യാത്രകളില്‍ ആളുകള്‍ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന കാര്യങ്ങളിലൊന്ന് ഭക്ഷണമാണ്. മൂന്നാർ പോലെ എന്നും തിരക്കുള്ള സ്ഥലങ്ങളിലേക്കാണ് യാത്രയെങ്കിൽ പറയുകയും വേണ്ട. വഴിനീളെ ഇടത്തും വലത്തുമായി ഇഷ്ടംപോലെ ഭക്ഷണ ശാലകൾ കാണുമെങ്കിലും വിശ്വസിച്ച് കയറാവുന്നവ ചുരുക്കമായിരിക്കും. പോകുന്ന വഴിക്ക് ഏതെങ്കിലും ഇടത്തുനിന്നും കഴിക്കാമെന്നൊക്കെ പറയുമെങ്കിലും കാണുമ്പോൾ തന്നെ ആഹാ കയറിനോക്കാം എന്നു പറയിപ്പിക്കുന്ന ഹോട്ടലുകളില് കയറാനാണ് ആളുകൾക്കും താല്പര്യം.
നിർഭാഗ്യവശാൽ മൂന്നാർ എന്നല്ല, കേരളത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും അങ്ങനെ വിശ്വസിച്ച് കയറാവുന്ന ഹോട്ടലുകൾ ചുരുക്കമാണെന്നതാണ് യാഥാർത്ഥ്യം. എന്നാലിതാ, മൂന്നാറിന്‍റെ ഈ ദുരവസ്ഥയ്ക്ക് മാറ്റം വരികയാണ്. കേന്ദ്ര സർക്കാരിന്‍റെ കീഴിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ)യുടെ സഹകരണത്തോടെ സ്ട്രീറ്റ് ഫുഡ് ഹബ് മൂന്നാറിൽ ആരംഭിക്കാനൊരുങ്ങുകയാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ 100 ജില്ലകളിൽ നടപ്പാക്കുന്ന പദ്ധതിക്ക് കേരളത്തിൽ നിന്നും നാലു ഫൂഡ് സ്ട്രീറ്റു് ഹബ്ബുകൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ മൂന്നാറിലേതാണ് ഇപ്പോൾ നിർമ്മാണം തുടങ്ങുന്നത്. സുരക്ഷിതമായ ഭക്ഷണ രീതികളും ആരോഗ്യ ശീലങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി. കേന്ദ്ര സർക്കാരിൽ നിന്നും ഒരു കോടി രൂപാ വീതമാണ് ഇതിനായി ലഭിക്കുന്ന ധനസഹായം.

ഇതോടെ മൂന്നാറിലെത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് വൃത്തിയുള്ള, പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണത്തിനായി അലയേണ്ടി വരില്ല. വിവിധ രുചികളിൽ വ്യത്യസ്തമായ വിഭവങ്ങൾ നല്കുന്ന ഹബ്ബിൽ 20 ഭക്ഷണ ശാലകൾ ആണുണ്ടാവുക. നാടൻ വിഭവങ്ങൾ ഉൾപ്പെടെ വ്യത്യസ്ത റസ്റ്റോറന്‍റുകളിലെ
വിവിധ ഭക്ഷണങ്ങൾ ഒരേ സ്ഥലത്ത് വൃത്തിയുള്ള അന്തരീക്ഷത്തിൽ ലഭ്യമാക്കുകയാണ് സ്ട്രീറ്റ് ഫൂഡ് ഹബ്ബിന്‍റെ ഉദ്ദേശം.
സ്ട്രീറ്റ് ഫൂഡ് ഹബ്ബ് ആരംഭിക്കാനായി മൂന്നാറിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയെന്നും പഴയ മൂന്നാറിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തിയതായി നേരത്തെ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
നാഷണൽ ഹെൽത്ത് മിഷൻ വഴി നടപ്പാക്കുന്ന ഈ പദ്ധതിയിൽ ഭവന, നഗരകാര്യ മന്ത്രാലയം സഹകരിക്കുകയും എഫ്എസ്എസ്എഐ സാങ്കേതിക പിന്തുണ നല്കുകയും ചെയ്യും. എഫ്എസ്എസ്എഐയുടെ നിർദ്ദേശങ്ങളനുസരിച്ചായിരിക്കും സ്ട്രീറ്റ് ഫൂഡ് ഹബ് പ്രവർത്തിക്കുക. അതേസമയം സ്ട്രീറ്റ് ഫൂഡ് ഹബിലെ മറ്റു കാര്യങ്ങൾ- ഭക്ഷണശാലകളുടെ ഉടമസ്ഥാവകാശം, വാടക നിശ്ചയിക്കൽ, അറ്റകുറ്റപ്പണികൾ തുടങ്ങിയവ പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












