ബെംഗളുരുവിലെ വിമാനത്താവളങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. തമിഴ്നാട് ഹൊസൂരിൽ വിമാനത്താവളം നിർമ്മിക്കുമെന്ന പ്രഖ്യാപനം ഏറെ സന്തോഷിപ്പിച്ചത് ബെംഗളുരു നിവാസികളെയാണ്. ബെംഗളൂരുവിൽ നിന്നും ഹൊസൂരിലേക്ക് വെറും 32 കിലോമീറ്റർ മാത്രമാണ് ദൂരം. ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനേക്കാള്‍ എളുപ്പത്തിൽ ഇലക്ട്രോണിക് സിറ്റിയിൽ നിന്നുള്ളവർക്ക് ഹൊസൂരിൽ എത്താൻ സാധിക്കും. അതേസമയം, ബെംഗളുരുവും രണ്ടാം വിമാനത്താവളത്തിനായുള്ള ഒരുക്കത്തിലാണ്. തിരക്കേറിയ നഗരത്തിന്‍റെ ഭാവി ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം.
നിലവിലെ കരാർ അനുസരിച്ച് സർക്കാരിന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ 130 കിലോമീറ്റർ ചുറ്റളവിൽ 2032 വരെ മറ്റൊരു വിമാനത്താവളം നിർമിക്കാൻ സാധിക്കില്ല (എക്‌സ്‌ക്ലൂസിവിറ്റി ക്ലോസ്). എന്നാൽ ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളത്തിന്‍റെ പ്രവൃത്തി ആരംഭിക്കാൻ സർക്കാരിന് 2033 വരെ കാത്തിരിക്കാൻ കഴിയില്ലെന്നാണ് വ്യവസായ മന്ത്രി എം ബി പാട്ടീൽ പറഞ്ഞത്. മാത്രമല്ല, കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന് 76 കിലോമീറ്റർ അകലെ ഹൊസൂരിൽ വിമാനത്താവളം നിർമ്മിക്കാൻ ബെംഗളൂരു ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായുള്ള കരാർ തമിഴ്നാടിന് ബാധകമാണോ എന്നും ചോദ്യങ്ങളുണ്ട്.

അതേസമയം, ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ കർണ്ണാടക സംസ്ഥാന സര്‍ക്കാർ വേഗത്തിലാക്കിയിരിക്കുകയാണ്. ഇതിനായുള്ള ആസൂത്രണ പരിപാടികൾ സർക്കാർ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിനും ആവശ്യമായ സമയവും പരിഗണിച്ചാണിത്. ഒന്നിലധികം വിമാനത്താവളങ്ങളുള്ള നഗരങ്ങളെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു.
ബെംഗളുരു രണ്ടാം വിമാനത്താവളം - സാധ്യതയുള്ള സ്ഥലങ്ങൾ
ബെംഗളുരുവിലെ രണ്ടാം വിമാനത്താവളം എവിടെ വേണം എന്നു തീരുമാനിക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങൾ പരിഗണിച്ചാണ്. യാത്രക്കാരുടെ എണ്ണം, നിലവിലുള്ള കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റിയും ഗതാഗത സൗകര്യങ്ങളും എന്നിവയാണവ. ഇതു രണ്ടും കണക്കിലെടുത്ത് നിലവിൽ അഞ്ച് സ്ഥലങ്ങളാണ് പരിഗണിച്ചിട്ടുള്ളത്. യാത്രക്കാരുടെ എണ്ണം നോക്കിയാണെങ്കിൽ സര്‍ജാപുര, ബെംഗളുരു സൗത്ത് കനകപുര റോഡ്, വൈറ്റ് ഫീൽഡിന് അടുത്തുള്ള ഒരിടം തുടങ്ങിയ പ്രദേശങ്ങള്‍ക്കായിരിക്കും മുൻതൂക്കം.
എന്നാൽ, യാത്രാ സൗകര്യങ്ങളാണ് പരിഗണിക്കുന്നതെങ്കിൽ ദൊഡ്ഡബല്ലാപ്പൂർ, ദോബ്ബാസ്പേട്ട്, തുംകുരു തുടങ്ങിയ സ്ഥലങ്ങളായിരിക്കും നോക്കുന്നത് എന്ന് മന്ത്രി എം ബി പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യങ്ങൾ അടുത്ത വകുപ്പുതല യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും മുഖ്യമന്ത്രിയുമായി കൂടുതല്‍ അവലോകനം നടത്തുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, നഗരത്തിന് ചുറ്റുമുള്ള നിയമസഭാ സീറ്റുകളെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗങ്ങൾ തങ്ങളുടെ മണ്ഡലങ്ങളിൽ പുതിയ വിമാനത്താവളം സ്ഥാപിക്കുന്നതിനായി ലോബിയിങ് ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. തുമകൂരിലെ കൊരട്ടഗെരെയെ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രി ജി പരമേശ്വര ജില്ലയിലെ സിറയിലോ പാവഗഡയ്ക്കും ചിത്രദുർഗയ്ക്കും ഇടയില എവിടെയെങ്കിലും വിമാനത്താവളം വേണമെന്ന് വാദിക്കുന്നു. അതേസമയം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ബിദാദിയിലോ ഹരോഹള്ളിയിലോ ഉള്ള വ്യവസായ മേഖലയെ ആണ് പിന്തുണയ്ക്കുന്നത്.
മഗഡി എം എൽ എ എച്ച് സി ബാലകൃഷ്ണ മഗഡി, സോളൂർ അല്ലെങ്കിൽ ദബാസ്പേട്ടിനെയാണ് പിന്തുണക്കുന്നത്.
അതേസമയം ഈ രംഗത്തെ വിദഗ്ദർ ഹ്രസ്വദൂര വിമാനങ്ങൾക്കായി എച്ച്എഎൽ വിമാനത്താവളം പുനരാരംഭിക്കുന്നതും ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ ബിദാദി പോലുള്ള സ്ഥലങ്ങൾ രണ്ടാം വിമാനത്താവളിനായി പരിഗണിക്കേണ്ടതും ചൂണ്ടിക്കാണിച്ചു. അന്തർസംസ്ഥാന സഹകരണം ഉൾപ്പെടെയുള്ള സാധ്യതകളാണ് ഇവർ പറയുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













