൽ അഞ്ചാം മൈൽ എന്ന സ്ഥലത്താൺണ് ടിക്കറ്റ് കൗണ്ടർ ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും കുറിഞ്ഞി കാണുവാനെത്തുന്നവരെ വനംവകുപ്പിന്റെ വാഹനങ്ങളിൽ രാജനലയിൽ എത്തിക്കുന്ന രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ടിക്കറ്റിന്റെ 75 ശതമാനം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയും ശേഷിക്കുന്ന 25 ശതമാനം ടിക്കറ്റുകള്‍ കൗണ്ടറിലൂടെയുമാണ് ലഭ്യമാകുക.
PC: keralatourism
ദിവസം 3500 പേർ മാത്രം
കുറിഞ്ഞി പൂക്കുന്ന സമയത്ത് ഒരു ദിവസം 3500 പേർക്ക് മാത്രമേ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഒരു ദിവസം പരമാവധി ഇത്രയും സന്ദർശകരെ ഉൾക്കൊള്ളുവാൻ മാത്രമേ ഈ സ്ഥലത്തിനു സാധിക്കുകയുള്ളൂ. നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സമയങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.
PC:keralatourism
വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല
നീലക്കുറിഞ്ഞി പൂക്കുന്ന സമയങ്ങളിൽ വലിയ വാഹനങ്ങൾക്ക് മൂന്നാർ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. സഞ്ചാരികളുമായി എത്തുന്ന വലിയ വാഹനങ്ങൾ മൂന്നാർ കെഎസ് ആർടിസി ഡിപ്പോയ്ക്ക് സമീപം നിർത്തി യാത്രക്കാരെ അവിടെ ഇറക്കണം. ഇവിടെ നിന്നും പിന്നീട് കെഎസ്ആർടിസി ബസ് സൗകര്യ ഏർപ്പെടുത്തും എന്നാണ് നിലവിലെ തീരുമാനം.
PC:keralatourism
സന്ദർശകർക്കുള്ള മുന്നറിയിപ്പുകൾ
കുറിഞ്ഞി കാണുവാനെത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ചെടിയിൽ നിന്നും പൂവിറുക്കാതിരിക്കുക എന്നതാണ്. വെറും ഒരു ചെടിക്കു വരുന്ന നാശം ആ കൂട്ടത്തെ മുഴുവനായി തന്നെ ബാധിക്കുവാൻ കാരണമാകും
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആ ചെടി മൂന്നാർ പോലെയുള്ള സമുദ്ര നിരപ്പിൽ നിന്നും 1500 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിലെ പ്രത്യേക കാലാവസ്ഥയിൽ മാത്രമേ വളരുകയുള്ളൂ. ചെടി വീട്ടിൽ കൊണ്ടുപോയി നടുക എന്ന ഉദ്ദേശത്തിൽ കൊണ്ടുപോകുന്നത് തീർത്തും ഫലരഹിതമായ കാര്യമാണ്.
കാട്ടുതീയെയും മണ്ണൊലിപ്പിനെയും തടയാന് കഴിവുള്ള അപൂർവ്വ സസ്യമാണിത്.
PC:keralatourism
ഇനി എന്നു കാണും?
12 വർഷത്തിലൊരിക്കൽ മാത്രമാണ് നീലക്കുറിഞ്ഞി പൂവിടുക. 208 നു ശേഷം 2030, 2042,2054 തുടങ്ങിയ വർഷങ്ങളിലാണ് ഇനി കുറിഞ്ഞി പൂവിടുക.
PC:Simynazareth
40 ഇനം കുറിഞ്ഞികളിലൊന്ന്
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ 40 ഇനം കുറിഞ്ഞികളാണ് കാണപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇനമായ സ്ട്രൊബലാന്തസ് കുന്തിയാനസ് എന്ന ഇനത്തിൽ പെട്ട നീലക്കുറിഞ്ഞിയാണ് 12 വർഷത്തിലൊരിക്കൽ പൂവിടുന്നത്. ഇതു കാണാനായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തുന്നത്.
PC:Aruna Radhakrishnan