തിരുവനന്തപുരത്തു നിന്നൊരു കുഞ്ഞു യാത്ര. മടുപ്പോ ക്ഷീണമോ ഇല്ലാതെ കയറിച്ചെല്ലാന് പറ്റിയൊരു കുന്നും അവിടെ നിന്നുള്ള കിടിലന്‍ കാഴ്ചകളും. കോമഞ്ഞും തണുപ്പും കൂടിയാകുമ്പോള്‍ തിരുവനന്തപുരത്തിന്‍റെ ഊട്ടിയെന്ന പേരിനു പോലും അര്‍ഹമായ ഇടം. ഊട്ടിയോ കൊടൈക്കനാലോ പോകാതെ തന്നെ അവിടുത്തെ വൈബ് പിടിക്കാൻ പറ്റിയ ഈ സ്ഥലമാണ് വല്ലഭൻ കുന്ന്.
തിരുവനന്തപുരത്തിന്‍റെ മിനി കൊടൈക്കനാൽ എന്നറിയപ്പെടുന്ന വല്ലഭൻ കുന്ന് വ്യൂ പോയിന്‍റ് തലസ്ഥാനത്തു നിന്നുള്ള ഏകദിന യാത്രകള്‍ക്ക് പറ്റിയ സ്ഥലമാണ്. ഒരു ചെറിയ ട്രെക്കിങും മടുപ്പിക്കാത്ത നടത്തവും കാടുകളും പുൽപടർപ്പുകളും വകഞ്ഞുമാറ്റി മുന്നോട്ടുള്ള യാത്ര എത്തിനിൽക്കുന്ന ഈ കുന്നിൻപുറം വൈകുന്നേരങ്ങൾ ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ്.

അതിമനോഹരങ്ങളായ സൂര്യോദയവും പ്രഭാത കാഴ്ചകളും മാത്രമല്ല, വൈകിട്ടത്തെ സൂര്യാസ്തമയവും ഇവിടുത്തെ പ്രത്യേകതയാണ്. പുലർച്ചെ എത്തിയാൽ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഒരനുഭൂതി ഇവിടെ ലഭിക്കും. സോഷ്യൽ മീഡിയകളിലോ സഞ്ചാരികളുടെ ഇടയിലെ അത്രയധികം പ്രസിദ്ധമല്ലെങ്കിൽ പോലും കേട്ടറിഞ്ഞെത്തുന്നവരാണ് അധികവും. ഒന്നു പോയി കണ്ടാൽ പ്രിയപ്പെട്ടതാകുന്ന വല്ലഭൻ കുന്നിൽ വീണ്ടും സന്ദർശിക്കാനെത്തുന്നവരും കുറവല്ല. വിദേശികളും ഇവിടെ എത്തുന്നു.
കൊവിഡ് കാലത്തെ ലോക്ഡൗൺ സമയത്താണ് പ്രാദേശിക സഞ്ചാരികളുടെയിടയിൽ വല്ലഭൻകുന്ന് കവരുന്നത്. ദൂരസ്ഥലങ്ങളിലേക്കൊന്നും പോകാൻ കഴിയാതെ വന്നപ്പോൾ തിരഞ്ഞുകണ്ടെത്തിയ സ്ഥലമായിരുന്നു ഇത്. സമയം നോക്കാതെ എപ്പോൾ ചെന്നാലും രസകരമാ കാഴ്ചകളും കാലാവസ്ഥയും തിരുവനന്തപുരത്തിന്‍റെ മിനി കൊടൈക്കനാൽ ഉറപ്പു തരും.

വാഹനത്തിൽ വരുമ്പോൾ വല്ലഭൻകുന്ന് ഹിൽടോപ്പിന് താഴെ വരെ മാത്രമേ എത്താനാകൂ. ബാക്കിയുള്ള ദൂരം നടന്നുതന്നെ കയറണം. എന്നാൽ റോഡിനോട് ചേർന്നുതന്നെ കിടക്കുന്ന പാറയായതിനാൽ ഇവിടേക്ക് ഇപ്പോൾ വാഹനങ്ങള് ഓടിച്ചു കയറ്റുന്നവരും ഉണ്ട്.
ഒട്ടും ക്ഷീണമുണ്ടാക്കുന്ന യാത്രയല്ലെങ്കിൽപ്പോലും വെയിലത്താണ് വരവെങ്കിൽ അത് മടുപ്പിച്ചേക്കാം. 15 മിനിറ്റ് സമയം മാത്രമേ വാഹനം പാർക്ക് ചെയ്തിടത്തു നിന്നും മുകളിലേക്ക് നടന്നുകയറുവാനുള്ളൂ. ഇവിടേക്ക് ഏതുവാഹനത്തിലും വരാം. യാത്രയുടെ ഭൂരിഭാഗം സമയവും റബർ മരങ്ങളുടെ തണലിലൂടെയാവും പോകുന്നത്. ഇത് കൂടാതെ പാറക്കെട്ടും വലിയ വൃക്ഷങ്ങളും യാത്രയിൽ കാണാം.
നടന്ന് പാറക്കൂട്ടങ്ങൾ നിറഞ്ഞ ഒരു വ്യൂ പോയിന്‍റിലേക്കാണ് എത്തിച്ചേരുന്നത്. വിശാലമായ കുന്നിൻമുകളിൽ പാറക്കെട്ടുകളും പച്ചപ്പും തണൺൽമരങ്ങളും അടക്കം ആശ്വാസം പകരുന്ന കാഴ്ചകൾ ഇഷ്ടംപോലെയുണ്ട്. ഇവിടെ നിന്നാൽ പച്ചപ്പു നിറഞ്ഞ തോട്ടങ്ങളുടെയും താഴെയുള്ള ഗ്രാമങ്ങളുടെയുമടക്കം ഒരുപാട് കാഴ്ചകൾ കാണാം. സുഹൃത്തുക്കളും കുടുംബവുമായി വരാനും വന്നു വെറുതേയിരിക്കാനും ഒക്കെ പറ്റിയ സ്ഥലമാണിത്. കൂടാതെ ഇവിടെ നിന്നാൽ ഇത്തിക്കര ആറ് ഒഴുകുന്ന വഴിയും കാണാം.

മറ്റൊന്ന്, ചടയമംഗലത്തെ ജഡായുപ്പാറയുടെ കാഴ്ചയാണ്. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമായ ജഡായുപ്പാറയുടെ അകലെക്കാഴ്ച ഇവിടെ നിന്നാല്‍ സാധ്യമാകും. രാമായണത്തിലെ ജഡായുവെന്ന പക്ഷിയുടെ ഭീമാകാരമായ ശില്പമാണ് ഇവിടെ പുനസൃഷ്ടിച്ചിരിക്കുന്നത്. ജഡായു എർത്ത് സെന്‍ററിന്‍റെ ഭാഗമാണിത്. രാവണനോട് എതിരിച്ച് ചിറകറ്റു വീണു മരിക്കാറായി കിടക്കുന്ന രൂപത്തിലാണ് ജഡായു ഉള്ളത്.
തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിയായ വർക്കല താലൂക്കിന്‍റെ ഭാഗമായ പള്ളിക്കൽ പഞ്ചായത്തിലാണ് വല്ലഭൻപാറ സ്ഥിതി ചെയ്യുന്നത്. കൊല്ലത്തെ ചടയമംഗലത്തു നിന്നും ഏഴ് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












