ഇനി വന്ദേ ഭാരത് ട്രെയിനുകൾ തലങ്ങും വിലങ്ങും പായും. 2047 ഓടെ രാജ്യത്ത് 4,500 വന്ദേ ഭാരത് ട്രെയിന്‍ സർവീസുകൾ ലക്ഷ്യമിടുന്നതായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ''ഇന്ന് 23 വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്ത് ഓടുന്നത്. 2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം'' ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാരെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. ലോകത്തിൽ അറ്റവും വേഗത്തിൽ വളരുന്നതാണ് നമ്മുടെ ഇന്ത്യൻ റെയിൽവെ സംവിധാനം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മു കശ്മീരിൽ ഒരുങ്ങുകയാണ്. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ
രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെട്ട പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസനം സാധ്യമാക്കി. അദ്ദേഹം ജമ്മു കശ്മീരിനെ രാജ്യത്തിന്റെ കിരീടമാക്കി, സിന്ധ്യ പറഞ്ഞു.

വന്ദേ ഭാരത് എക്‌സ്‌പ്രസ്, ബുള്ളറ്റ് ട്രെയിനുകൾ എന്നിവയ്ക്ക് പുറമെ, ട്രെയിനുകളിൽ നിന്നുള്ള കാർബൺ പുറംന്തള്ളൽ ഇല്ലാതാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 2030 ആകുമ്പോഴേക്കും വ്യോമയാന മേഖലയിലും വലിയ വളർച്ച സാധ്യമാക്കുമെന്നും 42 കോടി വിമാന യാത്രക്കാരെ ഉൾക്കൊള്ളുന്ന തരത്തിലേക്കുള്ള വികസനം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തങ്ങോളമിങ്ങോളം ഏറ്റവും എളുപ്പത്തിലും സുഖകരമായും എത്തിച്ചേരാനുള്ള സൗകര്യമാണ് വന്ദേ ഭാരത് ട്രെയിനുകൾ നല്കുന്നത്. രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനുകളായ വന്ദേ ഭാരത് എക്പ്രസ് ട്രെയിനുകൾ സമയലാഭമാണ് യാത്രക്കാർക്ക് നല്കുന്നത്. പല റൂട്ടുകളിലും മൂന്നു മുതൽ അഞ്ച് മണിക്കൂർ വരെ സമയം ലാഭിക്കാൻ സാധിക്കും എന്നതിനാൽ സാധാരണകക്കാർ ഉൾപ്പെടെയുള്ളവർ വന്ദേ ഭാരതിനെ ആശ്രയിക്കുന്നു. 2019 ഫെബ്രുവരിയിലാണ് ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ ഓടിയത്.

ഏറ്റവും മികച്ച സൗകര്യങ്ങളാണ് വന്ദേ ഭാരത് ട്രെയിനുകളിൽ ഒരുക്കിയിരിക്കുന്നത്. എസി ചെയർ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നിങ്ങനെ രണ്ടു തരത്തിലുള്ള സീറ്റിങ്ങുകളാണ് വന്ദേ ഭാരതിനുള്ളത്. വെറും 52 സെക്കൻഡിൽ 100 കി മി വേഗം കൈവരിക്കാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരത് എക്സ്പ്രസ് പ്രവർത്തിക്കുന്നത്.
ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയാൻ തദ്ദേശീയമായി വികസിപ്പിച്ച കവച് ടെക്നോളജിയുടെ സുരക്ഷയും വന്ദേ ഭാരത് ട്രെയിനുകൾക്കുണ്ട്. എയറോഡൈനാമിക്ക് ഡിസൈന് ആണ് ഈ അതിവേഗ ട്രെയിനുകൾക്കുള്ളത്.
അത്യാവശ്യ സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംവദിക്കാനുള്ള സൗകര്യം, ദിശ മാറ്റേണ്ട ആവശ്യമില്ലാതെ രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുകൾ, അഡ്വാൻസ്ഡ് റീജെനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റം,റിക്ലൈനർ സീറ്റുകൾ, എക്‌സിക്യൂട്ടിവ് കോച്ചിൽ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകൾ, സീറ്റുകൾക്ക് മുന്നിൽ 32 ഇഞ്ച് സ്‌ക്രീന്‍, ഓട്ടോമാറ്റിക് ഡോർ, ഫയർ സെൻസർ, വൈ-ഫൈ, മൂന്ന് മണിക്കൂർ ബാറ്ററി ബാക്കപ്പ്, ജിപിഎസ്, സിസിടിവി ക്യാമറകൾ തുടങ്ങിയ സൗകര്യങ്ങളും വന്ദേ ഭാരത് ട്രെയിനുകൾക്കുണ്ട്.
കേരളാ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ
കേരളത്തിൽ നിലവിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം- കാസർകോഡ് 20633/20634 വന്ദേ ഭാരത് കോട്ടയം വഴിയും കാസർകോഡ്- തിരുവനന്തപുരം 20631/20632 ആലപ്പുഴ വഴിയുമാണ് സര്‍വീസ് നടത്തുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












