വടം വലി, കസേരകളി, മിഠായിപ്പെറുക്കൽ.. ഓണം വന്നാലും വിഷു ആയാലും ഇനി ക്രിസ്മസ് മത്സരങ്ങളാണെങ്കിൽ പോലും നമ്മുടെ നാട്ടിലെ സ്ഥിരം ഇനങ്ങൾ ഇതൊക്കെയാണ്! എന്നാൽ ഭാര്യയെ ചുമന്ന് ഓടേണ്ട മത്സരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഹേയ്! നമ്മുടെ നാട്ടിലല്ല.. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകൾ വസിക്കുന്ന രാജ്യങ്ങളിലൊന്നായ ഫിൻലൻഡിലാണ് ഏറ്റവും വിചിത്രവും രസകരവുമായ ഈ മത്സരമുള്ളത്.
വൈഫ് ക്യാരിയിങ് വേൾഡ് ചാംപ്യൻഷിപ്പ് എന്നറിയപ്പെടുന്ന ഭാര്യയെ ചുമന്നുള്ള ഓട്ടമത്സരം നടക്കുന്നത് ഫിൻലൻഡിലാണ്. ഇവിടുത്തെ സോങ്കജാർവി എന്നറിയപ്പെടുന്ന സ്ഥലത്ത് നടക്കുന്ന മത്സരം ശരിക്കും രസകരവും കൗതുകകരവുമായ സംഗതിയാണ്. 1992 ൽ ആരംഭിച്ച ഈ മത്സരം എല്ലാ കൊല്ലവും മുടക്കമില്ലാതെ നടന്നു വരുന്നതാണ്.

മത്സരത്തിന്‍റെ കൗതുകം മാത്രമല്ല, വിജയികൾക്കു ലഭിക്കുന്ന സമ്മാനവും ഇതിന്‍റെ ആകർഷണമാണ്. ഇതിനെക്കുറിച്ച് കേട്ടറിഞ്ഞ് ഫിന്‍ലൻഡിൽ നിന്നുമാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും മത്സരത്തിൽ പങ്കെടുക്കാനായി പങ്കാളികൾക്കൊപ്പം എത്തുന്നു. ദാമ്പത്യബന്ധത്തിന്‍റെ കരുത്തും പരസ്പരമുള്ള വിശ്വാസവും പരീക്ഷിക്കാനുള്ള മത്സരമാണിതെങ്കിലും സംഗതി രസകരമാണെന്ന് പറയാതെ വയ്യ.
തങ്ങളുടെ ഭാര്യമാർക്കും പങ്കാളികൾക്കുമൊപ്പം ആളുകൾ മത്സരത്തിൽ പങ്കെടുക്കാനായി എത്തുന്നു. ഭാര്യ/പങ്കാളിയെ ചുമന്ന് പോവുക എന്നത് ഒട്ടും എളുപ്പമുള്ള ഒരു കാര്യമേയല്ല. കേൾക്കുമ്പോൾ സിംപിൾ എന്നു തോന്നുമെങ്കിലും വളരെ വെല്ലുവിളി നിറഞ്ഞ ഒരു ഇനമാണ് ഈ മത്സരം. ഭാര്യയെ ചുമക്കുന്ന മത്സരം എന്നാണ് പേരെങ്കിലും ഇത് മത്സരം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ വേണ്ടി മാത്രമുള്ളതാണെന്നാണ് ഇതിന്റെ നിയമങ്ങൾ പറയുന്നത്.

ഭാര്യയെ ചുമക്കുന്ന മത്സരം മത്സര നിയമങ്ങൾ
മത്സരം പോലെതന്നെ ഇതിന്‍റെ നിയമങ്ങളും കൗതുകം നിറഞ്ഞതാണ്.
യഥാർത്ഥ വൈവാഹിക നിലയോ ലിംഗഭേദമോ പരിഗണിക്കാതെ, ഭാര്യ വഹിക്കപ്പെടുന്ന മത്സരാർത്ഥിയും ഭർത്താവ് ചുമക്കുന്ന മത്സരാർത്ഥിയുമായിരിക്കും. അതായത് രണ്ടു പേരുള്ള ടീമിൽ ആർക്കുവേണമെങ്കിലും ഭാര്യയുടേയും ഭർത്താവിന്‍റെയും റോൾ എടുക്കാമെന്ന് സാരം. മാത്രമല്ല, മത്സരത്തിലെ പങ്കാളികൾ വിവാഹിതരായിരിക്കണമെന്നില്ല.
