വര്‍ഷത്തിലൊരിക്കല്‍ മാത്രം പ്രവേശനം അനുവദിക്കുന്ന ഇടുക്കി കുമളിയിലെ മംഗളാദേവി ക്ഷേത്രത്തിൽ ഈ വർഷം മേയ് അഞ്ചിനാണ് പ്രസിദ്ധമായ ചിത്ര പൗർണ്ണമി ഉത്സവം. പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന, കേരളത്തിലെ ഏക കണ്ണകി ക്ഷേത്രമായ ഇവിടെ കേരള-തമിഴ്നാട് സർക്കാരുകളുടെ മേൽനോട്ടത്തിലാണ് ഇത്തവണയും ഉത്സവം. ഈ വർഷത്തെ ചിത്രപൗർണ്ണമി ഉത്സവത്തിന്‍റെ പ്രവേശന സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ വിശദമായി വായിക്കാം.

കാടിനുള്ളിലെ മംഗളാദേവി ക്ഷേത്രം
വർഷത്തിൽ ഒരേയൊരു ദിവസംമാത്രം മനുഷ്യർക്ക് പ്രവേശനം അനുവദിക്കുന്ന, ക്ഷേത്രമെന്ന നിലയിൽ പ്രസിദ്ധമാണ് മംഗളാദേവി ക്ഷേത്രം. ചൈത്രമാസത്തിലെ ചിത്തിര നാളിലെ പൗർണ്ണമി ദിനത്തിൽ മാത്രമാണ് ഇവിടേക്ക് ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത്.
പശ്ചിമഘട്ട മലനിരകളിലാണ് ഇവിടമുള്ളത്. ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍, ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പാവനതയ്ക്കും പ്രാധാന്യം നല്കി പരിസ്ഥിതി സൗഹൃദ ഉത്സവമായായിരിക്കും ഇത്തവണത്തെ മംഗളാദേവി ചിത്രാപൗര്‍ണമി നടത്തുക.
മംഗളാദേവി ക്ഷേത്രം- പ്രവേശന സമയം
മെയ് 5 വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണി മുതല്‍ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹകര്‍മ്മി തുടങ്ങിയവരെയും പൂജ സാമഗ്രികള്‍ തുടങ്ങിയവയും ക്ഷേത്രത്തിലേക്കു കടത്തിവിടും. അഞ്ചു മണിക്ക് ആറു ട്രാക്ടറുകളിലായി ഭക്ഷണവും കയറ്റിവിടും. ഓരോ ട്രാക്ടറുകളിലും ആറു പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. ട്രാക്ടറുകളില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടും. ഉച്ചക്ക് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് തുടരുവാനും ആർക്കും അനുവാദമില്ല. ഡിസ്‌പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണമോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. മദ്യം, മാംസ ഭക്ഷണം എന്നിവയും അനുവദിക്കില്ല.

മംഗളാദേവി ക്ഷേത്രം-വാഹനങ്ങൾ
ഭക്തരില്‍ നിന്നും യാതൊരുവിധ തുകയും ഈടാക്കാന്‍ അനുവദിക്കില്ല. ആര്‍ ടി ഒ നിശ്ചയിച്ചിരിക്കുന്ന തുക ആയിരിക്കും ട്രിപ്പ് വാഹനങ്ങള്‍ക്ക് ഭക്തരില്‍ നിന്നും ഈടാക്കാന്‍ അനുവാദം ഉണ്ടാവുക. ഓഫ് റോഡ് ജീപ്പ് പോലെയുള്ള നാലുചക്ര വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങള്‍ അനുവദിക്കില്ല.
ക്ഷേത്രത്തിലേക്ക് പോകാനുള്ള വാഹനങ്ങള്‍ക്ക് ആര്‍.ടി.ഒ പാസ് നല്‍കും. കുമളി ബസ്സ്റ്റാന്‍ഡില്‍ മെയ് 2,3,4 തിയതികളിൽ ഇരു സംസ്ഥാനങ്ങളുടെയും ആര്‍ടിഒ മാരുടെ നേതൃത്വത്തില്‍ ഫിറ്റ്‌നസ് പരിശോധിച്ച് പാസ് അനുവദിക്കും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്റ്റിക്കര്‍ വാങ്ങി വാഹനത്തില്‍ പതിപ്പിക്കണം. ഉത്സവ ദിവസം വാഹനങ്ങളില്‍ അമിതമായി ആളെ കയറ്റാന്‍ അനുവദിക്കില്ല.

കുമളി ബസ്സ്റ്റാന്‍ഡ്, അമലാംമ്പിക സ്‌കൂള്‍, കൊക്കരകണ്ടം എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റ് ഏര്‍പ്പെടുത്തി വാഹനങ്ങള്‍ പരിശോധിക്കും. ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പരിസ്ഥിതി സൗഹൃദമല്ലാത്ത അലങ്കാര വസ്തുകള്‍ ഉപയോഗിക്കാന്‍ പാടില്ല. പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന ഉല്‍പ്പന്നങ്ങളും പാടുളളതല്ല. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ്, എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും. പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും അഞ്ച് ആംബുലന്‍സുകളും മല മുകളില്‍ ഏര്‍പ്പെടുത്തും.

പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളം അനുവദിക്കില്ല. അഞ്ച് ലിറ്റര്‍ ക്യാന്‍ ഉപയോഗിക്കാം. 13 പോയിന്റുകളില്‍ കുടിവെള്ളം ഒരുക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ ജലവകുപ്പിന് നിര്‍ദ്ദേശം നല്‍കി. മദ്യം, മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ താല്‍ക്കാലിക ടോയ്‌ലറ്റ് സൗകര്യം സജ്ജമാക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്യും. ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഘട്ടത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അഗ്നിരക്ഷാസേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രപാതയില്‍ ആംപ്ലിഫയര്‍, ലൗഡ് സ്പീക്കര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പരസ്യ സാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തില്‍ നിക്ഷേപിക്കരുത്. കുമളിയില്‍ പ്രത്യേക പാര്‍ക്കിങ് സൗകര്യവും ടോയ്‌ലെറ്റ് സംവിധാനങ്ങളും ഒരുക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













