കടലിലേക്കിറങ്ങി ചെല്ലുന്നതുപോലെ നടന്നുചെല്ലാം... തിരകളുടെ ശക്തിയും കരുത്തും നോക്കി ആടിയുലയാം... വിനോദസഞ്ചാരത്തിന്‍റെ പുത്തൻ ആകര്‍ഷണങ്ങളിലൊന്നായ ഫ്ലോട്ടിങ് ബ്രിഡ്ജ് വർക്കലയിലും എത്തിക്കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ആണ് വർക്കല പാപനാശം കടൽത്തീരത്ത് തയ്യാറാക്കിയിരിക്കുന്നത്.
വർക്കലയുടെയും പാപനാശം ബീച്ചിന്‍റെയും സൗന്ദര്യം ആസ്വദിക്കാനായി എത്തുന്നവര്‍ക്ക് ഇനി മുതൽ ഒഴുകുന്ന പാലത്തിൽ കയറി കടൽ സൗന്ദര്യം മുഴുവൻ ആസ്വദിച്ചു മടങ്ങുവാനുള്ള സൗകര്യമാണ് കേരളാ ടൂറിസം വകുപ്പ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ആണ് ഇവിടെയുള്ളത്.

കരയിൽ നിന്നും 100 മീറ്റർ കടലിലേക്ക് ഉറങ്ങി നിൽക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജിന് 3 മീറ്റർ വീതിയുണ്ട്. പാലത്തിലൂടെ തിരമാലകളുടെ ഒഴുക്കിനും താളത്തിനുമനുസരിച്ച് നടന്നു പോവുകയാണ് വേണ്ടത്. നടന്ന് എത്തുമ്പോൾ പാലത്തിന്‍റെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള പ്ലാറ്റ്ഫോമിൽ നിന്ന് കടൽ കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യാം.
വിനോദ സഞ്ചാര വകുപ്പിന്റെയും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും വർക്കല മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കിയത്. 1,400 ഓളം ഉന്നത നിലവാരമുള്ള ഹൈ ഡെൻസിറ്റി പോളി എത്തിലീൻ ബ്ലോക്കുകള്‍ ചേർത്ത് ഉറപ്പിച്ചാണ് കടലിൽ പൊങ്ങിക്കിടക്കുന്ന പാലം നിർമിച്ചത്.700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ തിരമാലകൾക്കു മുകളിൽ ഉറപ്പിച്ചിരിക്കുന്നത്.
ഒരേസമയം മുന്നൂറ് ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി പാലത്തിനുണ്ട്. പാലത്തിൽ കയറുന്നവരുടെ സുരക്ഷയ്ക്കായി ലൈഫ് ഗാര്‍ഡുകള്‍, ലൈഫ് ജാക്കറ്റ്, സുരക്ഷ ബോട്ടുകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
രാവിലെ 11 മണി മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം. ഒരാൾക്ക് 20 മിനിറ്റ് വരെ പാലത്തിൽ ചെലഴിക്കാം. 120 രൂപയാണ് പ്രവേശന ഫീസ്,
ഫ്ലോട്ടിങ് ബ്രിഡ്ജ് കൂടാതെ ഇവിടെ എത്തുന്ന സന്ദർശകര്‍ക്കായി വാട്ടർ സ്‌പോർട്‌സ് ഇനങ്ങളായ ബനാന ബോട്ട്, ജെറ്റ്‌സ്‌കി, സ്പീഡ് ബോട്ട്, ജെറ്റ് അറ്റാക്ക്, എ.റ്റി.വി, ബീച്ച് ബാഗി എന്നിവയും ഒരുക്കിയിട്ടുണ്ട്.
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ്
-
സ്ഥലം- വർക്കല പാപനാശം ബീച്ച്
-
ടിക്കറ്റ് നിരക്ക്- 120 രൂപ
-
പ്രവേശന സമയം- രാവിലെ 11.00 മുതൽ വൈകിട്ട് 5.00 വരെ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