വൈഫ് കാരിയിംഗ് കോണ്ടസ്റ്റ് ഒഫീഷ്യൽ റൂളുകളിൽ പറഞ്ഞിരിക്കുന്നതുപോലെ - "ഒരു മത്സരാർത്ഥി സ്വന്തം ഭാര്യയെയോ അയൽക്കാരന്റെ ഭാര്യയെയോ അല്ലെങ്കിൽ 'കൂടുതൽ അകലെ' കണ്ടെത്തിയ ആരെങ്കിലുമോ വഹിക്കാം" ! മത്സരാർത്ഥികൾക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം എന്നതാണ് മറ്റൊന്ന്. സമ്മാനമടിച്ചാൽ അത് ക്ലെയിം ചെയ്ത് നേടണമെങ്കിൽ മദ്യപിക്കാൻ നിയമം അനുവദിക്കുന്ന പ്രായവും മത്സരാർത്ഥികൾക്കുണ്ടായിരിക്കണം!
ഇനി മത്സരം എങ്ങനെയെന്ന് നോക്കാം. മത്സരത്തിന്‍റെ ആരംഭകാലത്ത് ചെറിയ അരുവികളിലൂടെയും പരുക്കൻ പാറകളിലൂടെയും ഒക്കെയായിരുന്നു പങ്കാളിയെ ചുമന്ന് പോകേണ്ടിയിരുന്നത്. കാലക്രമത്തിൽ പഴയതിനെ അപേക്ഷിച്ച് പാത എളുപ്പമുള്ളതാക്കിയിട്ടുണ്ട്. എന്നിരുന്നാലും, മണൽ, ചെളി, വെള്ളക്കുഴികൾ, എന്നിങ്ങനെ പല തടസ്സങ്ങളും കടന്നുവേണം പോകുവാൻ.
എങ്ങനെ വേണമെങ്കിലും ഭാര്യയെ എടുക്കാം. എന്നാൽ ഭാര്യയ്ക്ക് ഹെൽമറ്റും രണ്ടു പേർക്കും മുഖത്ത് ഒരു പുഞ്ചിരിയും നിർബന്ധമാണ്. ഭാര്യയെ തലകീഴായി പുറത്തു തൂക്കിയിട്ട് കൊണ്ടുപോകാനോ, ക്ലാസിക് പിഗ്ഗിബാക്ക്,ഫയർമാൻ കാരി (തോളിനു മുകളിലൂടെ), അല്ലെങ്കിൽ എസ്റ്റോണിയൻ ശൈലി (ഭാര്യ തലകീഴായി അവന്റെ പുറകിൽ കഴുത്തിലും തോളിലും കാലുകൾ വെച്ച്) കൊണ്ടുപോകാനും സാധിക്കും.
ഇങ്ങനോ പോകുമ്പോൾ ഒരു മീറ്റർ ആഴത്തിൽ ഒഴുകുന്ന ഒരു വെള്ളക്കുഴിയാണ് പ്രധാന തടസ്സം! 253.5 മീറ്റർ ആണ് ആകെ ഭാര്യയെ ചുമന്ന് നടക്കേണ്ട ദൂരം. സ്ത്രീകൾക്ക് കുറഞ്ഞത് 49 കിലോഗ്രാം ഭാരം ഉണ്ടായിരിക്കണം. ഒരു സമയം രണ്ട് ജോഡികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.
ഇനി ഇതെല്ലാം കടന്ന് വിജയിച്ചാലോ... കോളടിച്ചു എന്നുതന്നെ പറയാം! ടൈറ്റിൽ വിജയത്തിന് പുറമേ ഏറ്റവും രസകരമായ ദമ്പതികൾക്കുള്ള സമ്മാനം, മികച്ച വസ്ത്രധാരണം, ഏറ്റവും ശക്തമായ കാരിയർ എന്നിവ ഉൾപ്പെടെ മറ്റ് വിഭാഗങ്ങളിലും സമ്മാനങ്ങൾ നൽകുന്നു. മത്സരം പോലെ തന്നെ സമ്മാനങ്ങളിലും വെറൈറ്റി ഉണ്ട്. വിജയികളായ ദമ്പതികൾക്ക് ഭാര്യയുടെ ഭാരത്തിന് തുല്യമായ ബിയർ ആണ് ലഭിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












