ട്രെയിൻ യാത്രകളെന്നാൽ ഇപ്പോൾ വന്ദേ ഭാരത് എക്സ്പ്രസ് ആണ്. ഏറ്റവും മികച്ച സൗകര്യങ്ങളും വേഗതയും മാത്രമല്ല, പഴയ ട്രെയിൻ യാത്രകളിൽ നിന്നും തീർത്തും വ്യത്യസ്തമായി വൃത്തിയുൾപ്പെടെ വേറെയും മെച്ചങ്ങളുണ്ട്. ഇപ്പോഴിതാ, വന്ദേ ഭാരത് എക്സ്പ്രസിനു ശേഷം വന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രാക്കിലിറങ്ങുവാൻ ഒരുങ്ങുകയാണ്. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി ഇ എം എൽ ) രൂപകല്പന ചെയ്ത ആദ്യ വന്ദേ ഭാരത് ബെംഗളുരുവിൽ പുറത്തിറക്കി. ബെംഗളുരുവിലെ ബെമലിന്റെ നിർമാണകേന്ദ്രത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വണ്ടി പുറത്തിറക്കിയത്.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ മൂന്നു മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. നിരവധി പുതിയ സൗകര്യങ്ങളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ വരുന്നതെന്നും കോച്ചുകളുടെ നിർമ്മാണം പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. ബെംഗളുരുവിലെ ബിഇഎംഎലിൽ എത്തിയ മന്ത്രി കോച്ചുകൾ ഉൾപ്പെടെയുള്ളവര സന്ദർശിച്ച് പുരോഗതി വിലയിരുത്തി.

രാത്രി യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ സൗകര്യങ്ങളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ വരുന്നത്. യാത്ര സുഗമമാക്കുവാൻ വേണ്ട സൗകര്യങ്ങളെല്ലാം ഇതിൽ ഒരുക്കിയിരിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിലും വിട്ടുവീഴ്ച ഒന്നും വരുത്തിയിട്ടില്ല. മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ സാധിക്കുന്ന വിധത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം.
വന്ദേ ഭാരത് സ്ലീപ്പറിൽ ആകെ 16 കോച്ചുകളും 823 ബെർത്തുകളും ഉണ്ട്. 11 എ സി ത്രീ ടയർ കോച്ചുകളും (611 ബെർത്തുകൾ), നാല് എ സി ടു ടയർ കോച്ചുകളും (188 ബെർത്തുകൾ), ഒരു ഒന്നാം ക്ലാസ് എ സി കോച്ചും (24 ബെർത്തുകൾ) ഉൾപ്പെടെയാണിത്. നിശ്ചിത ദൂരപരിധിയിൽ വരുന്ന നഗരങ്ങൾക്കിയിൽ രാത്രി യാത്ര കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം, യൂറോപ്യൻ യാത്രാ നിലവാരത്തിലേക്ക് ഇന്ത്യൻ ട്രെയിൻ യാത്രകളെ ഉയർത്തുകയാണ് ലക്ഷ്യം. സെന്‍സര്‍ വാതിലുകളും , പരിസ്ഥിതിക്കിണങ്ങുന്ന ശുചിമുറിയുമാകും സ്ലീപ്പറിലുണ്ടാവുക ഒപ്പം പ്രത്യേക പരിഗണന വേണ്ടവർക്കായി പ്രത്യേക ബെർത്തുകളും ശൗചാലയങ്ങളും വന്ദേ ഭാരത് സ്ലീപ്പറില്‍ ഉണ്ടാകും.
സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ടുള്ള ബോഗികൾ,ഓട്ടോമാറ്റിക് വാതിലുകൾ, ഫൈബർഗ്ലാസ് പാനലുകൾ ഉപയോഗിച്ചുള്ള ഉൾഭാഗത്തിന്റെ രൂപകല്പന,മോഡുലാർ പാൻട്രി, ഉന്നത നിലവാരം പുലർത്തുന്ന ഫയർ സേഫ്‌റ്റി, പൈലറ്റുമാർക്കും ശൗചാലയം, പബ്ലിക് അനൗൺസ്‌മെന്റ്-വിഷ്വൽ ഇൻഫർമേഷൻ സിസ്റ്റം, സ്ഥല സൗകര്യങ്ങളുള്ള ലഗേജ് മുറി എന്നിവയ്ക്കൊപ്പും കുലുക്കവും ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. കൂട്ടിയിടി ഒഴിവാക്കുവാൻ കവച് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ദീർഘദൂര യാത്രക്കാരെ സംബന്ധിച്ചെടുത്തോളം കുലുക്കമില്ലാത്ത സുഖകരമായ നീണ്ട രാത്രിയാത്ര ഇതുറപ്പ് നല്കുന്നു,
കോച്ചുകളിലെ സൗകര്യങ്ങളിൽ ഓരോ ബെര്‍ത്തിലും റീഡിങ് ലൈറ്റ്, ചാര്‍ജ് ചെയ്യുന്നതിനായി സോക്കറ്റ്, മൊബൈല്‍ വയ്ക്കാനും മാസിക വയ്ക്കാനുമുള്ള ഹോൾഡറുകൾ, ഓട്ടോമാറ്റിക് വാതിലുകൾ തുടങ്ങിയവയുണ്ടാകും. ഇത് കൂടാതെ ഒന്നാംക്ലാസ് എ സി കാറിൽ യാത്രക്കാർക്കായി ചൂടുവെള്ളവും ഷവറും ഒരുക്കും.
ഇത് കൂടാതെ ആൻറി സ്പിൽ ഫീച്ചറുകൾ ഉള്ള വാഷ് ബേസിനുകൾ, രാത്രിയിൽ കോച്ചിലൂടെ നടക്കുമ്പോൾ ബുദ്ധിമുട്ടാകാതിരിക്കാൻ നടപ്പാതയിൽ സ്ട്രിപ്പുകൾ വഴി വെളിച്ചം, ദുർഗന്ധ രഹിത ടോയ്‌ലറ്റ് സംവിധാനം തുടങ്ങിയവയും ഇതിന്‍റെ എടുത്തുപറയത്തക്ക പ്രക്യേകതകളാണ്.
ബെംഗളൂരുവിൽ പുറത്തിറക്കിയ വന്ദേ ഭാരത് സ്ലീപ്പർ പരീക്ഷണങ്ങൾക്കായി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













